ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

വെടിനിര്‍ത്തല്‍; ഇസ്രായേലും ലബ്‌നാനും തമ്മില്‍ രണ്ടാം ഘട്ട ചര്‍ച്ച ഇന്ന് നടക്കും

  വാഷിങ്ടണ്‍: നിലവിലെ 10 ദിവസത്തെ വെടിനിര്‍ത്തല്‍ നീട്ടുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഇസ്രായേലും ലബ്‌നാനും ഇന്ന് വാഷിംങ്ടണില്‍ രണ്ടാം ഘട്ട ചര്‍ച്ചകള്‍ നടത്തും. ഇസ്രായേല്‍ ആക്രമണങ്ങള്‍ പൂര്‍ണ്ണമായും നിര്‍ത്തുക, ലബ്‌നാന്‍ മണ്ണില്‍ നിന്ന് ഇസ്രായേല്‍ സൈന്യത്തെ പിന്‍വലിക്കുക, തടവുകാരെ മോചിപ്പിക്കുക, ലബ്‌നാന്‍ സൈന്യത്തെ അതിര്‍ത്തിയില്‍ വിന്യസിക്കുക, യുദ്ധനഷ്ടങ്ങള്‍ പുനര്‍നിര്‍മിക്കുക തുടങ്ങിയ ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നതെന്ന് ലബ്‌നാന്‍ പ്രസിഡന്റ് ജോസഫ് ഔണ്‍ പറഞ്ഞു. ആദ്യ ഘട്ടചര്‍ച്ചകള്‍ക്ക് ശേഷം ഏപ്രില്‍ 16 നാണ് 10 ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ ആരംഭിച്ചത്
ഈയിടെയുള്ള പോസ്റ്റുകൾ

സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് വികിരണതോത് ഉയരുന്നു; അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ശക്തമായി തുടരുന്നതിനിടെ അള്‍ട്രാവയലറ്റ് (യുവി) രശ്മികളില്‍ നിന്ന് ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയ യുവി സൂചികയുടെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സ്ഥാപിച്ച 14 സ്‌റ്റേഷനുകളിലെ കണക്കുകള്‍ പ്രകാരം ഏറ്റവും ഉയര്‍ന്ന യുവി സൂചികയായ 9 രേഖപ്പെടുത്തിയത് പത്തനംതിട്ട ജില്ലയിലെ കോന്നിയിലും ഇടുക്കി ജില്ലയിലെ മൂന്നാറിലുമാണ്. ഇതിനെ തുടര്‍ന്ന് ഈ പ്രദേശങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം ജില്ലയിലെ കൊട്ടാരക്കര, ആലപ്പുഴയിലെ ചെങ്ങന്നൂര്‍, കോട്ടയത്തെ ചങ്ങനാശേരി എന്നിവിടങ്ങളില്‍ യുവി സൂചിക 8 രേഖപ്പെടുത്തി. ഇവിടങ്ങളിലും ഓറഞ്ച് അലര്‍ട്ട് നിലവിലുണ്ട്. എറണാകുളം ജില്ലയിലെ കളമശേരി, തൃശൂരിലെ ഒല്ലൂര്‍, പാലക്കാട് ജില്ലയിലെ തൃത്താല, മലപ്പുറം ജില്ലയിലെ പൊന്നാനി, വയനാട്ടിലെ മാനന്തവാടി, കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ എന്നിവിടങ്ങളില്‍ യുവി സൂചിക 7 ആയതിനാല്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

നിതിന്‍ രാജിന്റെ ആത്മഹത്യ: പ്രതികളുടെ ജാമ്യ ഹര്‍ജിയില്‍ ഇന്ന് വിധിപറയും

  കണ്ണൂര്‍: ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥി നിതിന്‍ രാജ് ആത്മഹത്യ ചെയ്ത കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജിയില്‍ ഇന്ന് വിധിപറയും. വകുപ്പ് മേധാവി ഡോ. റാം, സംഗീത നമ്പ്യാര്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിക്കുന്നത്. തലശ്ശേരി സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. ഇന്നലെ നിതിന്‍ രാജിന്റെ അച്ഛന്‍ കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. ഇവരുടെ വാദം ഇന്ന് കോടതി കേള്‍ക്കും. നിതിന്‍ ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ച ദിവസം പ്രിന്‍സിപ്പളിന്റെ മുറിയില്‍ വച്ച് നടന്ന ചോദ്യം ചെയ്യലില്‍ ഡോക്ടര്‍ റാമും സംഗീതയും ഉണ്ടായിരുന്നില്ല എന്നാണ് ഇരുവരുടെയും അഭിഭാഷകര്‍ കോടതിയെ അറിയിച്ചത്. ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട ഉണ്ടായ തര്‍ക്കമാണ് ആത്മഹത്യക്ക് കാരണമെന്നാണ് കോളേജ് മാനേജ്‌മെന്റും പറയുന്നത്. ജാതീയ അധിക്ഷേപവും മാനസിക പീഡനവും പ്രതികളായ അധ്യാപകരുടെ ഭാഗത്തുനിന്ന് നിരന്തരം ഉണ്ടായി എന്ന വാദമാണ് പ്രോസിക്യൂഷന്‍ മുന്നോട്ടുവയ്ക്കുന്നത്.

