ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഷുഹൈബ് വധക്കേസ്; വിചാരണ സ്റ്റേ ഒരാഴ്ച കൂടി നീട്ടി

  കൊച്ചി: മട്ടന്നൂര്‍ ഷുഹൈബ് വധക്കേസിൽ വിചാരണ സ്റ്റേ ഒരാഴ്ച കൂടി നീട്ടി ഹൈക്കോടതി. കൊല്ലപ്പെട്ട ഷുഹൈബിന്‍റെ പിതാവിനെ കേസിൽ കക്ഷി ചേർത്തു. ആകാശ് തില്ലങ്കേരിയടക്കമുള്ള പ്രതികൾ സമർപ്പിച്ച ഹരജിയിലാണ് കോടതി നടപടി. വിചാരണ നടപടികൾ തിങ്കളാഴ്ച വരെയായിരുന്നു സ്റ്റേ ചെയ്തത്. പക്ഷപാതമായി പെരുമാറുന്നു, മുൻവിധിയോടെ സംസാരിക്കുന്നു എന്നുൾപ്പെടെ വിചാരണ കോടതിക്കെതിരെ പ്രതികൾ ഹരജിയിൽ ആരോപങ്ങൾ ഉന്നയിച്ചിരുന്നു. വിചാരണക്കോടതി മാറ്റണമെന്ന പ്രതിഭാഗം ഹരജി നേരത്തെ അഡീഷണൽ സെഷൻസ് കോടതി നേരത്തെ തള്ളിയിരുന്നു. വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് ഇതേ കോടതിയിൽ ആദ്യം ഹരജി നൽകിയെങ്കിലും സത്യവാങ്മൂലം നൽകാത്തതിനാൽ തള്ളുകയായിരുന്നു. സത്യവാങ്മൂലം ഉൾപ്പെടുത്തി വീണ്ടും ഹരജി നൽകിയെങ്കിലും തള്ളി.
ഈയിടെയുള്ള പോസ്റ്റുകൾ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; കോഴിക്കോട്ട് ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

  കോഴിക്കോട്: സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഏഴു വയസുകാരൻ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മലപ്പുറം പൂക്കോട്ടൂർ സ്വദേശി ആര്‍ജവ് ആണ് മരിച്ചത്. മലപ്പുറം എയുപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് മരിച്ച ആര്‍ജവ്. ഇന്നലെ രണ്ട് കുട്ടികൾക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് കുന്ദമംഗലം സ്വദേശിയായ ഒരു വയസുകാരനും പയ്യോളി സ്വദേശിയായ ഒൻപതു വയസുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്. ഒരു വയസുകാരൻ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഒൻപതു വയസുകാരൻ ആശുപത്രി വിട്ടു.

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: ചോദ്യം ചെയ്യല്‍ ഘട്ടത്തിലേക്ക് ഇഡി; വീണയോട് ബുധനാഴ്ച ഹാജരാകാന്‍ നിര്‍ദേശം

  കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ ചോദ്യം ചെയ്യല്‍ നടപടികള്‍ക്ക് തുടക്കമാകുന്നു. കേസുമായി ബന്ധപ്പെട്ട് സിഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ ശശിധരന്‍ കര്‍ത്തയുടെ മകനായ ശരണ്‍ എസ് കര്‍ത്ത ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ ഇന്ന് ചോദ്യം ചെയ്യും. ശരണ്‍ എസ് കര്‍ത്തയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാകും കമ്പനിയിലെ മറ്റ് ഉദ്യോഗസ്ഥരെയും അന്വേഷണ സംഘം ചോദ്യം ചെയ്യുക. അതേസമയം, വീണയോട് ബുധനാഴ്ച ഹാജരാകാനാണ് നിര്‍ദേശം. സിഎംആര്‍എല്ലില്‍ നിന്ന് ലഭിച്ചെന്ന് പറയപ്പെടുന്ന 2.78 കോടി രൂപ ഏത് സേവനത്തിനുള്ള പ്രതിഫലമായിരുന്നുവെന്നും ആ തുക എങ്ങനെ ചെലവഴിച്ചുവെന്നുമുള്ള കാര്യങ്ങളാണ് അന്വേഷണത്തിന്റെ പ്രധാന വിഷയങ്ങള്‍. കേസുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐഒയുടെ കൈവശമുള്ള 134 രേഖകള്‍ ഹാജരാക്കണമെന്ന ഇഡിയുടെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു. ഈ രേഖകളും നേരത്തെ നടത്തിയ പരിശോധനകളില്‍ ലഭിച്ച ഡിജിറ്റല്‍ തെളിവുകളും അടിസ്ഥാനമാക്കിയാണ് ചോദ്യം ചെയ്യല്‍ നടക്കുക.

