ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

കെ.അണ്ണാമലൈക്ക് സീറ്റില്ല; തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു

ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈക്ക് സീറ്റില്ല. ബിജെപി മത്സരിക്കുന്ന 27 സീറ്റിലേക്കും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 234 സീറ്റുകളുള്ള നിയമസഭയില്‍ ബിജെപി 27 സീറ്റിലെയും സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. കേന്ദ്രമന്ത്രി എൽ.മുരുകൻ അവിനാശിയിലും, സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ സത്തൂരിലും, മുൻ ഗവർണർ തമിഴിസൈ സൌന്ദർരാജൻ മൈലാപ്പൂരിലും മത്സരിക്കും. കോയമ്പത്തൂർ സീറ്റ് വേണമെന്ന് അണ്ണാമലൈ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. സീറ്റ് വിട്ടുനൽകാൻ വാനതി ശ്രീനിവാസനും തയ്യാറായിരുന്നില്ല. ഇതേ തുടർന്ന് പാർട്ടിക്കുള്ളിൽ ചർച്ചകൾ നടത്താനാണ് അണ്ണാമലൈയുടെ നീക്കം. അതേസമയം, തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്‍യുടെ നാമനിർദേശ പത്രികയിൽ പിഴവ് കണ്ടെത്തി. വിജയ്‍യുടെ പെരമ്പൂരിലെയും തിരുച്ചിറപ്പള്ളി ഈസ്റ്റിലെയും പത്രികകളിലാണ് വ്യത്യാസം കണ്ടത്.
ഈയിടെയുള്ള പോസ്റ്റുകൾ

മഴ മുന്നറിയിപ്പ്; സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

  തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇന്ന് ഇടുക്കി, എറണാകുളം, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മല്‍സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

കാസർകോട്ട് അഞ്ച് വയസുകാരനെ ക്രൂരമായി മർദിച്ച രണ്ടാനച്ഛൻ പിടിയിൽ

  കാസർകോട്: അഞ്ച് വയസുകാരനെ ക്രൂരമായി മർദിച്ച രണ്ടാനച്ഛൻ പിടിയിൽ. പ്രതി ഷൗക്കത്ത് അലിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഷൗക്കത്ത് അലി തന്നെയും മക്കളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതായി കുട്ടിയുടെ പിതാവ് പറഞ്ഞു. തന്നെ തല്ലുമ്പോൾ ഉമ്മ നോക്കിനിൽക്കുകയായിരുന്നുവെന്നും ഉറങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് മർദിച്ചതെന്നും കുട്ടി മീഡിയവണിനോട് പറഞ്ഞു. കവിളിലും പുറത്തേക്കും ഉൾപ്പെടെ വടി ഉപയോ​ഗിച്ച് അടിച്ചുവെന്നും കുട്ടി പറഞ്ഞു. അയൽവാസികളാണ് മർദന ദൃശ്യങ്ങൾ പകർത്തിയത്. ഇതിന് പിന്നാലെ പിതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടിയെ മുടിക്ക് കുത്തി പിടിച്ച് കൈ കൊണ്ട് അടിച്ച് ദേഹോപദ്രവം ഏൽപ്പിച്ചെന്നാണ് പരാതി. ജെ.ജെ ആക്ട് ഉൾപ്പടെ ചുമത്തിയാണ് അറസ്റ്റ്

കാസർകോട് ഇത്തവണ ഷാനവാസ് പാദൂറിന് അട്ടിമറി വിജയം ഉറപ്പ്: സജി സെബാസ്റ്റ്യൻ

  ​കാസർഗോഡ്: മാറ്റം ആഗ്രഹിച്ചാൽ അത് മാറ്റിയ ചരിത്രമാണ് കേരളത്തിനുള്ളതെന്നും, ഇത്തവണ കാസർഗോഡ് മണ്ഡലത്തിൽ ജനമനസ്സുകൾ ആഗ്രഹിക്കുന്ന ആ വലിയ മാറ്റം അട്ടിമറി വിജയത്തിലൂടെ യാഥാർത്ഥ്യമാകുമെന്നും കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ പറഞ്ഞു. എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഷാനവാസ് പാതൂരിന്റെ വരവോടെ മണ്ഡലത്തിൽ പുതിയൊരു രാഷ്ട്രീയ ചരിത്രം കുറിക്കപ്പെടുകയാണ്. ​"മാറ്റം ആഗ്രഹിക്കുന്ന ജനമനസ്സുകൾ കാസർകോടിന്റെ കരുത്താണ്. വികസന മുരടിപ്പിനെതിരെ വോട്ട് രേഖപ്പെടുത്താൻ ജനങ്ങൾ കാത്തിരിക്കുന്നു. ഇത്തവണ കാസർഗോഡ് ഒരു അട്ടിമറി വിജയത്തിന് സാക്ഷ്യം വഹിക്കുമെന്ന് ഉറപ്പാണ്. മാറ്റത്തിന് വേണ്ടി നിൽക്കുന്ന ജനങ്ങൾക്കൊപ്പം എൽ.ഡി.എഫ് സർക്കാരിന്റെ വികസന നയങ്ങളും ഷാനവാസ് പാതൂരിന്റെ ജനകീയതയും ചേരുമ്പോൾ കാസർഗോഡ് മണ്ഡലം പുതിയൊരു ദിശയിലേക്ക് മാറും," എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദം; എല്‍ഡിഎഫ് കണ്‍വീനറും സ്ഥാനാര്‍ഥിയുമായ ടി പി രാമകൃഷ്ണന് നോട്ടിസ്

