ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

കാസർകോട്ട് പുഴയിൽ അവശനിലയിൽ കണ്ടെത്തിയ ബിഎൽഒ മരിച്ചു

  കാസർകോട്: കാസർകോട് മൊഗ്രാൽ കടവത്ത് പുഴയിൽ അവശനിലയിൽ കണ്ടെത്തിയ ബിഎൽഒ മരിച്ചു. മൊഗ്രാൽ പുത്തൂർ സ്വദേശിയും ചെർക്കള ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകനുമായ സവാദ് (32) ആണ് മരിച്ചത്. മൊഗ്രാൽ പുത്തൂർ ഒന്നാം ബൂത്ത് ബിഎൽഒ ആണ്. രാവിലെ ഏഴ് മണിയോടെയാണ് സവാദ് വീട്ടിൽ നിന്ന് ഇറങ്ങിയത്. നാട്ടുകാരും അയൽക്കാരും നടത്തിയ തെരച്ചിൽ കടവത്ത് പുഴയിൽ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചു അടിയന്തര ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല.
ഈയിടെയുള്ള പോസ്റ്റുകൾ

ഡോക്ടർ വന്ദന ദാസ് വധക്കേസ്; പ്രതി സന്ദീപിന് ജീവപര്യന്തം

  കൊല്ലം: ഡോക്ടർ വന്ദന ദാസ് വധക്കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം. കൊല്ലം അഡിഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ഒരു ലക്ഷം പിഴയും അടക്കണം. കേസിൻ്റെ വാദം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. 2023 മെയ് 10ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് നടന്ന കൊലപാതകത്തിൽ പ്രതി കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ശിക്ഷാവിധിയിൽ വാദം നടന്നത്. കേസ് അപൂർവങ്ങളിൽ അപൂർവം ആയ കുറ്റകൃത്യം ആയി കണക്കാക്കി വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. കുറ്റം ചെയ്‌തത് കരുതികൂട്ടി അല്ലെന്നും പരമാവധി കുറഞ്ഞ ശിക്ഷ നൽകണം എന്നും പ്രതിഭാഗവും വാദിച്ചു. സെഷൻസ് ജഡ്ജ് പി. എൻ വിനോദ് ആണ് ശിക്ഷ വിധിച്ചത്. വിധി കേൾക്കാൻ വന്ദനയുടെ മാതാപിതാക്കൾ ഉൾപ്പെടെ കോടതിയിൽ എത്തി."

ശബരിമല സ്വര്‍ണക്കൊള്ള കേസ്; പങ്കജ് ഭണ്ഡാരിക്കും ഗോവര്‍ദ്ധനും ജാമ്യം

  തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പങ്കജ് ഭണ്ഡാരിക്കും ഗോവര്‍ദ്ധനും ജാമ്യം. ഇരുവരുടെയും റിമാന്‍ഡ് കാലാവധി 90 ദിവസം പൂര്‍ത്തിയായതിനാല്‍ സ്വഭാവിക ജാമ്യമാണ് ലഭിച്ചത്. എസ്‌ഐടി ഇതുവരെ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതും ജാമ്യം ലഭിക്കാന്‍ കാരണമായി. ഇരു കേസുകളിലും ജാമ്യം ലഭിച്ച ഇവര്‍ ഉടന്‍ ജയില്‍ മോചിതരാകും. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇതോടെ കേസില്‍ ജാമ്യം ലഭിച്ച പ്രതികള്‍ പത്തായി. ഇതില്‍ എട്ടുപേര്‍ക്കും കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതിനെതുടര്‍ന്നുള്ള സ്വഭാവിക ജാമ്യമാണ് ലഭിച്ചത്.

