ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ലൈംഗികാതിക്രമ കേസ്; സംവിധായകന്‍ രഞ്ജിത്ത് ജയിലില്‍ തുടരും, ജാമ്യാപേക്ഷയില്‍ വിധി മറ്റന്നാള്‍

  കൊച്ചി: യുവനടിക്കെതിരായ ലൈംഗികാതിക്രമ കേസില്‍ സംവിധായകന്‍ രഞ്ജിത്ത് ജയിലില്‍ തുടരും. രഞ്ജിത്തിന്റെ ഇടക്കാല ജാമ്യാപേക്ഷയില്‍ മറ്റന്നാള്‍ കോടതി വിധി പറയും. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഏപ്രില്‍ 10-ന് വിധി പറയുക. തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനായി ജാമ്യം അനുവദിക്കണമെന്നായിരുന്നു രഞ്ജിത്തിന്റെ അപേക്ഷ. 1951-ലെ വോട്ടവകാശം ഉയര്‍ത്തിക്കാട്ടിയായിരുന്നു രഞ്ജിത്തിന്റെ ആവശ്യം. എന്നാല്‍, ജയിലില്‍ കഴിയുന്നയാള്‍ക്ക് വോട്ട് ചെയ്യാന്‍ അവകാശമില്ലെന്നും നിലവില്‍ ഒരു കേസിലെ പ്രതിയാണ് രഞ്ജിത്തെന്നും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ എതിര്‍ക്കുകയായിരുന്നു. ജാമ്യാപേക്ഷയില്‍ കോടതി മറ്റന്നാള്‍ വിധി പറയും.
ഈയിടെയുള്ള പോസ്റ്റുകൾ

വോയ്‌സ് കോളും എസ്എംഎസും മാത്രം ഉള്‍പ്പെടുത്തിയ പ്ലാനുകള്‍ നിര്‍ബന്ധം; ടെലികോം കമ്പനികള്‍ക്ക് പുതിയ നിര്‍ദ്ദേശവുമായി ട്രായ്

  കോഴിക്കോട്: കുറഞ്ഞ നിരക്കില്‍ വോയ്‌സ് കോള്‍, എസ്എംഎസ് സേവനങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയ മൊബൈല്‍ റീചാര്‍ജ് പ്ലാനുകള്‍ രാജ്യത്തെ ടെലികോം സേവനദാതാക്കള്‍ നിര്‍ബന്ധമായും നല്‍കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഉത്തരവിട്ടു. ഡാറ്റ സേവനങ്ങള്‍ ആവശ്യമില്ലാത്ത ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ ചെലവില്‍ സേവനം ഉറപ്പാക്കുന്നതിനായാണ് ഈ തീരുമാനം. നിലവില്‍ ഡാറ്റ ഉള്‍പ്പെടുത്തിയ പ്ലാനുകളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കില്‍ വോയ്‌സ് ഒണ്‍ലി പ്ലാനുകള്‍ ലഭ്യമാക്കുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സാമ്പത്തിക ലാഭം ലഭിക്കുമെന്ന് ട്രായ് വ്യക്തമാക്കി. 2012ലെ ടെലികോം ഉപഭോക്തൃ സംരക്ഷണ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാണ് നടപടി നടപ്പിലാക്കിയത്.

ഇറാനിൽ രണ്ടാഴ്ചത്തെ താത്കാലിക വെടിനിർത്തൽ

  വാഷിങ്ടൺ: ഇറാനിൽ രണ്ടാഴ്ചത്തെ വെടിനിർത്തലിന് തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള അന്ത്യശാസനസമയം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് ട്രംപ് ഈ പ്രഖ്യാപനം നടത്തിയത്. ഹോർമുസ് കടലിടുക്ക് ഇറാൻ എത്രയും വേഗം തുറന്നുകൊടുക്കണമെന്ന കർശന ഉപാധിയോടെയാണ് ഈ വെടിനിർത്തലെന്നും ട്രംപ് വ്യക്തമാക്കി. പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൈനിക മേധാവി ഫീൽഡ് മാർഷൽ ആസിം മുനീറും നടത്തിയ നിർണ്ണായകമായ നയതന്ത്ര ഇടപെടലുകളാണ് വെടിനിർത്തലിലേക്ക് വഴിതുറന്നത്. ഇരുവരുടെയും അഭ്യർത്ഥന മാനിച്ചാണ് ഇറാനിലെ ബോംബാക്രമണങ്ങൾ രണ്ടാഴ്ചത്തേക്ക് നിർത്തിവെക്കാൻ തീരുമാനിച്ചതെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു

സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് വികിരണതോത് ഉയരുന്നു; എട്ടിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

  തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന ചൂടിനൊപ്പം അള്‍ട്രാവയലറ്റ് (യുവി) വികിരണതോത് ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തിലെ എട്ടിടങ്ങളില്‍ അതീവ ഉയര്‍ന്ന യുവി സൂചിക രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ചങ്ങനാശ്ശേരി, മൂന്നാര്‍, കളമശ്ശേരി, ഒല്ലൂര്‍, തൃത്താല, പൊന്നാനി, ബേപ്പൂര്‍, മാനന്തവാടി എന്നിവിടങ്ങളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്. അള്‍ട്രാവയലറ്റ് സൂചിക എട്ടു മുതല്‍ പത്തു വരെയായാല്‍ അതീവ ജാഗ്രത പാലിക്കേണ്ട സാഹചര്യമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് നിശബ്ദ പ്രചാരണം: കേരളം നാളെ പോളിങ് ബൂത്തിലേക്ക്, 2500 പ്രശ്നബാധിത ബൂത്തുകളെന്ന് പൊലീസ് റിപ്പോർട്ട്

