ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

പിഎസ്‍സി നിയമന തട്ടിപ്പ്; ക്രൈംബ്രാഞ്ച് ഐജി അജിത ബീഗത്തിന് അന്വേഷണച്ചുമതല

  തിരുവനന്തപുരം: പിഎസ്‍സി നിയമന തട്ടിപ്പിൽ അന്വേഷണസംഘത്തെ നിയമിച്ച് ഡിജിപിയുടെ ഉത്തരവിറങ്ങി. ക്രൈംബ്രാഞ്ച് ഐജി അജിത ബീഗത്തിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. എസ്‍പി സക്കറിയ മാത്യു, ഡിവൈഎസ്പി അജയ് നാഥ് എന്നിവർ അന്വേഷണ സംഘത്തിലുണ്ട്. ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷ് മേൽനോട്ടം വഹിക്കും. ആസൂത്രണ ബോർഡിലെ ചീഫ് തസ്തികളുമായി ബന്ധപ്പെട്ട പരീക്ഷ നടത്തിപ്പില്‍ തെറ്റുപറ്റിയെന്ന് പിഎസ്‍സി തുറന്നു സമ്മതിച്ചിരുന്നു.10 ചോദ്യങ്ങൾ മൂല്യനിർണയം നടത്താതെയാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതെന്നാണ് പിഎസ്‌സി പത്രക്കുറിപ്പിൽ അടക്കം പറഞ്ഞത്.
ഈയിടെയുള്ള പോസ്റ്റുകൾ

നടിയെ ആക്രമിച്ച കേസില്‍ ശിക്ഷ മരവിപ്പിക്കണമെന്ന പ്രതികളുടെ ഹരജി ഇടക്കാല ഉത്തരവിനായി മാറ്റി ഹൈക്കോടതി

 " കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ശിക്ഷ മരവിപ്പിക്കണമെന്ന പ്രതികളുടെ ഹരജിയില്‍ ഹൈക്കോടതി വാദം പൂര്‍ത്തിയാക്കി ഇടക്കാല ഉത്തരവിനായി മാറ്റി. ഒന്നാം പ്രതി പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവരുടെ ഹരജിയാണ് ഇടക്കാല ഉത്തരവിനായി ബെഞ്ച് മാറ്റിയത്. കേസില്‍ അതീവ ഹീനമായ കുറ്റകൃത്യമാണ് നടന്നതെന്നും വിചാരണ കോടതി കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഒന്നാം പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതെന്നും ആക്രമിക്കപ്പെട്ട നടി കോടതിയില്‍ ബോധിപ്പിച്ചു. പ്രതികളുടെ ശിക്ഷ മരവിപ്പിച്ചാല്‍ അത് കുറ്റകൃത്യത്തിന്റെ ഗൗരവം കുറച്ചു കാണുന്നുവെന്ന് കരുതപ്പെടുമെന്നും നടി കോടതിയില്‍ വാദിച്ചു.

വയനാട് കള്ളാടിയിലെ മണ്ണിടിച്ചില്‍ ദുരന്തം; മരിച്ചവരുടെ എണ്ണം ഏഴായി

  മേപ്പാടി: വയനാട് കള്ളാടിയിലെ മണ്ണിടിച്ചില്‍ ദുരന്ത ഭൂമിയില്‍ തിരച്ചില്‍ തുടരുന്നതിനിടെ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ മരിച്ചവരുടെ എണ്ണം ഏഴായി. സൈറ്റ് എന്‍ജിനീയറായ ഹിമാചല്‍ പ്രദേശ് സ്വദേശി രാഹുല്‍ ശര്‍മ, എക്‌സ്‌കവേറ്റര്‍ ഓപ്പറേറ്ററായ ബിഹാര്‍ സ്വദേശി മുഹമ്മദ് ഇമ്രാന്‍, ഉത്തര്‍പ്രദേശ് സ്വദേശിയായ സര്‍വേയര്‍ അസ്ഹറുദ്ദീന്‍ അന്‍സാരി എന്നിവരുടെ മൃതദേഹവും തിരിച്ചറിയാത്ത ഒരു മൃതദേഹവുമാണ് ഇന്ന് കണ്ടെത്തിയത്. മധ്യപ്രദേശ് സ്വദേശി ചന്ദ്രബാന്‍ പാല്‍, ബിഹാര്‍ സ്വദേശി ബികാസ് കുമാര്‍ സിങ്, ഝാര്‍ഖണ്ഡ് സ്വദേശി അന്‍മോല്‍ ദൊഡരായ് എന്നിവരുടെ മൃതദേഹങ്ങള്‍ നേരത്തെ കണ്ടെത്തിയിരുന്നു. കണ്‍സ്ട്രക്ഷന്‍ മാനേജര്‍ വിക്രം റാണ, സര്‍വേയര്‍ രാകേഷ് ഗുച്ചൈത് എന്നിവരെയാണ് ഇനി കണ്ടെത്താനുണ്ടായിരുന്നത്. ഇവരില്‍ ഒരാളുടെ മൃതദേഹമാണ് അവസാനം ലഭിച്ചതെന്നാണ് അനുമാനം. എന്നാല്‍ ഇത് ആരുടേതാണ് എന്ന് തിരിച്ചറിഞ്ഞിട്ടില്ല.

കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ ക്ലോക്ക് ടവർ കെട്ടിടം തകര്‍ന്ന് വീണു; ആളപായമില്ല

കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ ക്ലോക്ക് ടവർ കെട്ടിടം തകര്‍ന്ന് വീണു. രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലാണ് സംഭവം. അപകടത്തില്‍ ആളപായമില്ല. ഏറെക്കാലത്തെ പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നത്. അപകടം സംഭവിച്ച സമയത്ത് യാത്രക്കാര്‍ സ്ഥലത്ത് ഇല്ലാതിരുന്നതിനാല്‍ വലിയ ദുരന്തമൊഴിവായി. രാവിലെ 11.15ഓടെയാണ് അപകടം. 100 വര്‍ഷത്തിലേറെ പഴക്കമുള്ളതാണ് കെട്ടിടം. ഇത് പൊളിച്ചുമാറ്റാന്‍ തീരുമാനമായിരുന്നെങ്കിലും നടപടികള്‍ ആരംഭിച്ചിരുന്നില്ല. അപകടം നടക്കുമ്പോള്‍ രണ്ടാം പ്ലാറ്റ്‌ഫോമില്‍ ഒരു ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്നു. ഇതിന് സമീപത്തേക്കും അവശിഷ്ടങ്ങള്‍ വീണു.

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ മുന്നറിയിപ്പ്

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. അടുത്ത മൂന്ന് മണിക്കൂറില്‍ എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ അതിശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മറ്റ് ജില്ലകളില്‍ മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

നടിയെ ആക്രമിച്ച കേസ്: ശിക്ഷാവിധി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുളള പ്രതികളുടെ അപ്പീല്‍ ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുളള പ്രതികളുടെ അപ്പീല്‍ ഇന്ന് ഹൈക്കോടതിയില്‍. പള്‍സര്‍ സുനിയുള്‍പ്പെടെ ശിക്ഷിക്കപ്പെട്ട ആറ് പ്രതികളുടെ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ച് വാദം കേള്‍ക്കുക. 11 മണിയോടെ അപ്പീല്‍ ഹരജി പരിഗണിക്കും. നടിക്കുവേണ്ടി സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷക വൃന്ദ ഗ്രോവര്‍ ഹാജരാകും. ശിക്ഷാവിധി മരവിപ്പിച്ച് അപ്പീലില്‍ വാദം കേള്‍ക്കണമെന്നാണ് പ്രതികളുടെ ആവശ്യം. പ്രിന്‍സിപ്പല്‍ കോടതി വിധിക്കെതിരെ സര്‍ക്കാരിന്റെ അപ്പീലുമുണ്ട്. നടന്‍ ദിലീപ് അടക്കം മുഴുവന്‍ പ്രതികളെയും ശിക്ഷിക്കണമെന്നും ശിക്ഷ ഉയര്‍ത്തണമെന്നുമാണ് സര്‍ക്കാരിന്റെ അപ്പീലിലെ ആവശ്യം. ഈ അപ്പീല്‍ പിന്നീടായിരിക്കും പരിഗണിക്കുക.

തുരങ്കപാത നിര്‍മാണ പ്രദേശത്തെ മണ്ണിടിച്ചില്‍; ഒരു മൃതദേഹം കൂടി കണ്ടെത്തി

  കല്‍പറ്റ: വയനാട് തുരങ്കപാത നിര്‍മാണ പ്രദേശമായ കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ ഒരാളെ കൂടി കണ്ടെത്തി. ജെസിബി വെച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇനി നാല് പേരെയാണ് കണ്ടെത്താനുള്ളത്. നിലവില്‍ ദുരന്തമുഖത്തെ നാല് സോണുകളിലായി പരിശോധന തുടരുകയാണ്. ഇതില്‍ ഒന്നാമത്തെ സോണില്‍ നിന്നാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായി മന്ത്രി എ.പി അനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും അതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മറ്റു കാര്യങ്ങളിലേക്ക് കടക്കുമെന്നും മന്ത്രി അറിയിച്ചു.