ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമം തുടരും, ആവശ്യമായ വൈദ്യുതി വീണ്ടും വാങ്ങും: മന്ത്രി സണ്ണി ജോസഫ്

  തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായുള്ള പരിശ്രമത്തിലാണെന്ന് വൈദ്യുത വകുപ്പ് മന്ത്രി സണ്ണി ജോസഫ്. മഴ ലഭിക്കുന്നത് ഗുണം ചെയ്യുന്നുണ്ടെന്നും കടം വാങ്ങിയ വൈദ്യുതി തിരികെ നൽകിയെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതി വീണ്ടും വാങ്ങുമെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു. 'സംസ്ഥാനത്ത് മഴ ലഭിക്കുന്നത് ചെറിയൊരു ആശ്വാസം നൽകുന്നുണ്ട്. എങ്കിലും കഴിഞ്ഞ വർഷം ജൂലൈ മാസവുമായി താരതമ്യം ചെയ്യുമ്പോൾ പകുതിയിൽ താഴെ വെള്ളം മാത്രമാണ് ഇപ്പോഴും ജലസംഭരണികളിലുള്ളത്. വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി സാധ്യമായ എല്ലാ മാർഗങ്ങളും നോക്കുന്നുണ്ട്. കടംവാങ്ങിയ വൈദ്യുതി തിരികെ നൽകിയിട്ടുണ്ട്. കൂടുതൽ വൈദ്യുതി വാങ്ങാനുള്ള ശ്രമം തുടരും'. മന്ത്രി വ്യക്തമാക്കി.
ഈയിടെയുള്ള പോസ്റ്റുകൾ

കനത്ത മഴ; ട്രെയിനുകള്‍ വഴിതിരിച്ചുവിടുന്നു, പശ്ചിമ റെയില്‍വേ പാതയില്‍ ട്രെയിന്‍ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു

  ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ പെയ്യുന്ന കനത്ത മഴയില്‍ പശ്ചിമ റെയില്‍വേ പാതയില്‍ ട്രെയിന്‍ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. റെയില്‍വേ ട്രാക്കുകളില്‍ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് കേരളത്തിലേക്കുള്ള പ്രധാന ട്രെയിനുകള്‍ ഉള്‍പ്പെടെയുള്ള സര്‍വീസുകള്‍ നിലവില്‍ വഴിതിരിച്ചുവിടുകയാണ്. രാജധാനി ഉള്‍പ്പെടെയുള്ള പ്രധാന ട്രെയിനുകള്‍ വൈകിയതും റൂട്ട് മാറ്റിയതും കാരണം കേരളത്തിലേക്ക് പോകേണ്ട ഒട്ടനവധി മലയാളി യാത്രക്കാരാണ് വിവിധ സ്റ്റേഷനുകളിലായി കുടുങ്ങിക്കിടക്കുന്നത്.

കള്ളാടി മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം വീതം ധനസഹായം നല്‍കും, മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി

  തിരുവനന്തപുരം: കള്ളടിയില്‍ ഉണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങള്‍ക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം മുഖ്യമന്ത്രി വിഡി സതീശന്‍ പ്രഖ്യാപിച്ചു. അവരുടെ മൃതദേഹം നാട്ടിലെത്തിക്കും. പരിക്കേറ്റവര്‍ക്ക് ചികിത്സാ സഹായത്തിനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്നു മുഖ്യമന്ത്രി അറിയിച്ചു. കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലില്‍ ഇരട്ട അന്വേഷണവും വി ഡി സതീശന്‍ പ്രഖ്യാപിച്ചിരുന്നു. അപകടത്തിനിടയായ സാഹചര്യത്തെ കുറിച്ച് അന്വേഷണം നടത്താന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. പ്രദേശത്തിന് തൊട്ടുമുകളിലായി മണ്ണിടിച്ചില്‍ ഉണ്ടായതായി വിവരങ്ങള്‍ ഉണ്ട്, അതുകൂടി പരിശോധിച്ച് കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കും. ജാര്‍ഖണ്ഡ് സ്വദേശിയായ തൊഴിലാളി അന്‍മോല്‍ റായ്, ബിഹാര്‍ സ്വദേശിയായ സിവില്‍ ഫോര്‍മാന്‍ ബികാഷ് കുമാര്‍ സിങ്, മധ്യപ്രദേശ് സ്വദേശിയായ ഓപ്പറേറ്റര്‍ ചന്ദ്ര പാന്‍ പാല്‍ എന്നിവരാണ് മരിച്ചത്. ദുരന്തത്തില്‍ ഒന്‍പത് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരെല്ലാം ചികിത്സയിലാണ്. അഞ്ച് പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവര്‍ക്കായി ഇന്നും തിരച്ചില്‍ തുടരുകയാണ്.

സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യത ; കൂടുതൽ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യത. കൂടുതൽ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കാസർകോട് മുതൽ ഇടുക്കി വരെയുള്ള ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഴ മുന്നറിയിപ്പില്ല. വ്യാഴാഴ്ച സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട് മുതൽ മലപ്പുറം വരെയുള്ള ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിൽ മഴ മുന്നറിയിപ്പില്ല.

വയനാട് കള്ളാടി മണ്ണിടിച്ചില്‍; കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു

  വയനാട്: വയനാട് കള്ളാടി മണ്ണിടിച്ചിലെ തുടര്‍ന്ന് കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. നാല് സോണുകളായി തിരിച്ചാണ് തിരച്ചില്‍. എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്സ്, സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍ പരിശോധന നടത്തുക. ദുരന്തബാധിത പ്രദേശം മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്ന് സന്ദര്‍ശിക്കും. സുരക്ഷ മുന്‍നിര്‍ത്തി ദുരന്തബാധിത മേഖലയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. റവന്യൂ മന്ത്രി എ പി അനില്‍കുമാര്‍, വയനാട് ജില്ലയുടെ ചുമതലയുള്ള മന്ത്രി ടി സിദ്ദിഖ് എന്നിവരുടെ സാന്നിധ്യത്തില്‍ ഇന്നലെ രാത്രി കലക്ടര്‍, ഡിഐജി, എസ്പി, റവന്യൂ ഉദ്യോഗസ്ഥര്‍, ആശുപത്രി അധികൃതര്‍ എന്നിവര്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങളുടെ തുടര്‍നടപടികള്‍ തീരുമാനിച്ചത്.

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, ഇടുക്കി, ആലപ്പുഴ, എറണാകുളം, കോട്ടയം എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ വയനാട്, കോഴിക്കോട് ജില്ലകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു

പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടില്‍ വീണ്ടും ഇഡി പരിശോധന

കണ്ണൂര്‍: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂരിലെ പാണ്ട്യാലമുക്കിലെ വീട്ടില്‍ വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇന്നലെ രാവിലെ 11 മണിയോടെയാണ് ഇഡി സംഘം വീടിന് സമീപത്ത് എത്തിയത്. വില്ലേജ് ഓഫീസറെ ഒപ്പം കൂട്ടിയാണ് വീട്ടിലെത്തിയത്. വീടിന് അകത്ത് കയറാതെയായിരുന്നു പരിശോധന. ഇഡി സംഘം ഇപ്പോഴും കണ്ണൂരില്‍ തന്നെ തുടരുന്നതായാണ് വിവരം. രണ്ട് ഇഡി ഉദ്യോഗസ്ഥരാണ് പാതിരിയോട് വില്ലേജ് ഓഫീസറെയും കൂട്ടി പ്രതിപക്ഷ നേതാവിന്റെ വീട്ടിലെത്തിയത്. സ്‌കെച്ച് പ്ലാന്‍ സംബന്ധിച്ച വിവരങ്ങളാണ് അന്വേഷിച്ചത്.വീടിന് മുന്നിലുളള സ്ഥലത്തിന്റെ ഫോട്ടോ പകര്‍ത്തിയ ശേഷം സംഘം മടങ്ങി.