വയനാട്: കള്ളാടി മണ്ണിടിച്ചിലിൽ മരണം നാലായി അഞ്ചു പേരെ കാണാനില്ല. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഒരാളുടെ ആരോഗ്യനില ഗുരുതരമാണ്. 18 പേരാണ് അപകടത്തിൽ പെട്ടതെന്ന് കൽപ്പറ്റ എംഎൽഎ ഐ.സി ബാലകൃഷ്ണൻ പറഞ്ഞു. നിലവിൽ 8 പേരാണ് ചികിത്സയിലുള്ളത്. ചികിത്സയിൽ ഉള്ളവരിൽ ഒരു തോട്ടം തൊഴിലാളിയും ബാക്കി ഇതരസംസ്ഥാന തൊഴിലാളികളുമാണ് ഉള്ളത്. രക്ഷാപ്രവർത്തനത്തിനിടെ പരിക്കേറ്റ മേപ്പാടി എസ്ഐ സന്തോഷ് കുമാറിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.
വയനാടും കോഴിക്കോടും റെഡ് അലേര്‍ട്ട്; മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, അതീവ ജാഗ്രതാ നിര്‍ദ്ദേശം
കോഴിക്കോട്: കനത്ത മഴയെത്തുടര്‍ന്ന് വയനാട് തുരങ്ക പാതയിലുണ്ടായ മണ്ണിടിച്ചിലിന് പിന്നാലെ രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്. വയനാട്, കോഴിക്കോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മഴയ്ക്കിടെ വയനാട് കള്ളാടിയില്‍ തുരങ്കപാതയുടെ പദ്ധതി പ്രദേശത്തിനു സമീപത്താണ് മണ്ണിടിച്ചിലുണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഈ പ്രദേശത്ത് 265 മില്ലിമീറ്റര്‍ മഴ പെയ്തതായാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ഇന്ന് വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. കനത്ത മഴയെത്തുടര്‍ന്ന് മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്