  കോഴിക്കോട്: പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ എല്‍ഡിഎഫ് കണ്‍വീനറും സ്ഥാനാര്‍ഥിയുമായ ടി പി രാമകൃഷ്ണന് നോട്ടിസ്. ഇടതുമുന്നണിയുടെ അനൗണ്‍സ്‌മെന്റ് മാതൃക പെരുമാറ്റ ചട്ടത്തിന്റെ ലംഘനമെന്ന പരാതിയിലാണ് വിശദീകരണം തേടി നോട്ടിസ് അയച്ചത്. യുഡിഎഫിന്റെ പരാതിയിലാണ് നോട്ടിസ്. മാതൃകാ പെരുമാറ്റ ചട്ടത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറാണ് നോട്ടിസ് അയച്ചത്.

രാജ്യത്ത് ഇന്ധന പ്രതിസന്ധി രൂക്ഷം; സിലിണ്ടറുകൾ കിട്ടാനില്ലെന്ന് പരാതി

  ന്യൂഡൽഹി: രാജ്യത്ത് ഇന്ധന പ്രതിസന്ധി രൂക്ഷമായി തുടരുന്നു. വാണിജ്യ സിലിണ്ടറുകൾക്ക് മുൻഗണന നൽകിയെങ്കിലും വിവിധ സർവകലാശാല കാന്റീനുകളിൽ സിലിണ്ടറുകൾ കിട്ടാനില്ലെന്ന് പരാതി. വിതരണം വേഗത്തിൽ ആക്കിയില്ലെങ്കിൽ കൂടുതൽ പ്രതിസന്ധിയാകുമെന്ന് ആശങ്ക അറിയിച്ച് പോണ്ടിച്ചേരി ഡൽഹി സർവകലാശാല അധികൃതർ. മെട്രോ സിറ്റികളിൽ പ്രവർത്തനരഹിതമായ ഹോട്ടലുകൾ ഇതുവരെയും തുറന്നു പ്രവർത്തിക്കാൻ ആയിട്ടില്ല. ആഗോളതലത്തിൽ ക്രൂഡോയിലിന് വില വർധിച്ചതോടെ സ്വകാര്യ കമ്പനികൾ പെട്രോൾ ഡീസൽ എന്നിവയ്ക്ക് വില കൂട്ടിയതും ആശങ്കക്കിടയാക്കിയിട്ടുണ്ട്.

ഹോര്‍മുസ് തുറക്കാനായി 40 രാജ്യങ്ങളുടെ യോഗം വിളിച്ച് യുകെ; പങ്കെടുത്ത് ഇന്ത്യ, വിട്ടുനിന്ന് യുഎസ്

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടര്‍ന്ന് ഇറാന്‍ അടച്ച ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിനായി ഇടപെടല്‍ നടത്താന്‍ യുകെ വിളിച്ച 40 രാജ്യങ്ങളുടെ യോഗത്തില്‍ ഇന്ത്യ പങ്കെടുത്തു. വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയാണ് യോഗത്തില്‍ വിര്‍ച്വലായി പങ്കെടുത്തത്. അതേസമയം, യുഎസ് യോഗത്തില്‍ നിന്ന് വിട്ടുനിന്നു. യുകെ വിദേശകാര്യ സെക്രട്ടറി അവേറ്റ് കൂപ്പറിന്റെ നേതൃത്വത്തിലാണ് യോഗം വിളിച്ചുചേര്‍ത്തത്. ഹോര്‍മുസ് തുറക്കാന്‍ സൈനിക നടപടികളേക്കാള്‍ രാഷ്ട്രീയവും നയതന്ത്രപരവുമായ നീക്കങ്ങളാണ് ആവശ്യമെന്ന് അവര്‍ പറഞ്ഞു. അന്താരാഷ്ട്ര സഹകരണത്തിന്റെ ശക്തി ഹോര്‍മുസ് തുറക്കുന്നതില്‍ കാണിച്ചുകൊടുക്കണം. ഹോര്‍മുസ് അടച്ചിട്ട ഇറാന്റെ നടപടി ആഗോള സമ്പദ് വ്യവസ്ഥയെ ബന്ദിയാക്കിയെന്ന് അവര്‍ കുറ്റപ്പെടുത്തി.