ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

തമിഴ്‌നാട് നാളെ പോളിങ് ബൂത്തിലേക്ക്; 234 മണ്ഡലങ്ങളില്‍ വിധിയെഴുതാന്‍ 5.73 കോടി വോട്ടര്‍മാര്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ നാളെ നിയമസഭ തിരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ് നടക്കും. സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലായി 5.73 കോടി വോട്ടര്‍മാര്‍ 4,023 സ്ഥാനാര്‍ഥികളുടെ വിധി നിര്‍ണയിക്കും. ഏപ്രില്‍ 23 വ്യാഴാഴ്ച രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് പോളിങ്. ഭരണകക്ഷിയായ ഡിഎംകെ നയിക്കുന്ന സഖ്യം മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ വീണ്ടും ജനവിധി തേടുന്നു. മറുവശത്ത് എടപ്പാടി കെ പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ, ബിജെപിയുമായി കൈകോര്‍ത്ത് അധികാരത്തിലേക്കുള്ള മടങ്ങിവരവിനാണ് ശ്രമിക്കുന്നത്. ഇത്തവണത്തെ തിരഞ്ഞെടുപ്പിലെ പ്രധാന ആകര്‍ഷണം നടന്‍ വിജയിയുടെ രാഷ്ട്രീയ അരങ്ങേറ്റമാണ്. തമിഴക വെട്രി കഴകം (ടിവികെ) എന്ന പാര്‍ട്ടിയിലൂടെ വിജയ് തിരഞ്ഞെടുപ്പ് രംഗത്തിറങ്ങിയിട്ടുണ്ട്. വിജയ് പെരമ്പൂര്‍, തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലങ്ങളില്‍ നിന്നാണ് മല്‍സരിക്കുന്നത്.
ഈയിടെയുള്ള പോസ്റ്റുകൾ

സംസ്ഥാനത്ത് താപനില ഉയരുന്നു; 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരുന്നു. 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വയനാട് ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പാലക്കാട് ജില്ലയില്‍ 40ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലത്ത് 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, കോട്ടയത്ത് 38 ഡിഗ്രി സെല്‍ഷ്യസ് വരെയും , ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 37ഡിഗ്രി സെല്‍ഷ്യസ് വരെയും, തിരുവനന്തപുരം ജില്ലയില്‍ 36ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നേരിട്ട് വെയിലല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ ജോലിസമയം ക്രമീകരിക്കണം. കട്ടികൂടിയ വസ്ത്രങ്ങള്‍ ഒഴിവാക്കണം.ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായാല്‍ ഉടന്‍ ചികില്‍സ തേടണമെന്നും കാലാവസ്ഥാ വകുപ്പ് നിര്‍ദേശിക്കുന്നു.

തൃശ്ശൂര്‍ വെടിക്കെട്ടപകടം; സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു, മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം

  തൃശ്ശൂര്‍: തൃശ്ശൂര്‍ വെടിക്കെട്ടപകടം സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍. മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം നല്‍കും. പരിക്കേറ്റവര്‍ക്ക് അടിയന്തര സഹായം 2 ലക്ഷം രൂപ അനുവദിക്കുമെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു. എസ്ഡിആര്‍എഫില്‍ നിന്നു 4 ലക്ഷം രൂപയും സിഎംഡിആര്‍എഫില്‍ നിന്ന് 10 ലക്ഷം രൂപയും നല്‍കും. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം,മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരണപ്പെട്ട ഏഴു പേരുടെ പൂർണ മൃതദേഹങ്ങൾ ലഭിച്ചതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. അതിൽ മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്

ശബരിമല യുവതിപ്രവേശന കേസ്: ഒന്‍പതംഗ ഭരണഘടന ബെഞ്ച് ഇന്ന് സംസ്ഥാന സര്‍ക്കാരിന്റെ വാദം കേള്‍ക്കും

  ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ ഒന്‍പതംഗ ഭരണഘടന ബെഞ്ച് ഇന്ന് സംസ്ഥാന സര്‍ക്കാരിന്റെ വാദം കേള്‍ക്കും. സംസ്ഥാന സര്‍ക്കാരിനായി മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്ത വാദിക്കും. മതപരമായ ആചാരങ്ങള്‍ ജുഡീഷ്യല്‍ അവലോകനത്തിന് അതീതമാണെന്ന വാദം അംഗീകരിക്കാന്‍ പ്രയാസമാണെന്ന് ഇന്നലെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നീരീക്ഷിച്ചിരുന്നു. ശബരിമല കേസില്‍ തയ്യാറാക്കിയ ചോദ്യങ്ങളില്‍ ഭരണഘടന ബഞ്ചിന്റെ വാദം ഏഴാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ഇന്ന് അറിയിച്ചേക്കും. ഇന്നലെ ഭരണഘടന വിഷയങ്ങളില്‍ വാദം നടത്തിയ ഗോപാല്‍ സുബ്രഹ്‌മണ്യം ഇന്നും ഇത് തുടരും. ഇതിന് ശേഷം സംസ്ഥാനസര്‍ക്കാരിനായി മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്തയാകും വാദിക്കുക. ആചാരങ്ങളില്‍ കോടതി ഇടപെടല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ വാദം നിര്‍ണ്ണായകമാണ്.

