നെന്മാറ ഇരട്ടക്കൊലക്കേസ്; പ്രതിക്ക് കുറ്റബോധമില്ല, ചെയ്ത കൃത്യത്തിൽ ഇയാൾ സന്തോഷവാൻ -പാലക്കാട് എസ്പി അജിത്കുമാർ
പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പിടിയിലായ പ്രതി ചെന്താമരയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പാലക്കാട് എസ്പി അജിത് കുാമർ. പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി അപേക്ഷ നൽകുമെന്ന് പൊലീസ് പറഞ്ഞു. കൊല നടത്തിയ പ്രദേശത്ത് തെളിവെടുപ്പ് നടത്തണം. 2019 മുതൽ സുധാകരന്റെ കുടുംബത്തോട് പ്രതിയ്ക്ക് വൈരാഗ്യമുണ്ട്. ഭാര്യ പിരിഞ്ഞു പോയത് സജിതയുടെ കുടുംബം കാരണമാണെന്ന് പ്രതി കരുതി. പ്രതിയ്ക്ക് കുറ്റബോധമില്ലെന്നും ചെയ്ത കൃത്യത്തിൽ ഇയാൾ സന്തോഷവാനാണെന്നും പൊലീസ് പറഞ്ഞു. വാർത്താ സമ്മേളനത്തിലാണ് പ്രതിയുടെ മൊഴി പൊലീസ് വിശദീച്ചത്.
പ്രതിയെ പുറത്തു വിടാതിരിക്കാൻ വേണ്ട നടപടി പൊലീസ് സ്വീകരിക്കും. വിചാരണ അതിവേഗം നടത്തി ശിക്ഷ ഉറപ്പാക്കുമെന്നും എസ്പി പറഞ്ഞു. പ്രതിയെ ഇന്നലെ രാത്രി 10.30 നാണ് പിടി കൂടിയത്. പല സ്ഥലങ്ങളിൽ നിന്ന് വിവരങ്ങൾ ലഭിച്ചു. എല്ലാം പരിശോധിച്ചു. വീടിൻ്റെ സമീപത്തെ പാടത്ത് നിന്നാണ് പിടിച്ചത്. വിശദമായി ചോദ്യം ചെയ്തു. ഇനിയും കുറെ കാര്യങ്ങൾ സ്ഥിരീകരിക്കാനുണ്ട്. പ്രതി പലതും വെളിപ്പെടുത്തിയിട്ടുണ്ട്. കൊല നടന്നത് രാവിലെ 10 മണിയ്ക്കാണ്. കൊല ചെയ്ത ശേഷം സ്വന്തം വീട്ടിലെത്തി. പിന്നീട് മലയുടെ ഭാഗത്തേക്ക് പോയി. രണ്ടു ദിവസം അവിടെ നിന്നു. പൊലീസിൻ്റെ പരിശോധന ഇയാൾ നിരീക്ഷിച്ചു വരികയായിരുന്നു. ഭൂപ്രകൃതിയെ കുറിച്ച് പ്രതിയ്ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. ഭക്ഷണം കിട്ടാത്തതാണ് പ്രതി താഴെ വരാൻ കാരണമെന്നും എസ്പി പറഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