ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഹോര്‍മുസില്‍ ഇന്ത്യന്‍ എണ്ണക്കപ്പലിന് നേരെ ഇറാന്‍ നാവികസേന വെടിയുതിര്‍ത്തതായി റിപോര്‍ട്ട്

  ന്യൂഡല്‍ഹി: ഹോര്‍മുസില്‍ ഇന്ത്യന്‍ പതാകയേന്തിയ രണ്ട് കപ്പലുകള്‍ക്കുനേരെ ഇറാന്‍ നാവികസേന വെടിയുതിര്‍ത്തതായി റിപോര്‍ട്ട്. ജഗ് അര്‍ണവ്, സന്‍മാര്‍ ഹെറാള്‍ഡ് എന്നീ രണ്ട് ഇന്ത്യന്‍ പതാകയേന്തിയ കപ്പലുകള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. 20 ലക്ഷം ബാരല്‍ ഇറാഖി എണ്ണയുമായി നീങ്ങുകയായിരുന്ന കപ്പലിന് നേരേയായിരുന്നു ഒമാന്‍ ഉള്‍ക്കടലില്‍വെച്ച് ആക്രമണം. ജഗ് അര്‍ണവിന് നേരെ നേരിട്ട് ആക്രമണമുണ്ടായതായും സന്‍മാര്‍ ഹെറാള്‍ഡ് എന്ന കപ്പലിന് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. സന്‍മാര്‍ ഹെറാള്‍ഡ് എന്ന കപ്പലും ആക്രമണ സമയത്ത് ഹോര്‍മുസില്‍ ഉണ്ടായിരുന്നു. എന്നാല്‍ ആ കപ്പലിന് നേരെ ആക്രമണം ഉണ്ടായില്ല. രണ്ട് കപ്പലുകളും മടങ്ങിപ്പോയെന്ന് റിപോര്‍ട്ടുകള്‍. കപ്പലും ജീവനക്കാരും സുരക്ഷിതരെന്ന് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍ സെന്റര്‍ അറിയിച്ചു.
ഈയിടെയുള്ള പോസ്റ്റുകൾ

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചെന്ന് റിപോര്‍ട്ട്

  തെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചെന്ന് റിപോര്‍ട്ട്. നാവിക ഉപരോധം നീക്കം ചെയ്യുമെന്ന ബാധ്യത നിറവേറ്റുന്നതില്‍ അമേരിക്ക പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സ് ഈ തീരുമാനമെടുത്തത്. ഉപരോധത്തിന്റെ മറവില്‍ അമേരിക്ക കടല്‍ക്കൊള്ളയും കപ്പല്‍ മോഷണവും തുടരുകയാണെന്ന് ഐആര്‍ഐബി വഴി പുറത്തുവിട്ട പ്രസ്താവനയില്‍ ഇറാന്‍ കുറ്റപ്പെടുത്തി. തങ്ങളുടെ തുറമുഖങ്ങളിലെ ഉപരോധം യുഎസ് പിന്‍വലിക്കുന്നതുവരെ ഈ നിയന്ത്രണം നിലനില്‍ക്കുമെന്ന് ഇറാന്‍ പറയുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ബുധനാഴ്ച അവസാനിക്കാനിരിക്കെ, നിലപാട് കടുപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും രംഗത്തെത്തിയിട്ടുണ്ട്. ഇറാനുമായി കൃത്യമായ സമാധാന കരാറിലെത്തിയില്ലെങ്കില്‍ ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേല്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

അടുത്ത മൂന്നു ദിവസങ്ങളില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

  തിരുവനന്തപുരം: അടുത്ത മൂന്നു ദിവസങ്ങളില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ ഗുരുതര അപകടങ്ങള്‍ക്ക് കാരണമാകുന്നതിനാല്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിച്ചു. ഇടിമിന്നലിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. തുറസായ ഇടങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കുകയും ജനല്‍വാതിലുകള്‍ അടച്ചിടുകയും വേണം. വൈദ്യുതോപകരണങ്ങളുടെ ബന്ധം വിഛേദിക്കണം. ഇടിമിന്നലുള്ള സമയത്ത് ടെലിഫോണ്‍ ഉപയോഗം ഒഴിവാക്കുക, എന്നാല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് സുരക്ഷിതമാണ്. വൃക്ഷങ്ങളുടെ ചുവട്ടിലും തുറസ്സായ സ്ഥലങ്ങളിലും നില്‍ക്കരുത്. ബൈക്ക്, സൈക്കിള്‍ പോലുള്ള വാഹനങ്ങളിലുള്ള യാത്ര ഒഴിവാക്കി സുരക്ഷിത ഇടങ്ങളില്‍ അഭയം തേടണം. കൂടാതെ, മഴക്കാറ് കാണുമ്പോള്‍ ടെറസിലേക്കോ തുറസ്സായ സ്ഥലങ്ങളിലേക്കോ പോകുന്നത് ഒഴിവാക്കണം. ജലാശയങ്ങളില്‍ ഇറങ്ങുന്നത്, മല്‍സ്യബന്ധനം നടത്തുന്നത് എന്നിവയും അപകടമാണ്. ഇടിമിന്നലില്‍നിന്ന് സുരക്ഷയ്ക്കായി മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

വയനാട് ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളലുണ്ടായെന്ന ആരോപണം തള്ളി മന്ത്രി കെ രാജന്‍

