തിരുവനന്തപുരം: നിയമസഭയിൽ സ്പീക്കർ തൻ്റെ പ്രസംഗം തുടർച്ചയായി തടസപ്പെടുത്തുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ്. ഇന്ന് അടിയന്തിര പ്രമേയം അവതരണത്തിനിടെയാണ് സംഭവം. എന്നാൽ പ്രതിപക്ഷ നേതാവിൻ്റെ പ്രസംഗം ആദ്യ ഒൻപത് മിനിറ്റ് തടസപ്പെടുത്തിയതേയില്ലെന്ന് പറഞ്ഞ സ്പീക്കർ എഎൻ ഷംസീർ ആരോപണം നിഷേധിച്ചു. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇതോടെ സഭ കലുഷിതമായി. ഇതോടെ സഭയിലെ ഓഡിയോ മ്യൂട് ചെയ്തു. പിന്നീട് സഭാ നടപടികൾ വേഗത്തിലാക്കി സഭ പിരിഞ്ഞു. ഇനി മാർച്ച് മൂന്നിനാണ് വീണ്ടും നിയമസഭ സമ്മേളിക്കുക.
എസ്‌സി - എസ്‌ടി വിഭാഗങ്ങൾക്കായുള്ള ഫണ്ടും സ്കോളർഷിപ്പുകൾക്കുമായുള്ള പദ്ധതി വിഹിതം സംസ്ഥാന ബജറ്റിൽ വെട്ടിക്കുറച്ചെന്ന് ആരോപിച്ചാണ് പ്രതിപക്ഷാംഗം എപി അനിൽകുമാർ അടിയന്തിര പ്രമേയത്തിന് അവതരണാനുമതി തേടിയത്. സർക്കാരിൻ്റെ മുൻഗണന ലിസ്റ്റിൽ പിന്നാക്ക വിഭാഗങ്ങൾ ഇല്ലെന്നും ഇടതു സർക്കാർ ദളിത് ആദിവാസി വിരുദ്ധ സർക്കാരാണെന്നും കുറ്റപ്പെടുത്തിയ അനിൽകുമാർ, കിഫ്‌ബി ഫണ്ടു വഴിയുള്ള പദ്ധതികളിലും എസ്‌സി - എസ്‌ടി വിഭാഗങ്ങളെ അവഗണിക്കുന്നുവെന്ന് വിമർശിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