ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ ഐഎഎസ് തലപ്പത്ത് അഴിച്ചു പണി

  തിരുവനന്തപുരം: പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ആറ് ജില്ലകളുടെ കലക്ടർമാർ മാറി. പി ബി നൂഹിനെ ജിഎസ്ടി കമ്മീഷണറായി നിയമിച്ചു. കണ്ണൂർ കലക്ടർ അരുൺ കെ.വിജയനെ വ്യവസായ വകുപ്പ് ഡയറക്ടറായി നിയമിച്ചു. പട്ടീൽ അജിത്ത് ഭഗവത് റാവുവാണ് പുതിയ ധനകാര്യ സെക്രട്ടറി. കണ്ണൂർ ,കോഴിക്കോട്, പത്തനംതിട്ട, പാലക്കാട് ആലപ്പുഴ, കൊല്ലം കലക്ടർമാരെയാണ് മാറ്റിയത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായ രത്തൻ യു. ഖേൽക്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചു കൊണ്ടുള്ള ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി തീരുമാനിച്ചതിനെതിരെ പ്രതിപക്ഷത്ത് നിന്ന് വിമർശനത്തിടയിലാണ് നിയമിച്ചു കൊണ്ടുള്ള ഉത്തരവ് ഇറക്കിയിരിക്കുന്നത്
ഈയിടെയുള്ള പോസ്റ്റുകൾ

കടലില്‍ ശക്തമായ കാറ്റിന് സാധ്യത; കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മല്‍സ്യബന്ധന വിലക്ക്

  തിരുവനന്തപുരം: കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മുതല്‍ മെയ് 27 വരെ മല്‍സ്യബന്ധനത്തിന് പോകരുതെന്ന് ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഈ ദിവസങ്ങളില്‍ കടലില്‍ ശക്തമായ കാറ്റിനും അതീവ മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില സമയങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26 ന്

തിരുവനന്തപുരം: ഹയർസെക്കൻഡറി ഫലം മെയ് 26 ന് പ്രഖ്യാപിക്കും. വൈകീട്ട് മൂന്നു മണിക്ക് മന്ത്രി എൻ.ഷംസുദീനാണ് ഫലം പ്രഖ്യാപിക്കുക. ഈ 22 ന് പ്രഖ്യാപിക്കുന്നതിനാണ് തീരുമാനിച്ചിരുന്നത്. പിന്നീടത് 26 ലേക്ക് മാറ്റുകയായിരുന്നു. മന്ത്രിയുടെ അഭാവത്തിൽ വകുപ്പ് സെക്രട്ടറിയാണ് എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചത്. ഫലപ്രഖ്യാപനത്തിന് ശേഷം വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റുകളായ results.Kerala.gov.in, results.kite.kerala.gov.in എന്നിവയിലൂടെ ഫലം പരിശോധിക്കാവുന്നതാണ്.

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് ഒമ്പത് ജില്ലകളില്‍ ശക്തമായ മഴ

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഒന്‍പത് ജില്ലകളില്‍ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് പവർ കട്ടില്ല; പവർ ഫെയിലിയർ ഉണ്ട്'; വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

  കണ്ണൂർ: സംസ്ഥാനത്ത് പവർ കട്ടില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. പവർ ഫെയിലിയർ ഉണ്ടെന്നും അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് അതെന്നും അദ്ദേഹം പറഞ്ഞു. കുറച്ച് ദിവസം കൂടി പ്രയാസം ഉണ്ടാകും.ജനങ്ങൾ സഹകരിക്കണം. പരിഹരിക്കാനുള്ള ശ്രമം തുടരുന്നു എന്നും എത്രയും വേ​ഗം പ്രശ്നം പരിഹരിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. അതേസമയം, ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കാനുള്ള ഫോളോപ്പ് ഉണ്ടാകുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. പ്രഖ്യാപനങ്ങൾ നടപ്പാക്കണമെന്നതാണ് ആഗ്രഹം. കൊല്ലത്ത് നിലച്ചുപോയ പദ്ധതികളിൽ റിവ്യു നടത്തും. മെഡിക്കൽ കോളജുകളിലെ അവസ്ഥ തനിക്ക് ബോധ്യം ഉണ്ട്. ആരോഗ്യ വകുപ്പ് മന്ത്രിയെ നേരിൽ കണ്ട് പ്രശ്നങ്ങൾ ബോധ്യപെടുത്തുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് മയക്കുമരുന്ന് വേട്ടയ്ക്ക് ഓപറേഷന്‍ തൂഫാന്‍; പോലിസ് സ്‌റ്റേഷനുകള്‍ ജനസൗഹൃദ സേവന കേന്ദ്രങ്ങളാക്കി മാറ്റും

  തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപനത്തിനെതിരേ വ്യാപക നടപടികളുമായി പോലിസ് ഓപറേഷന്‍ തൂഫാനും നാര്‍ക്കോട്ടിക് ഹണ്ടും ആരംഭിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനം. സ്‌കൂളുകള്‍ തുറക്കുന്ന ജൂണ്‍ ഒന്നുമുതല്‍ പ്രത്യേക പരിശോധനകളും റെയ്ഡുകളും ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. സ്‌കൂള്‍ പരിസരങ്ങളില്‍ പുകയില ഉല്‍പ്പന്നങ്ങളും മയക്കുമരുന്നുകളും വില്‍ക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് ശൃംഖലകളെ കണ്ടെത്തി ശക്തമായ നിയമനടപടി സ്വീകരിക്കാനാണ് പോലിസിന് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

പോലിസ് ഉന്നതതല യോഗം ഇന്ന്; രമേശ് ചെന്നിത്തല പോലിസ് നയം അവതരിപ്പിക്കും

  തിരുവനന്തപുരം: പോലിസ് നയം വ്യക്തമാക്കാന്‍ ഉന്നതതല യോഗം വിളിച്ചു ചേര്‍ത്ത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇന്നത്തെ ഉന്നതതല യോഗത്തില്‍ പുതിയ കാഴ്ചപ്പാട് അവതരിപ്പിക്കും. ജനകീയ പോലിസിന് ഊന്നല്‍ നല്‍കണമെന്നാണ് നയം. സമരങ്ങളോട് അസഹിഷ്ണുത വേണ്ടെന്ന നിലപാടും സ്വീകരിക്കും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിളിച്ച ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് ചേരും. പൊലീസ് ആസ്ഥാനത്ത് പത്തരക്കാണ് യോഗം. എസ്പിമാര്‍ മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥരാണ് പങ്കെടുക്കുക. ക്രമസമാധാനം, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നീ കാര്യങ്ങള്‍ ചര്‍ച്ചയാകും. ഡിജിപിയും ഇന്റലിജന്‍സ് എഡിജിപിയും നിലവിലെ ക്രമസമാധാന പ്രശ്‌നങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് അവതരിപ്പിക്കും. അതിന് ശേഷം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സര്‍ക്കാരിന്റെ പോലിസ് നയം അവതരിപ്പിക്കും. 100 ദിന കര്‍മ്മ പരിപാടി ചര്‍ച്ച ചെയ്യും. ആഭ്യന്തരമന്ത്രിയുടെ ഉപദേഷ്ടാവ് എ ഹേമചന്ദ്രനും പങ്കെടുക്കും.