  വയനാട്: വയനാട് ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളലുണ്ടായെന്ന ആരോപണം തള്ളി റവന്യൂ മന്ത്രി കെ രാജന്‍. മേല്‍ക്കൂരയില്‍ വെള്ളം കിനിഞ്ഞ് വന്ന പാടാണുള്ളതെന്നും ഇത് തടയാനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെന്നും മന്ത്രി രാജന്‍ പറഞ്ഞു. ദുരന്തബാധിതരുടെ ധനസഹായം മുടങ്ങിയത് സാങ്കേതിക പ്രശ്നം മൂലമെന്നും അദ്ദേഹം വിശദീകരിച്ചു. ഊരാളുങ്കല്‍ അധികൃതര്‍ പറഞ്ഞത് പ്രകാരമാണ് മുഖ്യമന്ത്രിയും വിഷുവിന് മുന്‍പ് വീട് നല്‍കുമെന്ന് പറഞ്ഞിരുന്നത്. നിര്‍മ്മാണം നല്ല രീതിയില്‍ മുന്നോട്ടു പോകുന്നുണ്ടെന്നും മഴക്കാലത്തിനു മുമ്പ് 178 വീടുകളും വാസയോഗ്യമാകും എന്നും മന്ത്രി പറഞ്ഞു

സംസ്ഥാനത്ത് കടുത്ത ഉഷ്ണതരംഗം

  തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ഉഷ്ണതരംഗം തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളില്‍ താപനില സാധാരണയേക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്. ഉയര്‍ന്ന താപനിലയോടൊപ്പം അന്തരീക്ഷത്തിലെ ഈര്‍പ്പവും വര്‍ധിക്കുന്നത് ശാരീരിക അസ്വസ്ഥതകള്‍ക്കും കഠിനമായ ചൂട് അനുഭവപ്പെടാനും കാരണമാകും. കടുത്ത ചൂടിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 19 വരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു. മലയോര മേഖലകളൊഴികെ മറ്റിടങ്ങളില്‍ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥ തുടരും. നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കുക, ധാരാളം വെള്ളം കുടിക്കുക തുടങ്ങിയ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. സൂര്യാഘാതം, നിര്‍ജ്ജലീകരണം എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ഉച്ചസമയങ്ങളില്‍ വെയിലത്ത് ജോലി ചെയ്യുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ അറിയിച്ചു.

ഹോര്‍മുസ് തുറന്നതോടെ കപ്പൽപാത വീണ്ടും സജീവം; മണിക്കൂറുകള്‍ക്കുള്ളില്‍ കടന്നുപോയത് ഇരുപതിലേറെ കപ്പലുകള്‍

തെഹ്‌റാന്‍: ഹോര്‍മുസ് കപ്പല്‍പാത ഇറാന്‍ തുറന്നതോടെ മണിക്കൂറുകള്‍ക്കകം കടന്നുപോയത് ഇരുപതിലേറെ കപ്പലുകള്‍. ഇറാന്‍ നാവികസേനയുടെ നിര്‍ദേശം അനുസരിച്ചാണ് കപ്പലുകള്‍ ഹോര്‍മുസ് കടക്കുന്നത്. തുറമുഖങ്ങള്‍ക്ക് നേരെ ഉപരോധം തുടര്‍ന്നാല്‍ കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ അമേരിക്കക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, ഇറാന്‍-അമേരിക്ക രണ്ടാംവട്ട ചര്‍ച്ച മിക്കവാറും തിങ്കളാഴ്ച ഇസ്‌ലാമാബാദില്‍ നടക്കുമെന്നാണ് സൂചന. എല്ലാ വിഷയങ്ങളിലും ഇറാന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍, യുഎസ് വാദം ഇറാന്‍ തള്ളി.

ഹോര്‍മുസ് കടലിടുക്ക് തുറന്ന് ഇറാന്‍; നടപടി ലെബനാനിലെ വെടിനിര്‍ത്തലിന് പിന്നാലെ

   ലെബനാനില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിന് പിന്നാലെയാണ് ഹോര്‍മുസ് തുറന്നത്. എല്ലാ വാണിജ്യ കപ്പലുകള്‍ക്കും വെടിനിര്‍ത്തല്‍ ധാരണ നിലനില്‍ക്കുന്ന കാലയളവില്‍ ഹോര്‍മുസിലൂടെ നിയന്ത്രണമില്ലാതെ കടന്നുപോകാമെന്ന് ഇറാന്‍ പ്രഖ്യാപിച്ചു. വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയാണ് പ്രഖ്യാപനം നടത്തിയത്. ഇസ്രായേലും യുഎസും ചേര്‍ന്ന് ഇറാനെ ആക്രമിച്ചതിന് പിന്നാലെയാണ് ഹോര്‍മുസിലൂടെയുള്ള കപ്പല്‍ ഗതാഗതം പൂര്‍ണമായും നിലച്ചത്. അന്താരാഷ്ട്ര ഊര്‍ജഗതാഗതത്തില്‍ അതിനിര്‍ണായകമായ ഹോര്‍മുസ് കടലിടുക്ക് അടച്ചത് ലോകമാകെ ഊര്‍ജപ്രതിസന്ധിക്ക് വരെ കാരണമായിരുന്നു.