ന്യൂഡല്‍ഹി: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ സിആര്‍പിഎഫ് നടത്തിയ വെടിവെപ്പില്‍ രണ്ട് പേര് കൊല്ലപ്പെട്ടു. ബിഷ്ണുപൂരില്‍ ബിഎസ്എഫ് ജവാന്റെ മക്കളുടെ മരണത്തിന് പിന്നാലെയാണ് വ്യാപക സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ 30-ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. പിന്നാലെ, ജനക്കൂട്ടം സിആര്‍പിഎഫ് ക്യാമ്പിലേക്ക് ഇരച്ചുകയറി. കുട്ടികള്‍ കൊല്ലപ്പെട്ട കേസ് എന്‍ഐഎക്ക് കൈമാറുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് പുലര്‍ച്ചെയുണ്ടായ ബോംബാക്രമണത്തിലാണ് മണിപ്പൂരില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടത്. മൊയ്രാങ് ട്രോങ്ലോബിയിലെ ജനവാസ മേഖലയിലാണ് സംഭവം. അക്രമികള്‍ തൊടുത്തുവിട്ട ബോംബ് വീടിന് മുകളില്‍ വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. അഞ്ച് വയസ്സുകാരനും ആറ് മാസം പ്രായമുള്ള പെണ്‍കുഞ്ഞുമാണ് ദാരുണമായി കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നില്‍ കുക്കി വിഘടനവാദികളാണെന്നാണ് പ്രാഥമിക നിഗമനം.
ദില്ലി: ശബരിമലയിലെ യുവതീ പ്രവേശനത്തിൽ അഞ്ചംഗ ബെഞ്ചിന്റെ വിധി തെറ്റെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ. ഇത് തിരുത്തണമെന്നാണ് നിലപാടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയെ അറിയിച്ചു. മതത്തിൻ്റെ അനിവാര്യ ഘടകമെന്തെന്ന് കോടതികൾ മാത്രം തീരുമാനിക്കുന്നത് ഉചിതമല്ലെന്നും തുഷാർ മേത്ത വാദം ഉന്നയിച്ചു. അതേസമയം സ്ത്രീകൾക്ക് ആർത്തവ സമയത്ത് ഇപ്പോഴും തൊട്ടുകൂടായ്മ നിലനിൽക്കുന്നു എന്ന ജസ്റ്റിസ് നാഗരത്ന നീരീക്ഷിച്ചു. ശബരിമല യുവതി പ്രവേശനം അടക്കം വിഷയങ്ങൾ പരിഗണിക്കുന്ന ഭരണഘടന ബെഞ്ചിൽ ഇന്ന് വാദം തുടങ്ങിയത് കേന്ദ്രത്തിനായി സോളിസിറ്റർ ജനറൽ തുഷാർമേത്തയാണ്. അനിവാര്യ മതാചാരങ്ങൾ എന്തെന്ന് കോടതി തീരുമാനിക്കാൻ പാടില്ലെന്ന വാദമാണ് കേന്ദ്ര സർക്കാർ ഇന്ന് പ്രധാനമായി മുന്നോട്ട് വെച്ചത്. ഇന്ത്യയിലെ മതങ്ങളുടെ ആന്തരിക ബഹുസ്വരതയും വൈവിധ്യവും കോടതി കണക്കിലെടുക്കണം. ഹിന്ദുമതമായാലും ഇസ്ലാം മതമായാലും അവയ്ക്കുള്ളിലെ ഉപവിഭാഗങ്ങൾക്കും ആചാരങ്ങൾക്കും സ്വതന്ത്രമായ നിലനിൽപ്പുണ്ട്. മതപരമായ കാര്യങ്ങളെ വ്യാഖ്യാനിക്കുമ്പോൾ ഈ വൈവിധ്യം വിസ്മരിക്കരുതെന്നും സോളിസിറ്റർ ജനറൽ വാദിച്ചു.