ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മന്ത്രിസഭാ രൂപീകരണം; ലീഗ്-കോൺഗ്രസ് ഉഭയകക്ഷി ചർച്ചയിൽ തീരുമാനമായില്ല; ചർച്ച നാളെയും തുടരും

തിരുവനന്തപുരം: മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് ലീഗ്-കോൺഗ്രസ് ഉഭയകക്ഷി ചർച്ചയിൽ തീരുമാനമായില്ല. പൂർത്തിയായത് ഇന്നത്തെ ചർച്ച മാത്രമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. കോൺഗ്രസുമായുള്ള ചർച്ച നാളെയും തുടരുമെന്നും ഉഭയകക്ഷി ചർച്ച പൂർത്തിയായാലേ കൂടുതൽ ചർച്ചകളെ പറ്റി പറയാനാവൂവെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, അഞ്ചാം മന്ത്രിപദത്തെ ചൊല്ലിയുള്ള ചോദ്യങ്ങളോട് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചില്ല. പി.കെ കുഞ്ഞാലിക്കുട്ടി, എൻ.ഷംസുദ്ദീൻ, പാറക്കൽ അബ്ദുല്ല, വി.ഇ അബ്ദുൽ ഗഫൂർ എന്നിവർ ലീഗ് പ്രതിനിധികളായി മന്ത്രിസഭയിലെത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇവരെക്കൂടാതെ പി.കെ ബഷീർ, കെ.എം ഷാജി എന്നിവരിലൊരാളും മന്ത്രിസഭയിലുണ്ടാകുമെന്നാണ് വിവരം. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നാളെ ചേരുന്ന ചർച്ചയ്ക്ക് ശേഷമുണ്ടായേക്കും."
ഈയിടെയുള്ള പോസ്റ്റുകൾ

വിജയിക്ക് ആഭ്യന്തരം ഉൾപ്പെടെ മൂന്ന് വകുപ്പുകൾ; തമിഴ്‍നാട്ടിൽ വകുപ്പുവിഭജനം പൂർത്തിയായി

  ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയുടെ വകുപ്പുവിഭജനം പൂർത്തിയായി. മുഖ്യമന്ത്രി ജോസഫ് വിജയ് പൊതുഭരണം, ആഭ്യന്തരം (പൊലീസ്), വനിതാ-യുവജന ക്ഷേമം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യും. മുഖ്യമന്ത്രി സ്ഥാനമേറ്റ് ഒരു ആഴ്ചയ്ക്ക് ശേഷമാണ് വകുപ്പുകൾ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടായത്. മുഖ്യമന്ത്രിയുടെ സെക്രട്ടറി പി. സെന്തിൽകുമാർ ഗവർണർ രാജേന്ദ്ര അർലേക്കറെ സന്ദർശിച്ച് മന്ത്രിമാരുടെ വകുപ്പുകൾ അടങ്ങിയ ശിപാർശപ്പട്ടിക കൈമാറുകയായിരുന്നു. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടയിലെ തമിഴ്‌നാട് രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായാണ് ഒരു മുഖ്യമന്ത്രി നഗരസഭ-തദ്ദേശ ഭരണ വകുപ്പുകൾ കൂടി തന്റെ കീഴിൽ നിലനിർത്തുന്നത് എന്ന പ്രത്യേകതയും ഈ വകുപ്പുവിഭജനത്തിനുണ്ട്.

നീറ്റ് ക്രമക്കേട്: എന്‍ടിഎ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി

  ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളും ആവര്‍ത്തിച്ചുണ്ടാകുന്ന ക്രമക്കേടുകളും ചൂണ്ടിക്കാട്ടി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയെ (എന്‍ടിഎ) പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി. പാര്‍ലമെന്റിന്റെ നിയമപരമായ അധികാരത്തോടെ പുതിയ ദേശീയ പരീക്ഷ സംവിധാനമൊരുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന ആവശ്യവും ഹരജിയില്‍ ഉന്നയിച്ചിട്ടുണ്ട്. ഡോക്ടര്‍മാരുടെയും മെഡിക്കല്‍ വിദ്യാര്‍ഥികളുടെയും അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ദേശീയ സംഘടനയായ യുണൈറ്റഡ് ഡോക്ടേഴ്‌സ് ഫ്രണ്ടാണ് ഹരജി സമര്‍പ്പിച്ചത്. നീറ്റ് യുജി 2026 പരീക്ഷ നടത്തിപ്പില്‍ എന്‍ടിഎ 'വ്യവസ്ഥാപരമായി പരാജയപ്പെട്ടുവെന്ന്' ഹരജിയില്‍ പറയുന്നു. ദേശീയ പ്രവേശന പരീക്ഷകളുടെ വിശ്വാസ്യത തകര്‍ക്കുന്ന തരത്തില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച, സുരക്ഷാ വീഴ്ചകള്‍, നടത്തിപ്പിലെ അസ്ഥിരത തുടങ്ങിയ പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണെന്നും ഇതില്‍ അടിയന്തര ജുഡീഷ്യല്‍ ഇടപെടല്‍ ആവശ്യമാണെന്നും സംഘടന കോടതിയെ അറിയിച്ചു.

