ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

എഐഎഡിഎംകെക്ക് കനത്ത തിരിച്ചടി; മൂന്ന് എംഎല്‍എമാര്‍ രാജിവെച്ച് വിജയിക്കൊപ്പം ചേര്‍ന്നു

  ചെന്നൈ: ആഭ്യന്തര കലഹങ്ങളാല്‍ പ്രതിസന്ധിയിലായ എഐഎഡിഎംകെക്ക് വീണ്ടും തിരിച്ചടിയേകി മൂന്ന് വിമത എംഎല്‍എമാര്‍ രാജിവെച്ച് ഭരണകക്ഷിയായ ടിവികെക്കൊപ്പം ചേര്‍ന്നു. പെരുന്തുറൈ എംഎല്‍എ എസ്. ജയകുമാര്‍, മധുരാന്തകം എംഎല്‍എ മരഗതം കുമാരവേല്‍, ധാരാപുരം എംഎല്‍എ പി. സത്യഭാമ എന്നിവരാണ് രാജിവെച്ച് വിജയിക്കൊപ്പം ചേര്‍ന്നത്. മൂവരും നിയമസഭാ സ്പീക്കര്‍ ജെസിഡി പ്രഭാകറിന് രാജി സമര്‍പ്പിച്ചു. രാജിവച്ച ശേഷം മൂന്നുപേരും മന്ത്രിയും ടിവികെ നേതാവുമായ ആദവ് അര്‍ജുനയെ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടിവികെയില്‍ ചേര്‍ന്നത്. മൂന്നുപേരുടെ രാജിയോടെ സഭയിലെ എഐഎഡിഎംകെയുടെ അംഗബലം 44 ആയി കുറഞ്ഞു. തെരഞ്ഞെടുപ്പില്‍ 47 സീറ്റുകളിലാണ് പാര്‍ട്ടി ജയിച്ചിരുന്നത്
ഈയിടെയുള്ള പോസ്റ്റുകൾ

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; ഹർഷിനക്ക് കോഴിക്കോട് മെഡിക്കൽ കോളജിൽ ജോലി

  കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സാ പിഴവിനെത്തുടർന്ന് നീണ്ട നിയമപോരാട്ടം നടത്തിയ ഹർഷിനയ്ക്ക് ഒടുവിൽ ആശ്വാസം. ഹർഷിനയുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിച്ച്, കോഴിക്കോട് മെഡിക്കൽ കോളജിൽ തന്നെ ജോലി നൽകാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. ആരോഗ്യ വകുപ്പിൽ നിന്ന് ലഭിച്ച അറിയിപ്പ് പ്രകാരം, ഓഫീസ് അസിസ്റ്റന്റ് തസ്തികയിലായിരിക്കും ഹർഷിനയ്ക്ക് നിയമനം നൽകുക. നാളെ തന്നെ ജോലിയിൽ പ്രവേശിക്കാമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചതായി ഹർഷിന വ്യക്തമാക്കി.

സംസ്ഥാനത്ത് മഴ തുടരും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും. ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

അട്ടപ്പാടി മധു വധക്കേസ്; ഒന്നാം പ്രതി ഹുസൈനെ വെറുതെ വിട്ടു

  കൊച്ചി: അട്ടപ്പാടി മധു വധക്കേസിൽ ഒന്നാം പ്രതി ഹുസൈനെ ഹൈക്കോടതി വെറുതെ വിട്ടു. മതിയായ തെളിവുകൾ ഹാജരാക്കാൻ സർക്കാർ ഭാഗം അഭിഭാഷകന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹുസൈനെ വെറുതെ വിട്ടത്. അതേസമയം, മറ്റ് പ്രതികളുടെ ഹരജി ഹൈക്കോടതി തള്ളി. ജയിലിലും ജാമ്യത്തിലുമുള്ള പ്രതികളോട് ഇന്ന് ഹാജരാകാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ 14 പ്രതികളിൽ 13 പേർക്കും ഏഴ് വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് നേരത്തെ വിചാരണക്കോടതി ശിക്ഷ വിധിച്ചിരുന്നത്. 2018 ഫെബ്രുവരി 22നാണ് വിശന്നുവലഞ്ഞ ആദിവാസി യുവാവ് മധുവിനെ പ്രതികൾ മർദിച്ചുകൊന്നത്.

