തിരുവനന്തപുരം: കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി സതീശൻ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. വൈകിട്ട് നാലിന് എംഎല്‍എമാരുടെ യോഗം ചേർന്ന് ഔദ്യോഗകമായി തെരഞ്ഞെടുക്കും. ഇന്ന് തന്നെ ഗവര്‍ണറെ കാണും. യുഡിഎഫ് കക്ഷി നേതാക്കളെയും വിളിപ്പിച്ചു. പത്ത് ദിവസത്തെ ഉദ്വേഗഭരിതമായ കാത്തിരിപ്പിനൊടുവിലാണ് സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. കോൺഗ്രസ് ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്തമാണെന്ന് സതീശൻ പറഞ്ഞു. കഠിനാധ്വാനം ചെയ്ത ലക്ഷക്കണക്കിന് യുഡിഎഫ് പ്രവർത്തകരാണ് തന്നെ ഇതിന് പ്രാപ്തനാക്കിയത്. ടീം യുഡിഎഫ് ആണ് തന്നെ ഈ നിലയിൽ എത്തിച്ചത്. പ്രവർത്തകരോട് തനിക്ക് വലിയ കടപ്പാടുണ്ട്. കേരളത്തിലെ ജനങ്ങൾ ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്തമാണ്. ജനങ്ങളോട് പറഞ്ഞ കാര്യങ്ങൾ ഒന്നൊന്നായി ചെയ്യും. പൂർണ്ണമായ അർപ്പണബോധത്തോടെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ പ്രവർത്തിക്കും. പുതിയ കേരളത്തെ സൃഷ്ടിക്കാൻ പൊതുയോഗത്തിന് തുടക്കം കുറിക്കാൻ കഠിനാധ്വാനം ചെയ്യും. അംഗീകാരം വ്യക്തിപരമായി കിട്ടിയതല്ല. തന്നെ സഹായിച്ചത് എഐസിസി ആണെന്നും അദ്ദേഹം പറഞ്ഞു.
ന്യൂദെല്‍ഹി: കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി ഡി സതീശന് അധികാരമേല്‍ക്കും. 11 ദിവസങ്ങള്‍ നീണ്ട മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് ശേഷം വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ന്യൂദെല്‍ഹിയിലെ എ ഐ സി സി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുന്‍ഷി, അജയ്മാക്കന് തുടങ്ങിയവരാണ് പ്രഖ്യാപനം നടത്തിയത്. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായി രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ വ്യാഴാഴ്ച രണ്ടുമണിക്കൂര്‍ നേരം നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് വി ഡി സതീശന്റെ പേര് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.