കെ സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍

  തിരുവനന്തപുരം: കെ സി വേണുഗോപാലിനെ കാണാന്‍ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ വീട്ടിലെത്തി. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. കെ സി വേണുഗോപാലിന്റെ നാലാഞ്ചിറയിലെ വസതിയില്‍ എത്തിയാണ് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ വേണുഗോപാലിനെ കണ്ടത്. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും ഒരുമിച്ച് മാധ്യമപ്രവര്‍ത്തകരെ കണ്ടു. ഇന്നലെ വൈകിട്ടാണ് കെ സി വേണുഗോപാല്‍ ഡല്‍ഹിയില്‍ നിന്നും തിരിച്ചെത്തിയത്. വി ഡി സതീശന്‍ മന്ത്രിസഭയ്ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. ആര്‍ക്കെങ്കിലും വേണ്ടി വാശിപിടിക്കുന്നവരല്ല കോണ്‍ഗ്രസ് നേതാക്കളെന്ന് വി ഡി സതീശന്‍ പറഞ്ഞു. വഴുതക്കാട്ടെ രമേശ് ചെന്നിത്തലയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷമാണ് കെസിയെ കാണാന്‍ വിഡിയെത്തിയത്. മന്ത്രിസഭ രൂപീകരണത്തിന്റെ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് സന്ദര്‍ശനം.

സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ധന ഉടന്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ധന ഉടന്‍ പ്രാബല്യത്തില്‍ വരും. ഈ മാസം 21 മുതല്‍ പുതുക്കിയ വില നിലവില്‍ വരുമെന്നാണ് വിവരം. പാലിന് ലിറ്ററിന് നാല് രൂപയാണ് വര്‍ധിപ്പിക്കുക. വില വര്‍ധിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന അധിക തുകയുടെ സിംഹഭാഗവും ക്ഷീരകര്‍ഷകര്‍ക്ക് തന്നെ ലഭിക്കുമെന്നതാണ് ഈ തീരുമാനത്തിന്റെ പ്രധാന സവിശേഷത. പുതുക്കിയ വര്‍ധനപ്രകാരമുള്ള തുകയുടെ 83.75 ശതമാനം വിഹിതവും (ലിറ്ററിന് 3.33 രൂപ വീതം) കര്‍ഷകരിലേക്ക് നേരിട്ടെത്തും. ബാക്കി തുകയില്‍ 6.25 ശതമാനം വീതം ക്ഷീര സഹകരണ സൊസൈറ്റികള്‍ക്കും ഡീലര്‍മാര്‍ക്കും നല്‍കും. 2.5 ശതമാനം മില്‍മയ്ക്കും 0.75 ശതമാനം കര്‍ഷക ക്ഷേമനിധിയിലേക്കും മാറ്റിവയ്ക്കും

സംസ്ഥാനത്ത് മഴ കനക്കുന്നു; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ശക്തമായ കാറ്റിനു സാധ്യത

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഇവിടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. നാളെ എട്ട് ജില്ലകളില്‍കൂടി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മുഖ്യമന്ത്രിമാരെ ക്ഷണിച്ച് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: 102 സീറ്റോടെ വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലേറുന്ന പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ 10ന് തരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. എല്ലാ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞ ചടങ്ങിലേക്ക് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ക്ഷണിച്ച് ചീഫ് സെക്രട്ടറി. തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയിയെയും സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ചു. തെലങ്കാന, കർണാടക മുഖ്യമന്ത്രിമാർക്കും ക്ഷണം. മന്ത്രിസഭാ രൂപീകരണ ചർച്ചക്കായി യുഡിഎഫ് യോഗം ഇന്ന് ചേർന്നു.മുഖ്യമന്ത്രി തീരുമാനത്തിൽ ഇടഞ്ഞു നിൽക്കുന്ന രമേശ് ചെന്നിത്തലയെ അടക്കം യോഗത്തിൽ എത്തിക്കാനാണ് കോൺഗ്രസ് ക്യാമ്പ് ശ്രമിച്ചെങ്കിലും നടന്നില്ല. മികച്ച വിജയം നേടിയ മുസ് ലിം ലീഗ് നിലവിലുള്ള അഞ്ച് മന്ത്രിസ്ഥാനം നൽകിയേക്കും. മറ്റ് ഘടകകക്ഷികളായ കേരള കോൺഗ്രസ്, കേരള കോൺഗ്രസ് ജേക്കബ്, സിഎംപി, ആർഎസ്പി എന്നിവരുടെ ആവശ്യങ്ങളും പരിഗണിക്കും. മന്ത്രിസഭയിലെ അംഗബലം, വകുപ്പുകൾ എന്നിവ സംബന്ധിച്ച തീരുമാനവും നാളെ വീണ്ടും ചേരുന്ന യുഡിഎഫ് യോഗത്തിലെടുക്കും.