ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

അതിവേഗ റെയിലിനുള്ള വിജ്ഞാപനം പുറത്തിറക്കി സംസ്ഥാന സർക്കാർ

  തിരുവനന്തപുരം: അതിവേഗ റെയിലിനുള്ള വിജ്ഞാപനം പുറത്തിറക്കി സംസ്ഥാന സർക്കാർ. ആർആർടിഎസ് പ്രായോഗികവും സാമൂഹികമായി അംഗീകരിക്കപ്പെട്ടതും ആണെന്ന് വിജ്ഞാപനത്തിൽ പറയുന്നു. 20% കേന്ദ്ര-സംസ്ഥാന സഹായവും, 60% അന്താരാഷ്ട്ര ധനസ്ഥാപനങ്ങളിൽ നിന്നുള്ള വായ്പയും ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കാൻ ഉദേശിക്കുന്നത്. ആർആർടിഎസ് മാതൃകയിൽ അതിവേഗ റെയിൽ നടപ്പാക്കാമെന്ന് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇത് അനുസരിച്ചുള്ള വിജ്ഞാപനമാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. 2033ൽ തിരുവനന്തപുരം മുതൽ തൃശൂർ വരെ ആദ്യ ഘട്ടവും അതിന് ശേഷം നാല് ഘട്ടങ്ങളിലായി തിരുവനന്തപുരം മുതൽ കാസർകോട് വരെ ആർആർടിഎസ് നടപ്പിലാക്കും.
ഈയിടെയുള്ള പോസ്റ്റുകൾ

സമ്മർദങ്ങൾക്ക് വഴങ്ങി പ്രധാനമന്ത്രി രാജ്യത്തെ വിറ്റു'; ഇന്ത്യ- യുഎസ് വ്യാപാര കരാറിൽ രാഹുൽ ​ഗാന്ധി

ന്യൂഡൽഹി: ഇന്ത്യ- യുഎസ് വ്യാപാര കരാറിലൂടെ പ്രധാനമന്ത്രി രാജ്യത്തെ വിറ്റുവെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. കഴിഞ്ഞ കുറച്ച് മാസങ്ങളായി മുടങ്ങിക്കിടന്ന യുഎസ്- ഇന്ത്യ വ്യാപാര കരാറിൽ ഇന്നലെ രാത്രി നരേന്ദ്രമോദി ഒപ്പുവച്ചു. കടുത്ത സമ്മർദങ്ങൾക്ക് വഴങ്ങിയാണ് മോദി കരാറിൽ ഒപ്പുവച്ചത്. തന്റെ പ്രതിച്ഛായ തകർന്നേക്കാമെന്നാണ് അദ്ദേഹം ഭയപ്പെടുന്നുണ്ടെന്നും രാഹുൽ ഗാന്ധി പാർലമെന്റിന് പുറത്ത് പറഞ്ഞു. 'പ്രധാനമന്ത്രി വിട്ടുവീഴ്ച ചെയ്തു എന്നതാണ് പ്രധാന കാര്യം. പൊതുജനങ്ങൾ ഇതിനെക്കുറിച്ച് ചിന്തിക്കണം. രാഷ്ട്രപതിയുടെ പ്രസംഗത്തിന് മറുപടി പറയുന്നതിൽ നിന്ന് തന്നെ തടഞ്ഞു. ഈ വ്യാപാര കരാറിലൂടെ നരേന്ദ്രമോദി നിങ്ങളുടെ കഠിനാധ്വാനം വിറ്റു. കർഷകരുടെ താത്പര്യങ്ങൾ വിറ്റു. രാജ്യത്തെ തന്നെ വിറ്റു'- അദ്ദേഹം വ്യക്തമാക്കി.

ലോക്‌സഭയില്‍ വീണ്ടും രാഹുലിൻ്റെ പ്രസംഗം തടഞ്ഞു; പ്രതിഷേധിച്ച എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം വീണ്ടും തടഞ്ഞു. ഇന്ത്യ-ചൈന വിഷയം ഉന്നയിച്ചതിന് പിന്നാലെയാണ് സ്പീക്കര്‍ പ്രസംഗം തടഞ്ഞത്. സ്പീക്കറുടെ ചെയറിലേക്ക് പേപ്പര്‍ കീറി എറിഞ്ഞ് പ്രതിഷേധിച്ചതിന് പിന്നാലെ ഹൈബി ഈഡന്‍ ഡീന്‍ കുര്യാക്കോസ് എന്നിവരുള്‍പ്പെടെ എട്ട് പ്രതിപക്ഷ എംപിമാരെ സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ബഹളത്തിനൊടുവില്‍ സഭ ഇന്നത്തേക്ക് പിരിഞ്ഞു. മണിക്കം ടാഗോര്‍, അമരീന്ദര്‍ സിങ് രാജാ വാറിങ്, ഗുര്‍ദീപ് സിങ് ഓജ്‌ല, പ്രശാന്ത് പഡോലെ, കിരണ്‍ കുമാര്‍ റെഡ്ഡി, എസ്. വെങ്കട്ടരാമന്‍ എന്നിവരാണ് സസ്‌പെന്‍ഷന്‍ ലഭിച്ച മറ്റ് എംപിമാര്‍.

ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്; വിമാന സര്‍വീസുകള്‍ വൈകാന്‍ സാധ്യത, യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

  ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കനത്ത മൂടല്‍മഞ്ഞ്. ഇന്ന് രാവിലെ ദൃശ്യപരത ഗണ്യമായി കുറഞ്ഞ സാഹചര്യത്തില്‍ കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത കുറച്ച് ദിവസങ്ങളില്‍ തുടര്‍ച്ചയായ കാലാവസ്ഥാ തടസങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി. മൂടല്‍മഞ്ഞിന്റെ ശക്തി വര്‍ധിച്ചതോടെ താപനിലയില്‍ വന്‍ കുറവ് രേഖപ്പെടുത്തി. കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഡല്‍ഹിയിലെ ഇന്നത്തെ കൂടിയ താപനില 20 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില എട്ടു ഡിഗ്രി സെല്‍ഷ്യസുമാണ്. ദൃശ്യപരത കുറഞ്ഞതിനാല്‍ വിമാന സര്‍വീസുകളില്‍ കാലതാമസം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ വിമാനങ്ങളുടെ പുറപ്പെടല്‍ സമയം നിരന്തരം പരിശോധിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

സ്പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറാന്‍ ശ്രമം; ശബരിമല സ്വര്‍ണക്കൊള്ളയില്‍ സഭ സ്തംഭിപ്പിച്ചു

  തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ സഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം. അന്‍വര്‍ സാദത്ത് എം.എല്‍.എ സ്പീക്കറുടെ ഡയസിലേക്ക് ചാടി കയറാന്‍ ശ്രമിച്ചു. ശ്രമം വാച്ച് ആന്‍ഡ് വാര്‍ഡന്‍മാര്‍ തടഞ്ഞു. സഭ താല്‍ക്കാലികമായി നിര്‍ത്തിവച്ച ശേഷം 21 മിനിറ്റിന് ശേഷം പുനരാരംഭിച്ചു. ശരണം വിളിച്ചും പ്ലക്കാര്‍ഡ് ഉയര്‍ത്തിയുമായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. സഭ ആരംഭിച്ച അന്നുമുതല്‍ സ്വര്‍ണ്ണം കട്ടത് ആരപ്പാ എന്ന് ചോദിച്ചു മുദ്രാവാക്യം വിളിക്കുകയാണെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. 'യഥാര്‍ഥത്തില്‍ സ്വര്‍ണം കട്ടത് ആരപ്പാ കോണ്‍ഗ്രസ് ആണ് അയ്യപ്പ സന്ദര്‍ശിക്കുന്നത് ആരെ സോണിയാഗാന്ധിയെ അയ്യപ്പാ' ആണെന്നും മന്ത്രി പരിഹസിച്ചു. കഴിഞ്ഞ ഒരാഴ്ചയായി നടത്തുന്ന സമരത്തിന് ഒരു പ്രാധാന്യവും മാധ്യമങ്ങളിലൂടെ കിട്ടുന്നില്ല. അതുകൊണ്ടാണ് ഇന്നിപ്പോള്‍ ഇങ്ങനെ ഒരു സമരവുമായി എത്തിയിരിക്കുന്നതെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു. സഭയില്‍ പ്രതിപക്ഷ പേക്കൂത്ത് കാണിക്കുകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.

കാസര്‍കോട് പിതാവ് മകളെ വെട്ടിക്കൊന്ന സംഭവം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ബന്ധുവും മരിച്ചു, പ്രതി അറസ്റ്റിൽ

കാസര്‍കോട്: കാസര്‍കോട് മഞ്ചേശ്വരം തുമിനാട് പിതാവ് മകളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന ആളും മരിച്ചു. വെട്ടേറ്റ് മരിച്ച പെണ്‍കുട്ടിയുടെ ബന്ധുവായ മഞ്ചേശ്വരം ഷേക്ക് അബ്ബ (55) ആണ് മരിച്ചത്. ഷേക്ക് അബ്ബയുടെ വീട്ടിൽ വെച്ചാണ് ഇന്നലെ രാത്രി ഉമ്മര്‍ ഫറൂഖ് തന്‍റെ മകളായ 18കാരി മറിയം ജുമൈലയെ വെട്ടിക്കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ മാതാവിന്‍റെ സഹോദരി ഭര്‍ത്താവാണ് മരിച്ച ഷേക്ക് അബ്ബ. തര്‍ക്കത്തിനിടെ ഷേക്ക് അബ്ബയെ ആണ് ഉമ്മര്‍ ഫാറൂഖ് ആദ്യം ആക്രമിച്ചത്. ഇതിനിടെയാണ് മറിയം ജുമൈലയ്ക്ക് വെട്ടേറ്റത്. ഷേയ്ക്ക് അബ്ബയുടെ കാലിനാണ് ഗുരുതരമായി പരിക്കേറ്റത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. കൊലപാതക കേസിൽ ഉമ്മര്‍ ഫറൂഖിനെ ഇന്നലെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. 

കാസർകോട്ട് മഞ്ചേശ്വരത്ത് പതിനെട്ടുകാരിയെ പിതാവ് വെട്ടിക്കൊലപ്പെടുത്തി

  മഞ്ചേശ്വരം: കാസർകോട് മഞ്ചേശ്വരം തുമിനാട് പിതാവ് മകളെ വെട്ടിക്കൊലപ്പെടുത്തി.18 വയസുകാരി മറിയം ജുമൈലയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് ഉമ്മർ ഫാറൂഖ് പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന്‍റെ കാരണം വ്യക്തമല്ല. പിതാവ് സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നും അയല്‍വാസികള്‍ പറയുന്നു. സംഭവത്തില്‍ പ്രതിയെ ചോദ്യം ചെയ്താല്‍ മാത്രമേ കൊലപാതകത്തിന്‍റെ കാരണം വ്യക്തമാകൂവെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിന് സാക്ഷിയായവരില്‍ നിന്നും പൊലീസ് മൊഴിയെടുക്കുന്നുണ്ട്.