ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഹോര്‍മുസ് കടലിടുക്ക് തുറന്ന് ഇറാന്‍; നടപടി ലെബനാനിലെ വെടിനിര്‍ത്തലിന് പിന്നാലെ

   ലെബനാനില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിന് പിന്നാലെയാണ് ഹോര്‍മുസ് തുറന്നത്. എല്ലാ വാണിജ്യ കപ്പലുകള്‍ക്കും വെടിനിര്‍ത്തല്‍ ധാരണ നിലനില്‍ക്കുന്ന കാലയളവില്‍ ഹോര്‍മുസിലൂടെ നിയന്ത്രണമില്ലാതെ കടന്നുപോകാമെന്ന് ഇറാന്‍ പ്രഖ്യാപിച്ചു. വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയാണ് പ്രഖ്യാപനം നടത്തിയത്. ഇസ്രായേലും യുഎസും ചേര്‍ന്ന് ഇറാനെ ആക്രമിച്ചതിന് പിന്നാലെയാണ് ഹോര്‍മുസിലൂടെയുള്ള കപ്പല്‍ ഗതാഗതം പൂര്‍ണമായും നിലച്ചത്. അന്താരാഷ്ട്ര ഊര്‍ജഗതാഗതത്തില്‍ അതിനിര്‍ണായകമായ ഹോര്‍മുസ് കടലിടുക്ക് അടച്ചത് ലോകമാകെ ഊര്‍ജപ്രതിസന്ധിക്ക് വരെ കാരണമായിരുന്നു.
ഈയിടെയുള്ള പോസ്റ്റുകൾ

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം

  തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് ഒമ്പത് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നേരത്തെ ഏഴ് ജില്ലകളിലായിരുന്നു മഴ സാധ്യത പ്രവചിച്ചിരുന്നത്. മഴ സാധ്യതയുള്ള ഒമ്പത് ജില്ലകളിലും ഗ്രീന്‍ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 16.5 മില്ലി മീറ്റര്‍ മുതല്‍ 64.5 മില്ലി മീറ്റര്‍ വരെയുള്ള മഴയാണ് ഗ്രീന്‍ അലര്‍ട്ട് കൊണ്ട് അര്‍ഥമാക്കുന്നത്. അതേസമയം തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഴയ്ക്ക് സാധ്യതയില്ല. അതേസമയം, കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മല്‍സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വനിത സംവരണ ബില്ല്; സഭയില്‍ പ്രതിപക്ഷ ബഹളം, രാഹുലിന്റെ പരാമര്‍ശം സഭാ നടപടികളില്‍ നിന്ന് ഒഴിവാക്കി സ്പീക്കര്‍

ന്യഡല്‍ഹി: രാഹുലിന്റെ പരാമര്‍ശം സ്പീക്കര്‍ സഭാ നടപടികളില്‍ നിന്ന് ഒഴിവാക്കി. ഓപ്പറേഷന്‍ സിന്ദൂര്‍ മാജിക് ആയിരുന്നുവെന്നും പ്രധാനമന്ത്രി മോദി മാന്ത്രികനായിരുന്നുവെന്നുമുള്ള പരാമര്‍ശങ്ങളാണ് നീക്കിയത്. 'രാഹുലിന്റെ പ്രസംഗത്തില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പില്ല. ഓപ്പറേഷന്‍ സിന്ദൂര്‍ മാജിക് ആയിരുന്നുവെന്ന് രാഹുല്‍ പറയുന്നു, അദ്ദേഹം അതിനെ കളിയാക്കുകയാണ്. അദ്ദേഹം അതിനെ മാജിക് എന്ന് വിളിക്കുന്നു. നിയമങ്ങള്‍ക്കുള്ളില്‍ നിന്ന് പ്രസംഗം നടത്തണം. പ്രധാനമന്ത്രിയെ ആവര്‍ത്തിച്ച് പരിഹസിക്കുന്നത് തെറ്റാണ്. പ്രധാനമന്ത്രി നിങ്ങളുടേതോ എന്റേതോ അല്ല.' കിരണ്‍ റിജിജു പറഞ്ഞു. അതേസമയം, ഇതൊരു വനിതാ സംവരണ ബില്ലല്ലെന്ന് രാഹുല്‍ ഗാന്ധി സഭയില്‍ പറഞ്ഞു. ഇത് സ്ത്രീകളെ ശാക്തീകരിക്കില്ല. മറിച്ച് ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ഭൂപടം മാറ്റാന്‍ വേണ്ടി മാത്രമുള്ളതാണ് ഇതെന്നും ഒരു നാണക്കേടായ നിയമമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച; 40 രാജ്യങ്ങളുടെ യോഗം ഇന്ന്

  തെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നത് ചര്‍ച്ച ചെയ്യാന്‍ 40 രാജ്യങ്ങളുടെ യോഗം ഇന്ന്. ഹോര്‍മുസ് ഉപരോധവും ആഗോള എണ്ണ, വാതക വിതരണത്തിലുണ്ടാകുന്ന അതിന്റെ സ്വാധീനവും ചര്‍ച്ച ചെയ്യുകയാണ് ലക്ഷ്യം. യുകെയും ഫ്രാന്‍സും നേതൃത്വം നല്‍കുന്ന യോഗത്തില്‍ ഏകദേശം 40 രാജ്യങ്ങള്‍ പങ്കെടുക്കും. എന്നാല്‍ യോഗത്തില്‍ യുഎസ് പങ്കെടുക്കില്ല. കടല്‍ പാതകളുടെ സുരക്ഷ ഉറപ്പാക്കുകയും കപ്പലുകള്‍ക്ക് ഈ പാതയിലൂടെ തടസ്സങ്ങളില്ലാതെ കടന്നുപോകാന്‍ കഴിയുമെന്ന് ഉറപ്പാക്കുകയുമാണ് ഈ യോഗത്തിന്റെ ലക്ഷ്യം.

