ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

നടിയെ ആക്രമിച്ച കേസില്‍ വിധി പറഞ്ഞ ജഡ്ജി ഹണി എം. വര്‍ഗീസിന് സ്ഥലംമാറ്റം

കൊച്ചി: എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസിന് സ്ഥലംമാറ്റം. ആലപ്പുഴ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ആയാണ് മാറ്റം. ഏറെ കോളിളക്കമുണ്ടായ, നടിയെ ആക്രമിച്ച കേസില്‍ വിധി പറഞ്ഞ ജഡ്ജിയാണ്. ആലപ്പുഴ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായ കെ.കെ ബാലകൃഷ്ണനെ എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായും തൊടുപുഴ കോടതിയിലെ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി പി.എസ് ശശികുമാറിനെ തൃശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായും നിയമിച്ചിട്ടുണ്ട്.
ഈയിടെയുള്ള പോസ്റ്റുകൾ

വയനാട് ടൗൺഷിപ്പ്: 178 കുടുംബങ്ങൾക്കുള്ള വീടിന്റെ താക്കോൽദാനം ഫെബ്രുവരി 25ന്

  വയനാട്: മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് സർക്കാർ നിർമിക്കുന്ന ടൗൺഷിപ്പ് യാഥാർഥ്യമാകുന്നു. 178 കുടുംബങ്ങൾക്കുള്ള വീടിന്റെ താക്കോൽദാനം ഫെബ്രുവരി 25ന് നടക്കും. ആകെയുള്ള 327 ഗുണഭോക്താക്കൾക്കും അടുത്ത മഴക്കാലത്തിന് മുമ്പായി ഭൂമിയും വീടും നൽകി പൂർണ പുനരധിവാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് ഒരു ഉദ്ഘാടനം മാത്രമല്ല, നമ്മുടെ നാടിന്റെ അതിജീവനത്തിന്റെ മഹത്തായ പ്രഖ്യാപനം കൂടിയാണ്. ഉരുൾപൊട്ടി വന്ന വിപത്തിൽ എല്ലാം നഷ്ടപ്പെട്ട് പകച്ചുനിന്നവർക്ക് സർക്കാർ നൽകിയ ഉറപ്പാണ് പാലിക്കപ്പെടുന്നത്. കേരളം ഒറ്റക്കെട്ടായി നിന്നു ഈ നാടിനെ വീണ്ടെടുക്കും എന്നാണ് അന്ന് തീരുമാനമെടുത്തത്. ആ വാക്കുകൾ യാഥാർഥ്യമായി മാറിയിരിക്കുന്നു. വാഗ്ദാനങ്ങൾ നൽകാനല്ല, നടപ്പാക്കാനാണ് സർക്കാർ എന്ന വിശ്വാസത്തിന് 10 വർഷത്തെ പ്രവർത്തനമുദ്ര ചാർത്തുന്ന നേട്ടമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രിക്കെതിരെ തെളിവുകള്‍ ഹാജരാക്കുന്നതില്‍ എസ്‌ഐടി പരാജയപ്പെട്ടുവെന്ന് കോടതി

  കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളയിലെ രണ്ടു കേസുകളിലും തന്ത്രി കണ്ഠരര് രാജീവരര്‍ക്കെതിരെ തെളിവുകള്‍ ഹാജരാക്കുന്നതില്‍ എസ്‌ഐടി പരാജയപ്പെട്ടുവെന്ന് കോടതി. തന്ത്രി ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്നും തന്ത്രിയ്ക്ക് ദേവസ്വം ബോര്‍ഡ് തീരുമാനങ്ങളെ മറികടക്കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. ആരോഗ്യ അവസ്ഥയും മതപരമായി നിര്‍വഹിക്കേണ്ട ചുമതലകളും കൂടി പരിഗണിച്ചാണ് ജാമ്യം നല്‍കിയതെന്നും കൊല്ലം വിജിലന്‍സ് കോടതി ഉത്തരവില്‍ പറഞ്ഞു. രണ്ട് കേസുകളിലും തന്ത്രിക്ക് കഴിഞ്ഞ ദിവസം കൊല്ലം വിജിലന്‍സ് കോടതി ജാമ്യം നല്‍കിയിരുന്നു. വിശദമായ വാദം കേട്ട ശേഷമാണ് കോടതി വിധി പുറപ്പെടുവിച്ചത്. ഭരണപരമായ കാര്യങ്ങളില്‍ അല്ല, ആചാരപരമായ കാര്യങ്ങളില്‍ മാത്രമാണ് തന്ത്രിക്ക് പങ്കെന്നായിരുന്നു തന്ത്രിയുടെ വാദം. സ്വര്‍ണക്കൊള്ളയില്‍ തന്ത്രിയുടെ പങ്ക് സംബന്ധിച്ച തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രത്യേക അന്വേഷണസംഘം പരാജയപ്പെട്ടുവെന്നതും പരിഗണിച്ചാണ് ജാമ്യം നല്‍കിയിരുന്നത്.

തമിഴ്നാട്ടിൽ നാടകീയ നീക്കം, വിജയകാന്തിന്‍റെ പാർട്ടി ഡിഎംകെ സഖ്യത്തിൽ; എൻഡിഎക്ക് കനത്ത തിരിച്ചടി

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ നാടകീയ നീക്കങ്ങൾ. വിജയകാന്തിന്റെ പാർട്ടിയായ ഡിഎംഡികെ ഡിഎംകെ സഖ്യത്തിൽ ചേർന്നു. ഡിഎംഡികെ ജനറൽ സെക്രട്ടറി പ്രേമലത വിജയകാന്ത് ഡിഎംകെ ആസ്ഥാനത്തെത്തി മുഖ്യമന്ത്രി സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ എൻഡിഎക്ക് കനത്ത തിരിച്ചടി ഉണ്ടായിരിക്കുകയാണ്. മിന്നൽനീക്കത്തിലൂടെയാണ് വിജയകാന്തിൻ്റെ പാർട്ടിയെ ഡിഎംകെയിലേക്ക് എത്തിച്ചിരിക്കുന്നത്. കുറേ ദിവസങ്ങളായി ഇതുസംബന്ധിച്ച ചർച്ചകൾ നടക്കുന്നുണ്ട്. ഡിഎംഡികെ വലിയ ആവശ്യങ്ങളാണ് ഉന്നയിക്കുന്നതെന്നെന്നും അതൊക്കെ അം​ഗീകരിക്കുന്നതിൽ പ്രയാസമുണ്ടെന്നും കഴിഞ്ഞ ദിവസങ്ങളിൽ ഡിഎംകെയുടെ മുതിർന്ന നേതാവ് പറഞ്ഞിരുന്നു. ഇന്നലെ വൈകിട്ടും എൻഡിഎ സഖ്യത്തിലേക്ക് ഡിഎംഡികെ പോകുമെന്നുള്ള സൂചനകളാണ് ഉണ്ടായിരുന്നത്. എന്നാൽ, എൻഡിഎയ്ക്ക് കനത്ത പ്രഹരമേൽപ്പിച്ചുകൊണ്ടാണ് ഡിഎംഡികെ ഡിഎംകെയിലേക്ക് ചേരുന്നത്.