തിരുവനന്തപുരം: കൊട്ടിക്കയറിയ ആവേശ പ്രചാരണത്തിന് ഒടുവിൽ ഇന്ന് സംസ്ഥാനത്ത് നിശബ്ദ പ്രചാരണം. വിട്ടു പോയ വോട്ടർമാരെയും മണ്ഡലത്തിലെ പ്രധാന വ്യക്തികളെയും നേരിട്ട് കണ്ട് വോട്ടുറപ്പിക്കാനുള്ള അവസാനഘട്ട ഓട്ടത്തിലാണ് സ്ഥാനാർത്ഥികൾ. അക്രമ സാധ്യതയുള്ള മണ്ഡലങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. 2500 പ്രശ്നബാധിത ബൂത്തുകൾ സംസ്ഥാനത്ത് ഉണ്ടെന്നാണ് പൊലീസ് റിപ്പോർട്ട്. 140 കമ്പനി കേന്ദ്ര സേനാ അംഗങ്ങളും 20 കമ്പനി തമിഴ്നാട് പൊലീസും തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി സംസ്ഥാനത്ത് ഉണ്ട്. സംസ്ഥാനത്തെ പോളിംഗ് സാമഗ്രികളുടെ വിതരണവും ഇന്ന് നടക്കും. രാവിലെ 8 മണി മുതൽ വിവിധ കേന്ദ്രങ്ങളിൽ നിന്ന് സാമഗ്രികൾ വിതരണം ചെയ്യും. എക്സിറ്റ് പോളുകൾക്കും ഈ സമയം നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കേരളം നാളെ പോളിങ് ബൂത്തിൽ എത്തും. രാവിലെ 7 മുതൽ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ്.

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ സിആര്‍പിഎഫ് നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു

  ന്യൂഡല്‍ഹി: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ സിആര്‍പിഎഫ് നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ബിഷ്ണുപൂരില്‍ ബിഎസ്എഫ് ജവാന്റെ മക്കളുടെ മരണത്തിന് പിന്നാലെയാണ് വ്യാപക സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ 30-ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. പിന്നാലെ, ജനക്കൂട്ടം സിആര്‍പിഎഫ് ക്യാമ്പിലേക്ക് ഇരച്ചുകയറി. കുട്ടികള്‍ കൊല്ലപ്പെട്ട കേസ് എന്‍ഐഎക്ക് കൈമാറുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് പുലര്‍ച്ചെയുണ്ടായ ബോംബാക്രമണത്തിലാണ് മണിപ്പൂരില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടത്. മൊയ്‌രാങ് ട്രോങ്‌ലോബിയിലെ ജനവാസ മേഖലയിലാണ് സംഭവം. അക്രമികള്‍ തൊടുത്തുവിട്ട ബോംബ് വീടിന് മുകളില്‍ വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. അഞ്ച് വയസ്സുകാരനും ആറ് മാസം പ്രായമുള്ള പെണ്‍കുഞ്ഞുമാണ് ദാരുണമായി കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നില്‍ കുക്കി വിഘടനവാദികളാണെന്നാണ് പ്രാഥമിക നിഗമനം.

ശബരിമല യുവതീ പ്രവേശനം: അഞ്ചംഗ ബെഞ്ചിന്റെ വിധി തെറ്റെന്ന് കേന്ദ്രം; ഭരണഘടന ബെഞ്ചിൽ വാദം തുടങ്ങി

ദില്ലി: ശബരിമലയിലെ യുവതീ പ്രവേശനത്തിൽ അഞ്ചംഗ ബെഞ്ചിന്റെ വിധി തെറ്റെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ. ഇത് തിരുത്തണമെന്നാണ് നിലപാടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയെ അറിയിച്ചു. മതത്തിൻ്റെ അനിവാര്യ ഘടകമെന്തെന്ന് കോടതികൾ മാത്രം തീരുമാനിക്കുന്നത് ഉചിതമല്ലെന്നും തുഷാർ മേത്ത വാദം ഉന്നയിച്ചു. അതേസമയം സ്ത്രീകൾക്ക് ആർത്തവ സമയത്ത് ഇപ്പോഴും തൊട്ടുകൂടായ്മ നിലനിൽക്കുന്നു എന്ന ജസ്റ്റിസ് നാഗരത്ന നീരീക്ഷിച്ചു. ശബരിമല യുവതി പ്രവേശനം അടക്കം വിഷയങ്ങൾ പരിഗണിക്കുന്ന ഭരണഘടന ബെഞ്ചിൽ ഇന്ന് വാദം തുടങ്ങിയത് കേന്ദ്രത്തിനായി സോളിസിറ്റർ ജനറൽ തുഷാർമേത്തയാണ്. അനിവാര്യ മതാചാരങ്ങൾ എന്തെന്ന് കോടതി തീരുമാനിക്കാൻ പാടില്ലെന്ന വാദമാണ് കേന്ദ്ര സർക്കാർ ഇന്ന് പ്രധാനമായി മുന്നോട്ട് വെച്ചത്. ഇന്ത്യയിലെ മതങ്ങളുടെ ആന്തരിക ബഹുസ്വരതയും വൈവിധ്യവും കോടതി കണക്കിലെടുക്കണം. ഹിന്ദുമതമായാലും ഇസ്‌ലാം മതമായാലും അവയ്ക്കുള്ളിലെ ഉപവിഭാഗങ്ങൾക്കും ആചാരങ്ങൾക്കും സ്വതന്ത്രമായ നിലനിൽപ്പുണ്ട്. മതപരമായ കാര്യങ്ങളെ വ്യാഖ്യാനിക്കുമ്പോൾ ഈ വൈവിധ്യം വിസ്മരിക്കരുതെന്നും സോളിസിറ്റർ ജനറൽ വാദിച്ചു.