ശരത് ലാലിനെയും കൃപേഷിനെയും സാമൂഹിക മാധ്യമങ്ങളിലൂടെ മോശമായി ചിത്രീകരിച്ചു; ഉദുമ ഏരിയാ സെക്രട്ടറിക്കെതിരെ പരാതി
കാസർകോട്: പെരിയ ഇരട്ടകൊലപാതക കേസിൽ സിപിഎം ഉദുമ ഏരിയാ സെക്രട്ടറി ഉൾപ്പെടയുള്ളവർക്കെതിരെ പരാതിയുമായി കുടുംബങ്ങൾ. ശിക്ഷാവിധി വരാനിരിക്കെ കൊല്ലപ്പെട്ട ശരത് ലാലിനെയും കൃപേഷിനെയും സാമൂഹിക മാധ്യമങ്ങളിലൂടെ മോശമായി ചിത്രീകരിക്കുന്നതിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. സിപിഎം ഉദുമ ഏരിയ സെക്രട്ടറി മധു മുതിയക്കാൽ, അഖിൽ പുലിക്കോടൻ എന്നിവർക്കെതിരെ കുടുംബം പരാതി നൽകി. ശരത് ലാലിൻ്റെ പിതാവ് സത്യനാരായണനും കൃപേഷിൻ്റെ പിതാവ് കൃഷ്ണനുമാണ് പരാതി നൽകിയത്.
കലാപ ആഹ്വാനം നടത്തുകയും നാട്ടിൽ സമാധാനന്തരീക്ഷം തകർക്കാനാണ് ശ്രമിക്കുകയും ചെയ്തുവെന്ന് ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നു. അതേസമയം, പെരിയ കേസിൽ 1 മുതൽ 8 വരെ പ്രതികളടക്കം 14 പേരെ കോടതി കുറ്റക്കാരായി കോടതി കണ്ടെത്തി. 10 പ്രതികളെ കോടതി വെറുതെ വിട്ടു. 1 മുതൽ 8 വരെ പ്രതികൾക്കെതിരെ കൊലപാതക കുറ്റം തെളിഞ്ഞു. ഉദുമ മുൻ എംഎൽഎ കെവി കുഞ്ഞിരാമനും കുറ്റക്കാരനാണെന്ന് സിബിഐ കോടതി വിധിയിൽ വ്യക്തമാക്കി. ശിക്ഷിക്കപ്പെട്ട 14 പേരിൽ 6 പേർ സിപിഎമ്മിന്റെ പ്രധാന നേതാക്കളാണ്. കുറ്റക്കാരായവർക്ക് ശിക്ഷ ജനുവരി മൂന്നിന് പ്രസ്‌താവിക്കും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