ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കല്യോട്ട് ഇരട്ടക്കൊലക്കേസ്; വിചാരണ സിബിഐ കോടതിയില്‍ നിന്നു മാറ്റണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

 


കൊച്ചി: പെരിയ, കല്യോട്ട് ഇരട്ടക്കൊലക്കേസിന്റെ വിചാരണ സിബിഐ കോടതിയില്‍ നിന്നു മാറ്റണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ അഡ്വ. ആസിഫലി മുഖാന്തിരം നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് ബിച്ചു കുര്യന്‍ തള്ളിയത്. വിചാരണ എറണാകുളം സിബിഐ കോടതിയില്‍ തുടരണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞു. കേസ് ആഗസ്ത് 12ന് സിബിഐ കോടതി പരിഗണിക്കും. സിബിഐ കോടതി ജഡ്ജി കമനീസാണ് കേസ് ആദ്യം കേട്ടിരുന്നത്. ഇതിനിടയില്‍ പൊതുസ്ഥലം മാറ്റത്തിന്റെ ഭാഗമായി കമനീസിനെ തൃശൂര്‍ പട്ടിജാതി-പട്ടികവര്‍ഗ സ്പെഷ്യല്‍ കോടതി ജഡ്ജിയായി ഹൈക്കോടതി മാറ്റിയിരുന്നു. കൊലക്കേസ് വിചാരണയുടെ അന്തിമഘട്ടത്തിലാണ് സ്ഥലം മാറ്റമെന്നും ഇതു റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ മാതാപിതാക്കള്‍ നേരത്തെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല. ഇതോടെയാണ് നേരത്തെ കേസിന്റെ വിചാരണ നടത്തിയ ജഡ്ജി കമനീസിന്റെ കോടതിയായ തൃശൂരിലെ സ്പെഷ്യല്‍ കോടതിയിലേക്ക് വിചാരണ മാറ്റണമെന്നു ആവശ്യപ്പെട്ട് പുതിയ ഹര്‍ജി നല്‍കിയത്. ഹര്‍ജിക്കാരുടെ ആവശ്യത്തെ സിബിഐ ഹൈക്കോടതിയില്‍ അനുകൂലിച്ചിരുന്നു. എന്നാല്‍ ജഡ്ജി മാറിയത് കൊണ്ട് വിചാരണയും അങ്ങോട്ട് മാറ്റാന്‍ കഴിയില്ലെന്നു കാണിച്ചാണ് ഹര്‍ജി ഹൈക്കോടതി തള്ളിയത്.

ഒരു വര്‍ഷം നീണ്ടു നിന്ന വിചാരണയ്ക്കിടയില്‍ പ്രോസിക്യൂഷന്‍ ഭാഗത്തെ 159 സാക്ഷികളെ വിസ്തരിച്ചിരുന്നു. മുഖ്യപ്രതി പിതാംബരന്‍ ഉള്‍പ്പെടെ 11 പ്രതികള്‍ ഇപ്പോഴും ജയിലിലാണ്. 2019 ഫെബ്രുവരി 17ന് ആണ് ശരത്ലാലിനെയും കൃപേഷിനെയും ബൈക്ക് തടഞ്ഞു നിര്‍ത്തി വെട്ടിക്കൊന്നത്.



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

പൊവ്വലിൽ മാതാവിനെ മകൻ മൺവെട്ടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി

  കാസർകോട്: ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പൊവ്വലിൽ മാതാവിനെ മകൻ മൺവട്ടികൊണ്ട് തലയ്ക്കടിച്ചു കൊന്നു. പൊവ്വൽ പുതിയ പെട്രോൾ പമ്പിനു എതിർ വശത്തുള്ള അബ്ദുള്ളക്കുഞ്ഞിയുടെ ഭാര്യ നബീസ (62)യാണ് കൊല്ലപ്പെട്ടത്. അക്രമം തടയാനുള്ള ശ്രമത്തിനിടയിൽ ജ്യേഷ്ഠൻ മജീദിനു പരിക്കേറ്റു. ഇദ്ദേഹത്തെ ചെങ്കളയിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച്ച വൈകുന്നേരം നാലു മണിയോടെയാണ് സംഭവം. സംഭവത്തിൽ നബീസയുടെ മകൻ നാസറിനെ ആദൂർ പൊലീസ് കസ്റ്റഡിയിലെടുത്തു

മൊഗ്രാല്‍പുത്തൂര്‍ സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം; അഞ്ച് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

  കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്് വണ്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു. പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥികളായ അഞ്ചു പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. ജൂണ്‍ മാസം 25 മുതല്‍ 27 വരെയുള്ള തിയ്യതികളില്‍ സ്‌കൂളിലും പുറത്തു വെച്ചും മര്‍ദ്ദിച്ചുവെന്നാണ് പരാതി. പ്ലസ്് വണ്‍ വിദ്യാര്‍ത്ഥികളായ മൂന്ന് പേരെയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചത്. ഇക്കാര്യം വിദ്യാര്‍ത്ഥികള്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതി നല്‍കിയത്.