ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

കുട്ടികള്‍ക്ക് മാനസിക പ്രയാസം ഉണ്ടാവുന്ന തരത്തില്‍ പെരുമാറി; കെ ടി ജലീലിനെതിരേ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

  പാലക്കാട്: മണ്ണാര്‍ക്കാട് നഗരസഭയില്‍ വിവിധ വാര്‍ഡുകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കുന്ന ചടങ്ങില്‍ കുട്ടികള്‍ക്ക് മാനസിക പ്രയാസം ഉണ്ടാവുന്ന തരത്തില്‍ പെരുമാറിയ മുന്‍മന്ത്രി കെ ടി ജലീലിനെതിരെ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. അനുമോദന ചടങ്ങില്‍ പങ്കെടുത്ത കുട്ടികളോട് അക്ഷരം അറിയില്ലേ എന്ന് ചോദിക്കുന്നതും മേല്‍വിലാസം തെറ്റിച്ച് എഴുതി എന്നപേരില്‍ കുട്ടിയെ സ്റ്റേജില്‍ വിളിച്ച് വരുത്തി ചെവിയില്‍ നുള്ളുന്നതുമായ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചെയര്‍പേഴ്‌സണ്‍ കെ വി മനോജ് കുമാര്‍ സ്വമേധയാ കേസെടുത്തത്.
ഈയിടെയുള്ള പോസ്റ്റുകൾ

ഡെന്റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. റാമിന് മുന്‍കൂര്‍ ജാമ്യമില്ല

  ന്യൂഡല്‍ഹി: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതിയായ ഡോ. എം കെ റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി. തലശ്ശേരി സെഷന്‍സ് കോടതിയും കേരള ഹൈക്കോടതിയും ജാമ്യാപേക്ഷ നിരസിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം സുപ്രിംകോടതിയെ സമീപിച്ചത്. ക്ലാസ് മുറിയില്‍ വച്ച് നിതിന്‍ രാജിനെ പരസ്യമായി അധിക്ഷേപിച്ചെന്ന ആരോപണം ഗൗരവമുള്ളതാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. അധ്യാപകന്റെ പെരുമാറ്റം മനുഷ്യത്വരഹിതമാണെന്ന തോന്നലാണ് ഉണ്ടാകുന്നതെന്നും വിദ്യാര്‍ഥി മാനസിക പീഡനത്തിനിരയായതായി രേഖകളില്‍ നിന്ന് വ്യക്തമാകുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മെഹ്തയും ഉള്‍പ്പെട്ട ബെഞ്ചാണ് ഹരജി പരിഗണിച്ചത്. നിതിനെതിരേ ജാതീയ അധിക്ഷേപം നടത്തിയിട്ടില്ലെന്ന ഡോ. എം കെ റാമിന്റെ വാദവും കോടതി അംഗീകരിച്ചില്ല. വിദ്യാര്‍ഥിയെ പരസ്യമായി അധിക്ഷേപിച്ചതിന് സാക്ഷിമൊഴികള്‍ ഉള്‍പ്പെടെ പ്രാഥമിക തെളിവുകള്‍ ലഭ്യമാണെന്നും സുപ്രിംകോടതി വ്യക്തമാക്കി.

സ്വകാര്യ ബസ് മേഖലയുടെ പ്രതിസന്ധി പഠിക്കാൻ പ്രത്യേക കമ്മിറ്റി; ബസിനകത്തും പുറത്തും പരസ്യം പതിക്കാൻ അനുമതി നല്‍കും

  തിരുവനന്തപുരം: പ്രിയദർശിനി സൗജന്യയാത്ര നടപ്പിലാക്കിയതിലൂടെ സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രശ്നം പഠിക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. റിട്ട ഐപിഎസ് ഉദ്യോഗസ്ഥൻ കെ.പത്മകുമാറാണ് ചെയർമാൻ. ബസിനകത്തും പുറത്തും പരസ്യം പതിക്കാൻ അനുമതി നല്‍കും. സംസ്ഥാനത്ത് ഗതാഗത നയം രൂപീകരിക്കുമെന്നും സ്വകാര്യ ബസ് ഉടമകളുടമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മന്ത്രി സി.പി.ജോൺ പറഞ്ഞു. അതേസമയം സർക്കാർ വേഗത്തിൽ നടപടി എടുക്കണമെന്നും റിപ്പോർട്ട് വരുമ്പോഴേക്കും കുറേ ബസുകൾ ഇല്ലാതാകുമെന്നും ബസുടമകള്‍ വ്യക്തമാക്കി.

