തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇതുവരെ 25 പേര് മരിച്ചുവെന്ന് സംസ്ഥാന സര്‍ക്കാര്‍. നാല് പേരെ കാണാതാകുകയും പത്ത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതിശക്തമായ മഴയിലും കാറ്റിലും സംസ്ഥാനത്തുടനീളം 52 വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നു. 565 വീട് ഭാഗികമായും തകര്‍ന്നു. സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 418 ദുരിതാശ്വാസ ക്യാംപുകളിലായി 18,434 പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്. ദുരന്തബാധിത മേഖലകളില്‍ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു വരികയാണ്. ഒന്നാം തിയതി മുതല്‍ ഇന്ന് വൈകീട്ട് അഞ്ചു മണിവരെയുള്ള കണക്കാണ് സര്‍ക്കാര്‍ പുറത്ത് വിട്ടത്.
കാസർകോട്: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി ആണെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. കേന്ദ്ര കാലാവസ്ഥവ കുപ്പ് ഇന്ന് അതി തീവ്ര മഴയ്ക്കുള്ള റെഡ് അലർട്ടും നാളെ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയിൽ ജില്ലയിൽ പലയിടങ്ങളിലും ജലാശയങ്ങൾ കര കവിഞ്ഞൊഴുകി വെള്ളക്കെട്ട് രൂപപ്പെട്ടതിനാലും മുൻകരുതൽ നടപടിയായി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മദ്രസ ഉൾപ്പെടെ മതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ലെന്നും അറിയിപ്പിൽ പറഞ്ഞു.