വാര്‍ത്താ സമ്മേളനത്തില്‍ ഗവര്‍ണര്‍ സ്‌നേഹം ചൊരിഞ്ഞത് ആര്‍എസ്എസിന് നേര്‍ക്ക്’; ആഞ്ഞടിച്ച് മുഖ്യമന്ത്രി
രാജ്ഭവനില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഉടനീളം ഗവര്‍ണര്‍ സ്‌നേഹം ചൊരിഞ്ഞത് ആര്‍എസ്എസിനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉന്നത വിദ്യാഭ്യാസ മേഖലയെ കൈപ്പിടിയില്‍ ഒതുക്കാനാണ് ആര്‍.എസ്.എസ് ശ്രമം നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണര്‍മാരെ ഉപയോഗിച്ച് സംഘപരിവാര്‍ ബന്ധമുള്ളവരെ വി.സിയാക്കാനാണ് ശ്രമം നടക്കുന്നത്. കേരള സര്‍വകലാശാലയില്‍ ഏകപക്ഷീയമായി വി.സിയെ നിയമിക്കാന്‍ ശ്രമം നടക്കുന്നു. പിന്‍ സീറ്റ് ഡ്രൈവിനാണ് ശ്രമമെന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു. ഇത്തരം അജണ്ടയ്ക്ക് നിന്നു കൊടുക്കാന്‍ കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഗവര്‍ണര്‍ എന്ന സ്ഥാനത്തിരിക്കുന്നയാള്‍ ആര്‍.എസ്.എസ് മേധാവിയെ കാണുന്നത് രാജ്യമോ ജനങ്ങളോ ഇതുവരെ കാണാത്തതാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. റിപ്പബ്ലിക് ദിന പരേഡില്‍ നെഹ്‌റു ക്ഷണിച്ച് ആര്‍.എസ്.എസ് പങ്കെടുത്തതിന് രേഖകളില്ലന്നാണ് വിവരാവകാശ രേഖ. ഇന്ത്യയുടെ പൗരത്വം മതാധിഷ്ഠിതമാക്കാന്‍ കൊണ്ടുവന്ന നിയമത്തിനെതിരെ ശക്തമായ പ്രക്ഷോഭം ഉയര്‍ന്നു. പൊതുവികാരം കേന്ദ്രത്തിന് എതിരാണ്.
ഈ സമയത്താണ് ചരിത്ര കോണ്‍ഗ്രസ് നടക്കുന്നത്. ഭരണഘടനാ വിരുദ്ധമായ പരാമര്‍ശങ്ങള്‍ ഉയര്‍ന്നപ്പോഴാണ് എതിര്‍ അഭിപ്രായങ്ങള്‍ ഉണ്ടായത്. ഇര്‍ഫാന്‍ ഹബീബിനെ ഗുണ്ട എന്നും ഗോപിനാഥ് രവീന്ദ്രനെ ക്രിമിനല്‍ എന്നുമാണ് വിളിച്ചത്. ആര്‍.എസ്.എസിന്റെ വെറുക്കപ്പെട്ടവരുടെ പട്ടികയിലാണ് ഇരുവരും. അതുകൊണ്ടാണ് അവര്‍ക്കെതിരെ ആക്രമണം നടക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
എല്ലാ ഘട്ടങ്ങളിലും അഭിപ്രായം തുറന്നു പറയാന്‍ ഇര്‍ഫാന്‍ ഹബീബ് മുന്നോട്ട് വന്നിട്ടുണ്ട്. ഐ.സി.എച്ച്.ആറിലെ കാവിവത്ക്കരണത്തില്‍ പ്രതിഷേധിച്ചാണ് ഗോപിനാഥ് രവീന്ദ്രന്‍ രാജി വച്ചത്. മന്ത്രിസഭയുടെ ശുപാര്‍ശയും നിര്‍ദേശവും അടിസ്ഥാനമാക്കി വേണം ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്. ഗവര്‍ണര്‍ ഒപ്പിടുന്ന കാര്യങ്ങള്‍ക്ക് ഉത്തരവാദിത്വം സര്‍ക്കാരിനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