പ്രിയദര്‍ശിനി പദ്ധതി; കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്രയ്ക്ക് തുടക്കമായി

  തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനുമുള്ള സൗജന്യ യാത്ര പദ്ധതി പ്രിയദര്‍ശിനിക്ക് തുടക്കമായി. രാവിലെ ഒന്‍പത് മണിക്ക് തിരുവനന്തപുരം തമ്പാനൂര്‍ കെഎസ്ആര്‍ടിസി കോംപ്ലക്‌സില്‍ പ്രിയദര്‍ശിനി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിച്ചു. തിരുവനന്തപുരം പാപ്പനംകോഡ് ഡിപ്പോയുടെ ബസില്‍ തമ്പാനൂര്‍ മുതല്‍ പെരുമാതുറ വരെയാണ് പ്രിയദര്‍ശിനി പദ്ധതിയുടെ ഉദ്ഘാടന യാത്ര. അധികാരത്തിലെത്തി ഒരു മാസം കഴിയും മുന്‍പേ വാഗ്ദാനം പാലിക്കാനായെന്നും ഇത് അഭിമാന നിമിഷമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്ലസ് വണ്‍ ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ 15ന്

  തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ആദ്യ അലോട്ട്‌മെന്റ് പട്ടിക ജൂണ്‍ 15ന് രാവിലെ 10 മണിക്ക് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ജൂണ്‍ 15 മുതല്‍ 17 വൈകിട്ട് അഞ്ചു മണിവരെ പ്രവേശനം നേടാനാവും. ക്യാന്‍ഡിഡേറ്റ് ലോഗിനിലെ 'ഫസ്റ്റ് എലോട്ട് റിസള്‍ട്ട്‌സ്' ലിങ്കില്‍ നിന്ന് അലോട്ട്‌മെന്റ് ലെറ്റര്‍ ഡൗണ്‍ലോഡ് ചെയ്യാം. അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളില്‍ രക്ഷിതാവിനോടൊപ്പം അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരായി പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കണം.

തൃശൂരില്‍ രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

വടക്കാഞ്ചേരി: തൃശൂര്‍ ജില്ലയില്‍ ഷിഗെല്ല സ്ഥിരീകരിച്ചു. വടക്കാഞ്ചേരി മംഗലം സ്വദേശികളായ രണ്ട് കുട്ടികളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. നാല് വയസുള്ള പെണ്‍കുട്ടിക്കും ഏഴ് വയസുള്ള ആണ്‍കുട്ടിക്കുമാണ് രോഗബാധ. ഇവര്‍ കഴിഞ്ഞയാഴ്ച തമിഴ്നാട്ടിലേക്ക് യാത്ര പോയിരുന്നു. തിരിച്ചെത്തിയതിന് ശേഷമാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ ഷിഗെല്ല സ്ഥിരീകരിച്ചതോടെ ബോധവത്കരണ ക്ലാസുകള്‍ അടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇന്നലെ തിരുവനന്തപുരം കാട്ടാക്കടയില്‍ ബേക്കറിയില്‍ വില്‍പനയ്ക്ക് വെച്ചിരുന്ന പാനീയത്തില്‍ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ജില്ലയിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഈ വര്‍ഷം ഇതുവരെ കേരളത്തില്‍ സ്ഥിരീകരിച്ച ഷിഗെല്ല കേസുകളുടെ ആകെ എണ്ണം 132 ആയി ഉയര്‍ന്നു.

അസമിലെ ജോർഹട്ടിൽ സൈനിക വിമാനം തകർന്നുവീണു; പൈലറ്റ് മരിച്ചതായി റിപ്പോര്‍ട്ട്

ജോർഹട്ട് (അസം): അസമിലെ ജോർഹട്ട് വ്യോമസേനാ താവളത്തിൽ ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) എഎൻ-32 വിമാനം തകർന്നുവീണു. ശനിയാഴ്ച വിമാനം ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പൈലറ്റ് മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. തകർന്നുവീണയുടൻ തന്നെ വിമാനത്തിന് തീപിടിച്ചതായാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വ്യോമസേനാ താവളത്തിന്റെ പരിധിക്ക് ഉള്ളിൽ തന്നെയാണ് വിമാനം പതിച്ചത്. അപകടമുണ്ടായ ഉടൻ തന്നെ സ്ഥലത്തെത്തിയ അടിയന്തര രക്ഷാപ്രവർത്തകരും ഫയർഫോഴ്സ് സംഘവും ചേർന്ന് തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.