ഡോ. വന്ദനദാസ് കൊലക്കേസ്; ശിക്ഷാവിധി ശനിയാഴ്ച

  കൊല്ലം: കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ഹൗസ്സര്‍ജന്‍ ഡോ. വന്ദനദാസിനെ(25)കുത്തിക്കൊന്ന കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതി സന്ദീപിന്റെ ശിക്ഷാവിധി ശനിയാഴ്ച. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചപ്പോള്‍ ചെയ്തത് എന്തെന്ന് അറിയില്ലെന്നായിരുന്നു പ്രതിയുടെ മറുപടി. പ്രായശ്ചിത്തം ചെയ്യാന്‍ പറ്റുമോ എന്ന് കോടതിയോട് സന്ദീപ് ചോദിച്ചു. അമ്മക്ക് താന്‍ മാത്രമേ ഉള്ളുവെന്നും കുറഞ്ഞ ശിക്ഷ നല്‍കണമെന്നും കോടതിയോട് പ്രതി ആവശ്യപ്പെട്ടു. പ്രായശ്ചിത്തം എന്ത് വേണമെങ്കിലും ചെയ്യാമെന്നും പ്രതി പറഞ്ഞു. പ്രായമായ അമ്മയെ കാണാന്‍ അവസരം നല്‍കണമെന്ന് പ്രതി സന്ദീപ് ആവശ്യപ്പെട്ടു.

വെള്ളാപ്പള്ളിക്ക് വീണ്ടും തിരിച്ചടി; അയോഗ്യത തുടരും

കൊച്ചി: എസ്എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള അയോഗ്യതയിൽ വെള്ളാപ്പള്ളി നടേശന് വീണ്ടും തിരിച്ചടി. നിലവിലുള്ള സ്ഥിതി തുടരാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ നിർദേശം. സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന വെള്ളാപ്പള്ളിയുടെ ആവശ്യം അനുവദിച്ചില്ല. അപ്പീൽ തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. കമ്പനി നിയമങ്ങൾ ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് വെള്ളാപ്പള്ളിയെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയത്. വെള്ളാപ്പള്ളി നടേശൻ, വൈസ് പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളി, പ്രസിഡന്‍റ് എം.എൻ സോമൻ, ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് തുടങ്ങി മുഴുവൻ ബോർഡ് അംഗങ്ങളെയും ഹൈക്കോടതി അയോഗ്യരാക്കി. 2024 നൽകിയ ഹരജിയിൽ കമ്പനി ആക്ട് പ്രകാരമാണ് ജസ്റ്റിസ് ടി.ആർ രവിയുടെ ഉത്തരവ്."

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; ജാഗ്രത നിർദേശങ്ങളുമായി ദുരന്തനിവാരണ അതോറിറ്റി

  തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാഹചര്യത്തെ തുടർന്ന് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. കാര്‍മേഘങ്ങള്‍ ദൃശ്യമാകുന്ന ഘട്ടത്തില്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഇടിമിന്നല്‍ എല്ലായ്‌പ്പോഴും കാഴ്ചയില്‍പ്പെടണമെന്നില്ലാത്തതിനാല്‍ ജാഗ്രതയില്‍ ഇളവ് വരുത്തരുതെന്നും അധികൃതര്‍ വ്യക്തമാക്കി. ഇടിമിന്നലിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറുകയും തുറസായ ഇടങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയും വേണം.

ഹൈക്കമാന്‍ഡ് തീരുമാനം; കണ്ണൂരില്‍ കെ സുധാകരന്‍ മല്‍സരിക്കും

കണ്ണൂര്‍: കണ്ണൂരില്‍ കെ സുധാകരന്‍ മല്‍സരിക്കാന്‍ തീരുമാനം. എംപിമാര്‍ മല്‍സരിക്കേണ്ടതില്ലെന്ന ഹൈക്കമാന്‍ഡ് തീരുമാനത്തിന് പിന്നാലെ സുധാകരന്‍ സ്വതന്ത്രനായി മല്‍സരിച്ചേക്കുമെന്ന് റിപോര്‍ട്ടുകള്‍ വന്നതിനു പിന്നാലെയാണ് സുധാകരനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്. അങ്ങനെ കെ സുധാകരന് പാര്‍ട്ടി വഴങ്ങുകയായിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ ഫോണില്‍ വിളിച്ച സുധാകരന്‍, 'നിങ്ങള്‍ നിങ്ങളുടെ വഴിക്ക് നടക്ക്, ഞാന്‍ എന്റെ വഴിക്ക് നടക്കാം', എന്ന് പറഞ്ഞിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു എംപിമാരും മല്‍സരിക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയത്. ഇതോടെ കെ സുധാകരനും അടൂര്‍ പ്രകാശിനും സീറ്റുണ്ടാകില്ലെന്ന് ഉറപ്പാവുകയായിരുന്നു.