തമിഴ്‌നാട്ടില്‍ ഗോവധ നിരോധനം നീങ്ങി; മദ്രാസ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രിം കോടതി

  ന്യൂഡല്‍ഹി: തമിഴ്നാട്ടില്‍ ഗോവധം നിരോധിച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവിന് സുപ്രിം കോടതി സ്റ്റേ അനുവദിച്ചു. ഉത്തരവിന് വലിയ രീതിയിലുള്ള തിരുത്തലുകള്‍ ആവശ്യമുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് സുപ്രിം കോടതി തിങ്കളാഴ്ച ഇടക്കാല ഉത്തരവില്‍ ഈ നിര്‍ണ്ണായക സ്റ്റേ പുറപ്പെടുവിച്ചത്. ബക്രീദ് ദിനത്തിലോ മറ്റ് ദിവസങ്ങളിലോ സംസ്ഥാനത്ത് പശുക്കളെയോ പശുക്കിടാങ്ങളേയോ അറക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ തമിഴ്നാട് സര്‍ക്കാരിന് മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. 1976 ഓഗസ്റ്റിലെ ഒരു സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കിക്കൊണ്ട് സംസ്ഥാനത്തുടനീളം ഗോവധം നിരോധിക്കാന്‍ മദ്രാസ് ഹൈക്കോടതി മെയ് 27നാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരെ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ പ്രത്യേക അനുമതി ഹരജി ഫയല്‍ ചെയ്തിരുന്നു.

നെന്മാറ ഇരട്ടക്കൊലപാതക കേസ്: ചെന്താമര കുറ്റക്കാരന്‍, ശിക്ഷാ വിധി ബുധനാഴ്ച

  പാലക്കാട്: നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതകക്കേസില്‍ പ്രതി ചെന്താമര കുറ്റക്കാരനെന്ന് പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തി. ബിഎന്‍എസ് വകുപ്പ് 103(1), 126(2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ചെന്താമര കുറ്റകാരനാണെന്ന് കോടതി വിധിച്ചത്. കേസിലെ ശിക്ഷാ വിധി ബുധനാഴ്ച പ്രഖ്യാപിക്കും. കൊലപാതകക്കുറ്റം തെളിഞ്ഞ സാഹചര്യത്തില്‍ എന്തെങ്കിലും പറയാനുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് 'എന്നെ തൂക്കിക്കൊന്നോളൂ' എന്നായിരുന്നു ചെന്താമരയുടെ മറുപടി. വിചാരണയ്ക്കിടെ പ്രതിക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് സൈക്കോളജിസ്റ്റിന്റെ റിപോര്‍ട്ടും കോടതിയില്‍ ഹാജരാക്കിയിരുന്നു.

തിരുത്തല്‍ നിര്‍ദേശവുമായി സിപിഎം കേന്ദ്ര കമ്മിറ്റി

  ന്യൂഡല്‍ഹി: നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ, കേരള സിപിഎമ്മില്‍ തിരുത്തല്‍ വരുമെന്ന സൂചന നല്‍കി പാര്‍ട്ടി ദേശീയ നേതൃത്വം. പാര്‍ട്ടിയുടെ അടിത്തട്ടില്‍ സംഘടനാ ദൗര്‍ബല്യമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം. പ്രവര്‍ത്തകര്‍ക്കിടയിലുള്ള വീഴ്ചകള്‍ പരിഹരിക്കാന്‍ പ്രാദേശിക തലത്തില്‍ ക്ലാസുകള്‍ സജീവമാക്കാന്‍ യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നു. സംഘടനാപരമായി ഇങ്ങനെ പോയാല്‍ പോരാ എന്ന് കേന്ദ്ര കമ്മിറ്റിയില്‍ അഭിപ്രായം. തിരഞ്ഞെടുപ്പ് അവലോകനത്തിനായി ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് അവസാനിക്കും.

നെന്മാറ ഇരട്ട കൊലപാതകം; ശിക്ഷാ വിധി ഇന്ന്

  പാലക്കാട്: നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസില്‍ പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്. പോത്തുണ്ടി ബോയന്‍ നഗര്‍ സ്വദേശി സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിലാണ് വിധി. പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസില്‍ ഇന്ന് വിധി പറയുക. കഴിഞ്ഞ തിങ്കളാഴ്ച പറയാനിരുന്ന വിധി, ജഡ്ജിക്ക് ഉണ്ടായ ആരോഗ്യപ്രശ്‌നം കാരണം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കേസിലെ അന്തിമവാദം പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി നാലില്‍ ജൂണ്‍ 30ന് പൂര്‍ത്തിയായിരുന്നു.