നേറ്റിവിറ്റി കാര്‍ഡ്; ബില്ല് 24നു നിയമസഭ പരിഗണിക്കും

  തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും ആധികാരിക രേഖയായി ഉപയോഗിക്കാവുന്ന, 'കേരളീയന്‍' എന്ന തിരിച്ചറിയല്‍ ഉറപ്പാക്കുന്ന നേറ്റിവിറ്റി കാര്‍ഡിന് നിയമപ്രാബല്യം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതുസംബന്ധിച്ച ബില്ല് ഈ മാസം 24നു നിയമസഭയുടെ പരിഗണനയ്ക്ക് എത്തും. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം കരട് ബില്ലിന് അംഗീകാരം നല്‍കി. ബില്ല് അവതരിപ്പിക്കുന്ന ദിവസം തന്നെ വിഷയസംബന്ധിയായ സബ്ജക്ട് കമ്മിറ്റി പരിശോധിച്ച് തിരികെ സഭയില്‍ അവതരിപ്പിച്ച് അതിവേഗത്തില്‍ പാസാക്കാനാണ് സര്‍ക്കാര്‍ നീക്കം. നിയമസാധുതയും വിശദമായി പരിശോധിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. കേന്ദ്രം പൗരത്വ രേഖകള്‍ കര്‍ശനമാക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ സ്ഥിര നേറ്റിവിറ്റി കാര്‍ഡ് നടപ്പാക്കുന്നത്. നിലവില്‍ റവന്യൂ വകുപ്പ് പ്രത്യേക ആവശ്യങ്ങള്‍ക്ക് സ്ഥിരതാമസം തെളിയിക്കുന്ന നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ട്. ഇതിന് പകരമായി നിയമപ്രാബല്യമുള്ള സ്ഥിര നേറ്റിവിറ്റി കാര്‍ഡ് നല്‍കുന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ.

അനധികൃത സ്വത്ത് സമ്പാദന കേസ്; എഡിജിപി എംആർ അജിത് കുമാറിനെതിരെ കേസെടുക്കാൻ അനുമതി തേടി ചീഫ് സെക്രട്ടറിക്ക് കത്ത്

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എം. ആർ. അജിത് കുമാറിനെതിരെ കേസെടുക്കാൻ പ്രോസിക്യൂഷൻ അനുമതി തേടി ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. നിയമപ്രകാരം 3 മാസത്തിനകം സർക്കാർ തീരുമാനം അറിയിക്കണം. തിരുവനന്തപുരം വിജിലൻസ് കോടതി കേസ് 27 ന് പരിഗണിക്കും. കേസിലെ പരാതിക്കാരനായ അഡ്വ. നെയ്യാറ്റിൻകര പി.നാഗരാജാണ് കത്ത് നൽകിയത്.

റിപ്പബ്ലിക്ക് സദസ്സ് " നടത്തി സന്ദേശം ഗ്രന്ഥാലയം

  കാസറഗോഡ് - രാജ്യം റിപ്പബ്ലിക്കായി 77 വർഷം ആഘോഷിക്കുമ്പോൾ നമ്മുടെ രാജ്യത്തിൻ്റെ മതേതര മുഖത്തിനും ഭരണ ഘടനക്കുമെതിരെ പ്രതിലോമശക്തികൾ ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന നീക്കത്തിനെതിരെ ഒരു പോരാട്ടമെന്ന നിലയ്ക്ക് ചൗക്കി സന്ദേശം ഗ്രന്ഥാലയം ഒരു റിപ്പബ്ലിക്ക് സദസ്സ് നടത്തി. മൊഗ്രാൽപുത്തൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് കെ.എ. അബ്ദുള്ള ക്കുഞ്ഞി ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ കെ.കെ. അബ്ദു കാവുഗോളി അധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ടി.കെ. രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗവും കവിയുമായ എം.പി.ജിൽജിൽ, ഗ്രന്ഥാലയം നിർവ്വാഹകസമിതി അംഗങ്ങളായപി.എ. മുഹമ്മദ് കുഞ്ഞി മാസ്റ്റർ, സുലൈമാൻ തോരവളപ്പ്, കെ.എം.നാസർ , ഷുക്കൂർ എം.. , ബീരാൻ കാവുഗോളി , ലാങ്കി അബ്ദുൾ റഹ്മാൻ,ഇബ്രാഹിം മൗലവി, സി.എം. ഹംസ, സത്താർ കുണ്ടത്തിൽ ആകർഷ് എം നമ്പ്യാർ, എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ഗ്രന്ഥാലയം സെക്രട്ടറി എസ്.എച്ച്.ഹമീദ് സ്വാഗതവും അഹമ്മദ് ചൗക്കി നന്ദിയും പറഞ്ഞു.