കാസർകോഡ് പശുക്കടത്ത് ആരോപിച്ച് ഡ്രൈവറെ ഭീഷണിപ്പെടുത്തിയ സംഭവം; കേസെടുത്ത് പോലിസ്

  മഞ്ചേശ്വരം: കാസർഗോഡ് മഞ്ചേശ്വരം ബായാറിൽ പശുക്കടത്ത് ആരോപിച്ച് പിക്കപ്പ് വാൻ ഡ്രൈവറെ വഴിയിൽ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കേസെടുത്ത് മഞ്ചേശ്വരം പോലിസ് . പൈവളിഗെ ആവള സ്വദേശിയായ ഇബ്രാഹിം ഖലീൽ എന്ന ഡ്രൈവറുടെ പരാതിയിലാണ് പോലിസ് കേസെടുത്തത്. ഇന്നലെ രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം . മഞ്ചേശ്വരത്തേക്ക് നാല് കാളകളുമായി പിക്കപ്പ് വാനിൽ വരികയായിരുന്ന ഖലീലിനെ രണ്ട് ബൈക്കുകളിലായെത്തിയ നാലംഗ സംഘം പിന്തുടരുകയും വണ്ടി തടഞ്ഞുനിർത്തി കൊലവിളി നടത്തുകയുമായിരുന്നു. സംഭവത്തിൽ ഇതുവരെ രണ്ടു പേരെയാണ് അറസ്റ്റ് ചെയ്തത്. ബാക്കിയുള്ള പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.

ഗണ്‍മാന്മാരുടെ മര്‍ദനം; അന്വേഷണം എഡിജിപി ഓഫീസിലേക്ക്

   കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ മര്‍ദ്ദിച്ച സംഭവത്തില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായി പോലിസ് ഉദ്യോഗസ്ഥരുടെ മൊഴി. ഗണ്‍മാന്‍മാരെ ചോദ്യംചെയ്യുന്നത് അജിത് കുമാര്‍ തടഞ്ഞുവെന്നും ആലപ്പുഴയിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്യാന്‍ അനുവദിച്ചില്ലെന്നുമാണ് മൊഴി. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട പി വി അന്‍വര്‍, കേസ് ഡയറി തിരുത്തിയതിന് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നതായും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും ആരോപിച്ചു.

മന്ത്രിസഭാ യോഗം ഇന്ന്; നയ പ്രഖ്യാപനത്തിന്റെ കരടിന് അംഗീകാരം നല്‍കും

  തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഇന്ന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കും. യുഡിഎഫ് പ്രകടന പത്രികയിലും ഇന്ദിരാ ഗ്യാരന്റിയിലും ഊന്നിയാവും നയപ്രഖ്യാപനം. വെള്ളിയാഴ്ചയാണ് ഗവര്‍ണര്‍ നിയമസഭയില്‍ നയപ്രഖ്യാപനം നടത്തുക. മുഖ്യമന്ത്രി ഡല്‍ഹിയില്‍ പോകുന്നതിനാലും പൊതു അവധി വരുന്നതിനാലുമാണ് ഇന്ന് മന്ത്രിസഭ ചേരുന്നത്. പ്രായ-വരുമാന പരിധിയില്ലാതെ സൗജന്യ യാത്രയെന്ന പ്രചാരണം എങ്ങനെ യാഥാര്‍ഥ്യമാക്കുമെന്നതാണ് ആലോചന. മന്ത്രിമാരോട് ആശയ വിനിമയം നടത്താതെ ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതില്‍ മന്ത്രിമാര്‍ക്കുള്ള അതൃപ്തി കാബിനറ്റില്‍ ചര്‍ച്ചയാകും.