ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ടെലഗ്രാം മരവിപ്പിച്ചതിനെതിരെ കേന്ദ്രത്തിന് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്

ന്യൂഡൽഹി: ഇന്ത്യയിൽ പ്രവർത്തനം മരവിപ്പിച്ചതിനെതിരെ ടെലഗ്രാം സമർപ്പിച്ച ഹരജിയിൽ കേന്ദ്രത്തിന് ഡൽഹി ഹൈക്കോടതി നോട്ടീസയച്ചു. ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ്-യുജി പുനഃപരീക്ഷയ്ക്ക് മുന്നോടിയായാണ് ടെലഗ്രാമിന് കേന്ദ്ര സർക്കാർ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയത്. നിയന്ത്രണങ്ങൾക്ക് സ്റ്റേ അനുവദിക്കണമെന്നായിരുന്നു ടെലഗ്രാം സമർപ്പിച്ച ഹരജിയിലെ ആവശ്യം. ഇത് കോടതി അംഗീകരിച്ചില്ല. ജസ്റ്റിസ് തേജ്‌സ് കരിയ അധ്യക്ഷനായ വെക്കേഷൻ ബെഞ്ചാണ ഹരജി പരിഗണിച്ചത്.
ഈയിടെയുള്ള പോസ്റ്റുകൾ

സംസ്ഥാനത്ത് വൈകിട്ട് ആറിനും രാത്രി 12നും ഇടയില്‍ വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി

  തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ലഭ്യതയില്‍ 900 മെഗാവാട്ടിന്റെ കുറവ് രേഖപ്പെടുത്തിയതിനാല്‍ വൈകുന്നേരം ആറിനും രാത്രി 12നും ഇടയില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാവുമെന്ന് കെഎസ്ഇബി അറിയിച്ചു. ഈ മാസം 30 വരെ നിയന്ത്രണത്തിന് സാധ്യതയുണ്ടെന്നാണ് വിവരം. മഴക്കാലമായതിനാല്‍ തന്നെ ജൂണ്‍, ജൂലൈ മാസങ്ങളില്‍ സാധാരണയായി വൈദ്യുതി നിയന്ത്രണങ്ങളൊന്നും ഉണ്ടാകാറില്ല. എന്നാല്‍, ഇത്തവണ അസാധാരണമായ വൈദ്യുതി പ്രതിസന്ധിയുണ്ടെന്നാണ് കെഎസ്ഇബി പറയുന്നത്. പസഫിക് സമുദ്രത്തിലെ എന്‍നിനോ പ്രതിഭാസം രൂപപ്പെട്ടതിനെ തുടര്‍ന്ന് അന്തരീക്ഷ താപനില ഉയര്‍ന്നുനില്‍ക്കുകയാണെന്നും ഇത് കാരണം വടക്കന്‍ സംസ്ഥാനങ്ങളിലെല്ലാം കടുത്ത ചൂട് നിലനില്‍ക്കാന്‍ കാരണമായിട്ടുണ്ടെന്നും നേരത്തെ കാലാവസ്ഥ നിരീക്ഷകര്‍ അറിയിച്ചിരുന്നു. ഇത് ഉയര്‍ന്ന വൈദ്യുതി ഉപഭോഗത്തിലേക്ക് കൊണ്ടെത്തിക്കുകയും വൈദ്യുതി ലഭ്യത കുറയുകയും ചെയ്‌തെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.

സംസ്ഥാനത്ത് മഴ തുടരും; ഏഴു ജില്ലകളില്‍ മുന്നറിയിപ്പ്

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്ന് കോഴിക്കോട് ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. കൂടാതെ എറണാകുളം, ആലപ്പുഴ, തൃശൂര്‍, മലപ്പുറം, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മണിക്കൂറുകളില്‍ ഇടുക്കി ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍റെ കൊലപാതകം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

  തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരനെ കൊലപ്പെടുത്തിയതിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ച് കേസ് പരിഗണിക്കും. പൊലീസ് മേധാവിക്കും വനിതാ ശിശുവികസന വകുപ്പിനും കോടതി നോട്ടീസ് അയച്ചു. മെയ് 26നായിരുന്നു കൊലപാതകം. കരിക്കുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന അഖിലയുടെ മകൻ അർഷിദ് ആണ് രണ്ടാനച്ഛന്‍റെ ക്രൂരമർദനമേറ്റ് കൊല്ലപ്പെട്ടത്. ഇയാൾ, സ്ഥിരമായി കുട്ടിയെ മർദിക്കാറുണ്ടെന്നും അമ്മ കുഞ്ഞിനെ നോക്കാറില്ലെന്നും ബന്ധുക്കൾ പൊലീസിനെ അറിയിക്കുകയും ചെയ്തിരുന്നു. കൊലപാതകത്തിൽ ഒന്നാം പ്രതിയായ അഷ്കറിന്മേൽ എസ് സി/ എസ്ടി വകുപ്പുകളും ചുമത്തിയിരുന്നു.

തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണം': മദ്രാസ് ഹൈക്കോടതിയിൽ ഹരജി

  ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയും ടിവികെ (തമിഴക വെട്രി കഴകം) അധ്യക്ഷനുമായ വിജയിയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹരജി. തിരുച്ചിറപ്പള്ളി (തിരുച്ചി) ഈസ്റ്റ് മണ്ഡലത്തിലെ ഡിഎംകെ സ്ഥാനാർഥിയായിരുന്ന ഇനിഗോ ഇരുദയരാജാണ് കോടതിയെ സമീപിച്ചത്. ഈ മണ്ഡലത്തിൽ വിജയിയോട് 27,416 വോട്ടുകൾക്കാണ് ഇരുദയരാജ് പരാജയപ്പെട്ടത്. രാഷ്ട്രീയ നേട്ടത്തിനായി സിനിമാ താരം കൂടിയായ വിജയ്, കുട്ടികളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചു, നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ ആദായനികുതി അടച്ചതുമായി ബന്ധപ്പെട്ട യഥാർത്ഥ വിവരങ്ങൾ മറച്ചുവെച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചിലവഴിച്ച തുകയുടെ കൃത്യമായ കണക്കുകൾ വെളിപ്പെടുത്തിയില്ല തുടങ്ങിയവയാണ് ഹരജിയില്‍ ആരോപിക്കുന്നത്. ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് വോട്ട് അഭ്യർത്ഥിച്ചതിലൂടെ വിജയ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായും ഡി.എം.കെ നേതാവ് ആരോപിക്കുന്നു.

ടെലഗ്രാം നിയന്ത്രണം: പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് നീക്കി ഗൂഗിള്‍; ആപ്പിളിനോടും ആപ്പ് നീക്കാന്‍ കേന്ദ്രനിര്‍ദേശം

  ന്യൂഡല്‍ഹി: രാജ്യത്ത് നീറ്റ് പുനപരീക്ഷ നടക്കാനിരിക്കേ പ്ലേസ്റ്റോറില്‍ നിന്ന് ടെലഗ്രാം ആപ്പ് നീക്കി ഗൂഗിള്‍. ആപ്പിളിനോടും ആപ്പ് നീക്കാന്‍ കേന്ദ്ര നിര്‍ദേശം നല്‍കിയിരിക്കുകയാണ്. അതേ സമയം, അടിസ്ഥാന പ്രശ്നമാണ് പരിഹരിക്കേണ്ടതെന്നും ദശലക്ഷക്കണക്കിന് സാധാരണ ഉപയോക്താക്കളെ ഇത് ബാധിക്കുമെന്നും ടെലഗ്രാം സ്ഥാപകന്‍ പവല്‍ ഡുറോവ് വ്യക്തമാക്കി. ചോദ്യപേപ്പര്‍ ചോര്‍ച്ച മാഫിയകളുടെ ഇടപെടലുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പ്രമുഖ മെസേജിങ് ആപ്പായ ടെലഗ്രാമിന് ഇന്ത്യയില്‍ താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയത്. നീറ്റ് മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ പുനഃപരീക്ഷ പൂര്‍ത്തിയാകുന്ന ജൂണ്‍ 22 വരെയാണ് നിരോധനം. പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന വ്യാജ പ്രചാരണങ്ങള്‍ക്കും വലിയ സാമ്പത്തിക തട്ടിപ്പുകള്‍ക്കും ടെലഗ്രാം ആപ്പ് വ്യാപകമായി ഉപയോഗിച്ചതാണ് താല്‍ക്കാലിക നിരോധനത്തിലേക്ക് നയിച്ചത്.

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: വീണ ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണ ടി ഇഡിക്ക് മുന്നില്‍ ഹാജരായി. കൊച്ചി ഇ ഡി ഓഫിസില്‍ രാവിലെ 10.30 ഓടെയാണ് വീണ ഹാജരായത്. മുഹമ്മദ് റിയാസിനൊപ്പമാണ് വീണ എത്തിയത്. സിഎംആര്‍എല്ലുമായി നടത്തിയ സാമ്പത്തിക ഇടപാട് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇഡി ചോദിച്ചറിയും. വീണയോട് വെള്ളിയാഴ്ച ഹാജാരാകന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അനാരോഗ്യത്തെ തുടര്‍ന്ന് സാവകാശം തേടുകയായിരുന്നു. കേസില്‍ ഇന്നലെ ശശിധരന്‍ കര്‍ത്തയുടെ ഭാര്യ ജയ കര്‍ത്തയും ശരണ്‍ എസ് കര്‍ത്തയും ചോദ്യം ചെയ്യലിന് ഹാജരായിരുന്നു.