തൃശൂരിൽ വെടിക്കെട്ട് പുരയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധിപേർക്ക് പരിക്ക്

  തൃശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ എട്ട് പേർ മരിച്ചു. തൃശൂ‍ർ പൂരത്തിന്റെ ഭാഗമായി തിരുവമ്പാടിക്ക് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമിക്കുന്നിടത്താണ് സ്ഫോടനം ഉണ്ടായത്. പരിക്ക് പറ്റിയ നിരവധിപേരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇതിൽ എട്ടുപേരുടെ നില ഗുരുതരമാണ്. തീ നിയന്ത്രണ വിധേയമാക്കാതെ ബാക്കി ഉള്ളവരെ മാറ്റാൻ കഴിയുന്നില്ല എന്നാണ് വിവരം. അകത്ത് എത്രപേർ ഉണ്ടെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. സ്ഥലത്തുണ്ടായ 12 വെടിപ്പുരയിൽ 11ഉം കത്തിയതായാണ് സൂചന. ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് ഡ്രോൺ ഉപയോഗിച്ച് പരിശോധനയും നടത്തുന്നു.

തൃശൂരില്‍ വെടിക്കെട്ട് നിര്‍മാണ കേന്ദ്രത്തില്‍ സ്‌ഫോടനം; നിരവധി തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു

  തൃശൂര്‍: തൃശൂരില്‍ വെടിക്കെട്ട് നിര്‍മാണ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ നിരവധി തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു. തുരുവമ്പാടിക്ക് വേണ്ടി പടക്കം നിര്‍മ്മിക്കുന്ന സ്ഥലത്താണ് ഇന്ന് ഉച്ച കഴിഞ്ഞ് സ്‌ഫോടനം നടന്നത്. വലിയ ശബ്ദത്തില്‍ സ്‌ഫോടനം ഉണ്ടായതായാണ് പ്രദേശവാസികള്‍ പറയുന്നത്. മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലാണ് സ്‌ഫോടനം നടന്നത്. സംഭവ സമയത്ത് സ്ത്രീകള്‍ അടക്കമുള്ള നിരവധി പേര്‍ ഇവിടെ ജോലി ചെയ്തിരുന്നു. 40 പേര്‍ക്കെങ്കിലും പൊള്ളലേറ്റതായാണ് വിവരം. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. രണ്ടേക്കറോളം വരുന്ന പ്രദേശത്താണ് സ്‌ഫോടനം. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. അപകട സമയത്ത് എത്ര തൊഴിലാളികളാണ് ഇവിടെ ഉണ്ടായിരുന്നതെന്ന കാര്യം വ്യക്തമായിട്ടില്ല. എട്ടുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് അറിയുന്നത്. കൂടുതല്‍ സജ്ജീകരണങ്ങള്‍ ആശുപത്രിയില്‍ ഒരുക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപകട വിവരമറിഞ്ഞ് നൂറുകണക്കിനാളുകളാണ് ഇവിടെ തടിച്ചുകൂടിയത്.

വോട്ടെണ്ണല്‍ കഴിയും വരെ ഒരു മുറിയും തുറക്കരുത്'; കര്‍ശന നിര്‍ദേശവുമായി തിരഞ്ഞെടുപ്പ് ഓഫീസര്‍

  തിരുവനന്തപുരം: വോട്ടെണ്ണല്‍ പൂര്‍ത്തിയാകാതെ കേന്ദ്രങ്ങളിലെ ഒരു മുറിയും തുറക്കരുതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ സുരക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കടുക്കുന്നതിനിടെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കറാണ് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. സീല്‍ ചെയ്ത സ്‌ട്രോങ് റൂമുകള്‍ക്ക് പുറമെ, സീല്‍ ചെയ്യാത്ത മുറികള്‍ പോലും തുറക്കാന്‍ പാടില്ലെന്നാണ് നിര്‍ദ്ദേശം. കോഴിക്കോട് പേരാമ്പ്രയിലും പാലക്കാട് നെന്മാറയിലും സ്‌ട്രോങ്ങ് റൂം വിവാദങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഈ നടപടി. സംഭവത്തില്‍ ജില്ലാ കളക്ടര്‍മാരുടെ അടിയന്തര യോഗം വിളിച്ചിരിക്കുകയാണ് രത്തന്‍ ഖേല്‍ക്കര്‍. മെറ്റീരിയല്‍സ് റൂമുകള്‍ തുറന്നത് അനാവശ്യമെന്നാണ് രത്തന്‍ ഖേല്‍ക്കറുടെ അഭിപ്രായം. സംഭവത്തില്‍ രത്തന്‍ ഖേല്‍ക്കര്‍ അടിയന്തര റിപോര്‍ട്ട് തേടിയിട്ടുണ്ട്. കണക്കെടുപ്പിനാണ് മുറി തുറക്കുന്നതെങ്കില്‍ വോട്ടെണ്ണല്‍ കഴിഞ്ഞിട്ട് കണക്കുകള്‍ അപ്ഡേറ്റ് ചെയ്താല്‍ മതിയെന്ന് രത്തന്‍ ഖേല്‍ക്കര്‍ നിര്‍ദേശിച്ചു.