ചിക്കമഗളൂരു: കർണാടകയിലെ ചിക്കമംഗലൂരിൽ വിനോദസഞ്ചാരത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മലയാളി പെൺകുട്ടി ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം ഇന്ന് തന്നെ പൂർത്തിയാക്കാൻ നിർദേശം. പോസ്റ്റ്മോർട്ടത്തിന്റെ സമയം കഴിഞ്ഞാലും പ്രത്യേക കേസായി പരിഗണിക്കാനാണ് ചിക്കമഗളൂരു ജില്ലാ കളക്ടര്‍ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്. പോസ്റ്റ്മോർട്ടം പൂർത്തിയായാൽ മൃതദേഹം രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കുടുംബം അറിയിച്ചു. ചിക്കമഗളൂരു ജില്ലാ ആശുപത്രിയിലാണ് ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം നടത്തുക. കുടുംബത്തിന്റെ ഒരു ആരോപണവും തള്ളിക്കളയില്ലെന്നും എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് സോകോ ടീമിന്റെ പരിശോധന നടത്തുകയാണ്. ശ്രീനന്ദയുടെ അച്ഛന്റെ സാന്നിധ്യത്തിലാണ് പരിശോധന.
തിരുവനന്തപുരം: ചൂട് കൂടുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ 12 ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. സാധാരണയേക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് അധിക താപനിലയാണ് നിലവില്‍ രേഖപ്പെടുത്തുന്നത്. പാലക്കാട് ജില്ലയില്‍ 39 ഡിഗ്രിവരെയും കൊല്ലത്ത് 38ഡിഗ്രി വരെയുമാണ് താപനില രേഖപ്പെടുത്തിയിരിക്കുന്നത്.