പ്രധാനമന്ത്രിക്കെതിരായ 'ഭീകരവാദി പരാമര്‍ശം'; മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

  ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ തീവ്രവാദി പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍. പരാമര്‍ശത്തില്‍ ഖാര്‍ഗെ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. 24 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. തമിഴ്നാട്ടിലെ പ്രചാരണത്തിനിടെയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്റെ പരാമര്‍ശം. 'എഐഡിഎംകെ പാര്‍ട്ടിക്ക് മോദിയോടൊപ്പം എങ്ങനെ ചേരാന്‍ കഴിയും? മോദി ഒരു ഭീകരവാദിയാണ്. അദ്ദേഹത്തിന് തുല്യതയിലും നീതിയിലും വിശ്വാസമില്ല, അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും. ഈ ആളുകള്‍ അവരുമായി ചേരുന്നുവെന്നതിന്റെ അര്‍ഥം ജനാധിപത്യത്തെ അവര്‍ ദുര്‍ബലപ്പെടുത്തുന്നുവെന്നാണ്'. ഇതായിരുന്നു ഖാര്‍ഗെയുടെ പ്രസ്താവന.

അടുത്ത മൂന്നു മണിക്കൂറില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

  തിരുവനന്തപുരം: അടുത്ത മൂന്നു മണിക്കൂറിനിടെ തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ഇടിമിന്നല്‍ മനുഷ്യജീവനും മൃഗങ്ങള്‍ക്കും വൈദ്യുതിആശയവിനിമയ ശൃംഖലകള്‍ക്കും വലിയ ഭീഷണിയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. അതിനാല്‍ പൊതുജനങ്ങള്‍ നിര്‍ബന്ധമായും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണം.

തൃശൂര്‍ വെടിക്കെട്ടപകടം; ഒരാള്‍ കൂടി മരിച്ചു, മരണസംഖ്യ പതിനാലായി

  തൃശൂര്‍: തൃശൂര്‍ വെടിക്കെട്ടപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. വെന്റിലേറ്ററിലായിരുന്ന പ്രവീണ്‍ (45) ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി. ഇന്നലെ വൈകീട്ട് 3.20 ഓടെയാണ് തൃശൂര്‍ പൂരത്തിനായി തിരുവമ്പാടി വിഭാഗം വെടിക്കോപ്പുകള്‍ തയ്യാറാക്കിയ കേന്ദ്രത്തില്‍ അപകടമുണ്ടായത്. കടുത്ത ചൂടിനെത്തുടര്‍ന്ന് ഉണക്കാനിട്ട വെടിമരുന്നിന് തീപിടിക്കുകയായിരുന്നു. അഞ്ച് ഷെഡുകള്‍ പൂര്‍ണമായും തകര്‍ന്നു. മൂന്ന് മണിക്കൂറിലധികം സ്‌ഫോടനങ്ങള്‍ തുടര്‍ന്നതിനാല്‍ ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഉള്ളിലേക്ക് പ്രവേശിക്കാന്‍ കഴിയാതെ വരികയായിരുന്നു.

തമിഴ്‌നാട് നാളെ പോളിങ് ബൂത്തിലേക്ക്; 234 മണ്ഡലങ്ങളില്‍ വിധിയെഴുതാന്‍ 5.73 കോടി വോട്ടര്‍മാര്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ നാളെ നിയമസഭ തിരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ് നടക്കും. സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലായി 5.73 കോടി വോട്ടര്‍മാര്‍ 4,023 സ്ഥാനാര്‍ഥികളുടെ വിധി നിര്‍ണയിക്കും. ഏപ്രില്‍ 23 വ്യാഴാഴ്ച രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് പോളിങ്. ഭരണകക്ഷിയായ ഡിഎംകെ നയിക്കുന്ന സഖ്യം മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ വീണ്ടും ജനവിധി തേടുന്നു. മറുവശത്ത് എടപ്പാടി കെ പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ, ബിജെപിയുമായി കൈകോര്‍ത്ത് അധികാരത്തിലേക്കുള്ള മടങ്ങിവരവിനാണ് ശ്രമിക്കുന്നത്. ഇത്തവണത്തെ തിരഞ്ഞെടുപ്പിലെ പ്രധാന ആകര്‍ഷണം നടന്‍ വിജയിയുടെ രാഷ്ട്രീയ അരങ്ങേറ്റമാണ്. തമിഴക വെട്രി കഴകം (ടിവികെ) എന്ന പാര്‍ട്ടിയിലൂടെ വിജയ് തിരഞ്ഞെടുപ്പ് രംഗത്തിറങ്ങിയിട്ടുണ്ട്. വിജയ് പെരമ്പൂര്‍, തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലങ്ങളില്‍ നിന്നാണ് മല്‍സരിക്കുന്നത്.