ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഗണ്‍മാന്‍മാര്‍ മര്‍ദ്ദിച്ച കേസ്; വധശ്രമക്കുറ്റം ചുമത്തി എസ്‌ഐടി റിപോര്‍ട്ട്

  ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ അടക്കം സുരക്ഷാ ജീവനക്കാര്‍ക്കെതിരേ വധശ്രമ കുറ്റം ചേര്‍ത്ത് എസ്ഐടി റിപോര്‍ട്ട്. ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടിതിയിലാണ് റിപോര്‍ട്ട് നല്‍കിയിരിക്കുന്നത്. പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത ഒഴിവാക്കുന്നതിനാണ് വധശ്രമക്കുറ്റം ചുമത്തി അന്വേഷണസംഘം റിപോര്‍ട്ട് നല്‍കിയിരിക്കുന്നത്. കേസില്‍ പ്രതികളായ അഞ്ച് പേരെയും കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. ഗണ്‍മാന്‍ അനില്‍കുമാര്‍, പോലിസുകാരായ എസ് സന്ദീപ്, അരുണ്‍, വിപിന്‍, ഷൈജു എന്നിവരെയായിരുന്നു സസ്പെന്‍ഡ് ചെയ്തത്. ഗുരുതരമായ ചട്ടലംഘനമാണ് ഉണ്ടായതെന്നും ശക്തമായ വകുപ്പുതല നടപടി വേണമെന്നും എസ്‌ഐടി ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്‌പെന്‍ഷന്‍ നടപടി
ഈയിടെയുള്ള പോസ്റ്റുകൾ

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് എട്ടു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കര്‍ണാടകയില്‍ ഡി കെ ശിവകുമാര്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച

ബെംഗളൂരു: കര്‍ണാടകയില്‍ ഡി കെ ശിവകുമാര്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച. പത്ത് മന്ത്രിമാരും ബുധനാഴ്ച തന്നെ ശിവകുമാറിനൊപ്പം സത്യപ്രതിജ്ഞ ചെയ്‌തേക്കും. ബാക്കിയുള്ളവര്‍ ജൂണ്‍ 18ന് നടക്കുന്ന രാജ്യസഭ തിരഞ്ഞെടുപ്പിനു ശേഷമാകും സത്യപ്രതിജ്ഞ ചെയ്യുക. കര്‍ണാടക സര്‍ക്കാര്‍ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെയാണ് സിദ്ധരാമയ്യ രാജിവച്ചത്. ഗവര്‍ണറുമായി ഡി കെ ശിവകുമാര്‍ കൂടിക്കാഴ്ച നടത്തി. സത്യപ്രതിജ്ഞക്ക് രണ്ട് ദിവസങ്ങള്‍ നിര്‍ദേശിച്ചു. ജൂണ്‍ മൂന്നിനോ ജൂണ്‍ അഞ്ചിനോ സത്യപ്രതിജ്ഞ നടത്താമെന്ന് നിര്‍ദേശം. ലോക്ഭവനിലായിരിക്കും സത്യപ്രതിജ്ഞ നടക്കുക. കര്‍ണാടകയുടെ ഇരുപത്തിയഞ്ചാമത് മുഖ്യമന്ത്രിയായാണ് ഡി കെ ശിവകുമാര്‍ അധികാരത്തിലേറുന്നത്.

പെരിയ ഇരട്ടക്കൊല; നാല് പ്രതികളുടെ പരോള്‍ താല്‍ക്കാലികമായി തടഞ്ഞു

  കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസിലെ നാല് പ്രതികളുടെ പരോള്‍ താല്‍ക്കാലികമായി തടഞ്ഞ് അധികൃതര്‍. പ്രതികള്‍ക്ക് കൂട്ട പരോള്‍ അനുവദിച്ചത് വിവാദമായതിന് പിന്നാലെയാണ് അധികൃതരുടെ നടപടി. സംഭവത്തില്‍ ആഭ്യന്തര വകുപ്പ് അന്വേഷണ റിപോര്‍ട്ട് ആവശ്യപ്പെട്ട സാഹചര്യത്തില്‍ അന്വേഷണ റിപോര്‍ട്ട് ലഭിക്കുന്നത് വരെ പ്രതികളെ പുറത്തിറക്കില്ല. ആറ് പ്രതികള്‍ ഇറങ്ങിയതിന് പിന്നാലെയാണ് കൂട്ടപരോള്‍ വിവാദമായത്. ചട്ടങ്ങള്‍ ലംഘിച്ച് എല്ലാ പ്രതികള്‍ക്കും ഒരുമിച്ച് പരോള്‍ നല്‍കി എന്നായിരുന്നു പരാതി. പിന്നാലെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികള്‍ക്ക് കൂട്ടത്തോടെ പരോള്‍ അനുവദിച്ചത് അടിയന്തരമായി പരിശോധിച്ച് റിപോര്‍ട്ട് നല്‍കാന്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയോട് ആവശ്യപ്പെട്ടിരുന്നു. പരോള്‍ അനുവദിച്ചത് സംബന്ധിച്ചുള്ള എല്ലാ വസ്തുകളും സമഗ്രമായി അന്വേഷിച്ച് എത്രയും വേഗം റിപോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുന്നതിന് തൊട്ടുമുമ്പാണ് ജയില്‍ വകുപ്പ് ഈ പരോള്‍ നടപടികള്‍ക്ക് അനുമതി നല്‍കിയത്.

സംസ്ഥാനത്ത് ജൂണ്‍ ഒന്‍പത് മുതല്‍ ട്രോളിങ് നിരോധനം

  ട്രോളിങ് നിരോധനം. ജൂലൈ 31 വരെ 52 ദിവസമാണ് നിരോധനം ഏര്‍പ്പെടുത്തുക. കര്‍ശനമായി നടപ്പാക്കുന്നതിന് തീരദേശ ജില്ലകളില്‍ പ്രത്യേക കണ്‍ട്രോള്‍ റുമൂകള്‍ തുറക്കും. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ബോട്ടുകള്‍ ജൂണ്‍ ഒന്‍പതിന് മുന്‍പ് കേരള തീരം വിടണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫിഷറീസ് മന്ത്രി അബ്ദുള്‍ ഗഫൂര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. പരമ്പരാഗത മോട്ടോര്‍ ഘടിപ്പിച്ചിട്ടില്ലാത്ത മല്‍സ്യബന്ധന ബോട്ടുകളെ ട്രോളിങ് നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂമുകള്‍ മെയ് 15 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

സിഎംആര്‍എല്‍-എക്‌സാലോജിക് ഇഡി അന്വേഷണം: സിഎംആര്‍എല്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും

  കൊച്ചി: ഇഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. അപ്പീലില്‍ അന്തിമ വിധി വരും വരെ തുടര്‍നടപടികള്‍ വിലക്കണമെന്നാണ് ആവശ്യം. തെളിവുകള്‍ പരിശോധിച്ച ഇഡി വീണയെ വിളിച്ച് വരുത്തി ചോദ്യം ചെയ്യാനുള്ള നീക്കത്തിലേക്ക് കടക്കുകയാണ്. ഡയറക്ടറേറ്റില്‍ മറുപടി ലഭിക്കുന്നത് അനുസരിച്ച് നോട്ടീസ് നല്‍കാനാണ് തീരുമാനം. കേസില്‍ ലഭിച്ച തെളിവുകള്‍ മുദ്രവച്ച കവറില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച് സിഎംആര്‍എല്‍ ഹരജിയെ എതിര്‍ക്കാനാണ് ഇഡി തീരുമാനം. കേസില്‍ ഹൈക്കോടതിയെടുക്കുന്ന തീരുമാനം മുന്നോട്ടുളള അന്വേഷണത്തില്‍ നിര്‍ണായകമാകും.

ഇഡി റെയ്ഡില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കില്ല, ഇഡി എങ്ങനെ അന്വേഷിക്കണമെന്ന് ഞങ്ങള്‍ക്ക് പറയാന്‍ പറ്റില്ല : മുഖ്യമന്ത്രി

  തിരുവനന്തപുരം: ഇഡി റെയ്ഡില്‍ സംസ്ഥാന സര്‍ക്കാരിന് ഒരു പങ്കുമില്ലെന്നും റെയ്ഡ് പൊലീസിനെ അറിയിച്ചിട്ടു പോലുമില്ലെന്നും മുഖ്യമന്ത്രി വി.ഡി സതീശന്‍. കേന്ദ്ര ഏജന്‍സി നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസാണ്. റെയ്ഡ് പൊലീസിനെ അറിയിച്ചിട്ടു പോലുമില്ല. ക്രമസമാധാന പ്രശ്‌നം ഉണ്ടാകരുതെന്ന് കരുതിയാണ് ആഭ്യന്തരമന്ത്രി ഇടപെട്ട് പൊലീസിനെ വിട്ടത്. കേസന്വേഷണത്തിന് വരുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘത്തെ തടയുന്നതും ആക്രമിക്കുന്നതും ക്രമസമാധാന ലംഘനമാണ്. അത് ഒരു കാരണവശാലും അനുവദിക്കില്ല -മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ പറഞ്ഞു.