ശബരിമല സ്വര്‍ണക്കൊള്ള; ക്ഷേത്ര ട്രസ്റ്റ് ചെയര്‍മാനും ഭാരവാഹികള്‍ക്കുമെതിരേ ഹരജി നല്‍കി പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി

  തിരുവനന്തപുരം: ബെംഗളൂരു ശ്രീരാംപുരം അയ്യപ്പ ക്ഷേത്ര ട്രസ്റ്റ് ചെയര്‍മാനും ഭാരവാഹികള്‍ക്കുമെതിരേ ഹരജി നല്‍കി ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രധാന പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് പോറ്റി ഹരജി സമര്‍പ്പിച്ചത്. ട്രസ്റ്റ് ഭാരവാഹികള്‍ മുന്‍വൈരാഗ്യം തീര്‍ക്കാന്‍ താന്‍ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന തരത്തില്‍ അപകീര്‍ത്തികരവും അവാസ്തവുമായ കാര്യങ്ങള്‍ പറഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഹര്‍ജി. ട്രസ്റ്റ് നടത്തിപ്പുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ പുറത്തുപറഞ്ഞതിന് ഭാരവാഹികള്‍ക്ക് തനിക്കെതിരെ മുന്‍വൈരാഗ്യമുണ്ടെന്നാണ് ഹരജി.

വനിതാ സംവരണ ബില്ലിന്മേല്‍ വോട്ടെടുപ്പ് ഇന്ന്

  ന്യൂഡല്‍ഹി: വനിതാ സംവരണ ബില്ലിന്മേലുള്ള വോട്ടെടുപ്പ് ഇന്ന് വൈകിട്ട് നാല് മണിക്ക് നടക്കും. ബില്ല് പാസ്സാകാന്‍ 360 എംപിമാരുടെ പിന്തുണ കിട്ടണം. എന്നാല്‍ ഇപ്പോഴത്തെ നിലയ്ക്ക് ഇത് സാധ്യമല്ല. 543 സീറ്റില്‍ മൂന്നിലൊന്ന് സ്ത്രീകള്‍ക്ക് നല്‍കുന്നതേ അംഗീകരിക്കൂ എന്ന നിലപാടില്‍ പ്രതിപക്ഷം ഉറച്ച് നില്‍ക്കുകയാണ്. എന്നാല്‍, സ്ത്രീകളുടെ അവകാശം ഉറപ്പിക്കാന്‍ സര്‍ക്കാര്‍ നോക്കുമ്പോള്‍ സാങ്കേതിക കാരണം പറഞ്ഞ് ഇത് പ്രതിപക്ഷം തടയുന്നു എന്നതാണ് പ്രധാനമന്ത്രിയും ബിജെപിയും ഉയര്‍ത്തുന്ന പ്രധാന വാദം. ഇന്ന് പുലര്‍ച്ചെ ഒരു മണി വരെ പാര്‍ലമെന്റില്‍ വനിതാ ബില്ലില്‍ ചര്‍ച്ചകളുണ്ടായിരുന്നു. രാത്രി സംസാരിച്ച ഫ്രാന്‍സിസ് ജോര്‍ജ് എംപി വലിയ വിമര്‍ശനമുന്നയിക്കുന്നത് കണ്ടു സഭയില്‍. വളഞ്ഞ വഴിയിലൂടെ ഭരണം പിടിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത് എന്നായിരുന്നു ഫ്രാന്‍സിസ് ജോര്‍ജിന്റെ വിമര്‍ശനം. ബില്‍ പാസാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി ക്യാംപ്.

നിതിൻ രാജിന്റെ മരണം: ഡോ.കെ. റാമിനെ കോളജില്‍ നിന്ന് പുറത്താക്കി

കണ്ണൂര്‍: ബിഡിഎസ് വിദ്യാര്‍ഥി നിതിൻ രാജിൻ്റെ മരണത്തിൽ ആരോപണ വിധേയനായ ഡോ.കെ. റാമിനെ പുറത്താക്കിയതായി അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളജ് മാനേജ്മെൻ്റ്. രക്ഷിതാക്കളുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇയാളെ നേരത്തെ കോളജിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു നിതിന്‍ രാജ്.കോളജിലെ ഓറല്‍ പാത്തോളജി വിഭാഗം മേധാവിയാണ് ഡോ. കെ. റാം. നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് റാമിനെതിരെ ആത്മഹത്യാപ്രേരണാകുറ്റം,പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമം തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു.