ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം മഴയ്ക്ക് സാധ്യത: കാലാവസ്ഥ വകുപ്പ്

  തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് ഒമ്പത് ജില്ലകളിൽ ഗ്രീൻ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് ഇന്ന് ഗ്രീൻ അലേർട്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളിൽ ഗ്രീൻ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്‌ച ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ ഗ്രീൻ അലർട്ടാണ്. ചൊവ്വാഴ്‌ച ആലപ്പുഴ, കോട്ടയം, തൃശൂർ. വയനാട്, കണ്ണൂർ ജില്ലകളിൽ ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്‌ച വയനാട്, കണ്ണൂർ ജില്ലകളിൽ ഗ്രീൻ അലേർട്ടാണ്.
ഈയിടെയുള്ള പോസ്റ്റുകൾ

കാസര്‍കോട് ഷാനവാസ് പാദൂര്‍, വള്ളിക്കുന്ന് സി.പി മുസ്തഫ, താനൂര്‍ മുഹമ്മദ് സമീര്‍; എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായി

  തിരുവനന്തപുരം: അവശേഷിച്ച മൂന്ന് മണ്ഡലങ്ങളില്‍ കൂടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എല്‍ഡിഎഫ്. കാസര്‍കോട് സ്വതന്ത്ര സ്ഥാനാര്‍ഥിയായി ഷാനവാസ് പാദൂര്‍, താനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മുഹമ്മദ് സമീര്‍, വള്ളിക്കുന്നില്‍ ഐഎന്‍എല്‍ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയായി അഡ്വ. സി.പി മുസ്തഫ എന്നിവരെയാണ് സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചത്. ഇതോടെ 140 മണ്ഡലങ്ങളിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായി. തിരുവനന്തപുരത്ത് നടന്‍ സുധീര്‍ കരമനയെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്ന് പ്രഖ്യാപിച്ച സ്ഥാനാര്‍ഥികള്‍ തിങ്കളാഴ്ച നാമനിര്‍ദേശ പത്രിക നല്‍കും.

കാസർകോട്ട് പുഴയിൽ അവശനിലയിൽ കണ്ടെത്തിയ ബിഎൽഒ മരിച്ചു

  കാസർകോട്: കാസർകോട് മൊഗ്രാൽ കടവത്ത് പുഴയിൽ അവശനിലയിൽ കണ്ടെത്തിയ ബിഎൽഒ മരിച്ചു. മൊഗ്രാൽ പുത്തൂർ സ്വദേശിയും ചെർക്കള ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകനുമായ സവാദ് (32) ആണ് മരിച്ചത്. മൊഗ്രാൽ പുത്തൂർ ഒന്നാം ബൂത്ത് ബിഎൽഒ ആണ്. രാവിലെ ഏഴ് മണിയോടെയാണ് സവാദ് വീട്ടിൽ നിന്ന് ഇറങ്ങിയത്. നാട്ടുകാരും അയൽക്കാരും നടത്തിയ തെരച്ചിൽ കടവത്ത് പുഴയിൽ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചു അടിയന്തര ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല.

ഡോക്ടർ വന്ദന ദാസ് വധക്കേസ്; പ്രതി സന്ദീപിന് ജീവപര്യന്തം

  കൊല്ലം: ഡോക്ടർ വന്ദന ദാസ് വധക്കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം. കൊല്ലം അഡിഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ഒരു ലക്ഷം പിഴയും അടക്കണം. കേസിൻ്റെ വാദം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. 2023 മെയ് 10ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് നടന്ന കൊലപാതകത്തിൽ പ്രതി കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ശിക്ഷാവിധിയിൽ വാദം നടന്നത്. കേസ് അപൂർവങ്ങളിൽ അപൂർവം ആയ കുറ്റകൃത്യം ആയി കണക്കാക്കി വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. കുറ്റം ചെയ്‌തത് കരുതികൂട്ടി അല്ലെന്നും പരമാവധി കുറഞ്ഞ ശിക്ഷ നൽകണം എന്നും പ്രതിഭാഗവും വാദിച്ചു. സെഷൻസ് ജഡ്ജ് പി. എൻ വിനോദ് ആണ് ശിക്ഷ വിധിച്ചത്. വിധി കേൾക്കാൻ വന്ദനയുടെ മാതാപിതാക്കൾ ഉൾപ്പെടെ കോടതിയിൽ എത്തി."

ശബരിമല സ്വര്‍ണക്കൊള്ള കേസ്; പങ്കജ് ഭണ്ഡാരിക്കും ഗോവര്‍ദ്ധനും ജാമ്യം

  തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പങ്കജ് ഭണ്ഡാരിക്കും ഗോവര്‍ദ്ധനും ജാമ്യം. ഇരുവരുടെയും റിമാന്‍ഡ് കാലാവധി 90 ദിവസം പൂര്‍ത്തിയായതിനാല്‍ സ്വഭാവിക ജാമ്യമാണ് ലഭിച്ചത്. എസ്‌ഐടി ഇതുവരെ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതും ജാമ്യം ലഭിക്കാന്‍ കാരണമായി. ഇരു കേസുകളിലും ജാമ്യം ലഭിച്ച ഇവര്‍ ഉടന്‍ ജയില്‍ മോചിതരാകും. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇതോടെ കേസില്‍ ജാമ്യം ലഭിച്ച പ്രതികള്‍ പത്തായി. ഇതില്‍ എട്ടുപേര്‍ക്കും കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതിനെതുടര്‍ന്നുള്ള സ്വഭാവിക ജാമ്യമാണ് ലഭിച്ചത്.

ഡോ. വന്ദനദാസ് കൊലക്കേസ്; ശിക്ഷാവിധി ശനിയാഴ്ച

  കൊല്ലം: കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ഹൗസ്സര്‍ജന്‍ ഡോ. വന്ദനദാസിനെ(25)കുത്തിക്കൊന്ന കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതി സന്ദീപിന്റെ ശിക്ഷാവിധി ശനിയാഴ്ച. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചപ്പോള്‍ ചെയ്തത് എന്തെന്ന് അറിയില്ലെന്നായിരുന്നു പ്രതിയുടെ മറുപടി. പ്രായശ്ചിത്തം ചെയ്യാന്‍ പറ്റുമോ എന്ന് കോടതിയോട് സന്ദീപ് ചോദിച്ചു. അമ്മക്ക് താന്‍ മാത്രമേ ഉള്ളുവെന്നും കുറഞ്ഞ ശിക്ഷ നല്‍കണമെന്നും കോടതിയോട് പ്രതി ആവശ്യപ്പെട്ടു. പ്രായശ്ചിത്തം എന്ത് വേണമെങ്കിലും ചെയ്യാമെന്നും പ്രതി പറഞ്ഞു. പ്രായമായ അമ്മയെ കാണാന്‍ അവസരം നല്‍കണമെന്ന് പ്രതി സന്ദീപ് ആവശ്യപ്പെട്ടു.

വെള്ളാപ്പള്ളിക്ക് വീണ്ടും തിരിച്ചടി; അയോഗ്യത തുടരും

കൊച്ചി: എസ്എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള അയോഗ്യതയിൽ വെള്ളാപ്പള്ളി നടേശന് വീണ്ടും തിരിച്ചടി. നിലവിലുള്ള സ്ഥിതി തുടരാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ നിർദേശം. സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന വെള്ളാപ്പള്ളിയുടെ ആവശ്യം അനുവദിച്ചില്ല. അപ്പീൽ തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. കമ്പനി നിയമങ്ങൾ ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് വെള്ളാപ്പള്ളിയെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയത്. വെള്ളാപ്പള്ളി നടേശൻ, വൈസ് പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളി, പ്രസിഡന്‍റ് എം.എൻ സോമൻ, ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് തുടങ്ങി മുഴുവൻ ബോർഡ് അംഗങ്ങളെയും ഹൈക്കോടതി അയോഗ്യരാക്കി. 2024 നൽകിയ ഹരജിയിൽ കമ്പനി ആക്ട് പ്രകാരമാണ് ജസ്റ്റിസ് ടി.ആർ രവിയുടെ ഉത്തരവ്."