ഭര്‍ത്തൃവീട്ടുകാര്‍ കണ്ടത് അടിമയെ പോലെ, മോഫിയ ഏറ്റുവാങ്ങിയത് ക്രൂരപീഡനങ്ങളെന്ന് പൊലീസ് റിപ്പോര്‍ട്ട്

എറണാകുളം : ആലുവയില്‍ നിയമവിദ്യാര്‍ത്ഥിനിയായ മോഫിയ പര്വീന് ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്തൃവീട്ടുകാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളടങ്ങിയ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്.
മോഫിയയുടെ ഭര്‍ത്താവ് സുഹൈല്‍ ലൈംഗിക വൈകൃതത്തിന് അടിമയായിരുന്നു എന്നാണ് പൊലീസ് റിപ്പോര്‍ട്ടിലുള്ളത്. അശ്ലീല വീഡിയോകള്‍ക്ക് അടിമയായിരുന്ന ഇയാള്‍ ദൃശ്യങ്ങളില്‍ കാണുന്നത് പോലെ ചെയ്യാന്‍ മോഫിയയെ നിര്‍ബന്ധിക്കുമായിരുന്നു. സ്വകാര്യ ഭാഗത്ത് പച്ചകുത്താന്‍ നിര്‍ബന്ധിക്കുകയും മറ്റും ചെയ്തിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്. ഇതിന് പുറമേ സ്ത്രീധനത്തിന്റെ പേരിലും മോഫിയയെ ഭര്‍ത്തൃവീട്ടുകാര്‍ പീഡിപ്പിച്ചിരുന്നു. നാല്‍പ്പത് ലക്ഷം രൂപയാണ് സ്ത്രീധനമായി ആവശ്യപ്പെട്ടത്. ഭര്‍ത്തൃമാതാവ് സ്ഥിരമായി ഉപദ്രവിച്ചിരുന്നു. വീട്ടില്‍ അടിമയെ പോലെ ജോലിയെടുപ്പിച്ചിരുന്നു.
ഭര്‍ത്തൃപീഡനത്തിനെതിരെ പരാതിയുമായി സമീപിച്ചപ്പോള്‍ പ്രതികളുടെ മുന്നില്‍ വച്ച് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അവഹേളിച്ചതിനെ തുടര്‍ന്നാണ് മോഫിയ കഴിഞ്ഞ ചൊവ്വാഴ്ച വീട്ടില്‍ തൂങ്ങിമരിച്ചത്. സംഭവത്തെതുടര്‍ന്ന് ആരോപണ വിധേയനായ ആലുവ സി.ഐ സി.എല്‍.സുധീറിനെ പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സിലേക്ക് സ്ഥലംമാറ്റിയെങ്കിലും ആലുവയില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രക്ഷോഭം തുടരുകയാണ്. ഇതേതുടര്‍ന്ന് കേസന്വേഷണം എറണാകുളം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ഡിവൈ.എസ്.പി വി.രാജീവിനാണ് ചുമതല. പ്രത്യേക അന്വേഷണസംഘവും രൂപീകരിച്ചു. ഇന്ന് രാവിലെ വ്യവസായ മന്ത്രി പി രാജീവ് മോഫിയയുടെ കുടുംബത്തെ നേരില്‍ കണ്ട് ആശ്വസിപ്പിച്ചു. മുഖ്യമന്ത്രിയുമായി മോഫിയയുടെ പിതാവ് ഫോണില്‍ സംസാരിക്കുകയും ചെയ്തു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന ഉറപ്പ് അദ്ദേഹം മോഫിയയുടെ പിതാവിന് നല്കി.
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