കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഒന്നാം വർഷ വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ മുഖ്യപ്രതിയായ അധ്യാപകൻ ഡോ.എം.കെ റാമിനെ കോടതി വിട്ടയച്ചു. വിഷയത്തിൽ സുപ്രിംകോടതിയുടെ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും അറസ്റ്റ് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നീക്കം. തലശ്ശേരി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. അതേസമയം, കോടതി വിട്ടയച്ച റാമിനെ കോടതി വളപ്പിൽ വെച്ചുതന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ കുറ്റപത്രം എത്രയും വേഗം സമർപ്പിക്കണമെന്ന് എസ്ഐടിക്ക് ഹൈക്കോടതി നിർദേശം. ശാസ്ത്രീയ പരിശോധനാഫലം ലഭിച്ച സാഹചര്യത്തിലാണ് നിർദേശം. കട്ടിളപ്പാളി കേസിൽ ഒരു മാസത്തിനകം അന്തിമറിപ്പോർട്ട് നൽകുമെന്ന് എസ്ഐടി കോടതിയെ അറിയിച്ചു. ജാർഖണ്ഡിലെ സിഎസ്ഐആർ നാഷണൽ മെറ്റലർജിക്കൽ ലാബിൽ നിന്നുള്ള അന്തിമ പരിശോധനാറിപ്പോർട്ട് ഈ മാസം ആറാം തീയതി എസ്ഐടിക്ക് ലഭിച്ചിരുന്നു. പ്രതികൾ എങ്ങനെയാണ് സ്വർണം അപഹരിച്ചതെന്നുൾപ്പെടെയുള്ള വിവരങ്ങൾ ഇതിലുണ്ടെന്നാണ് വിവരം. ഈ റിപ്പോർട്ടിൽ തൃപ്തി രേഖപ്പെടുത്തിയ ഹൈക്കോടതി, ഒരു മാസത്തിനകം കുറ്റപത്രം സമർപ്പിക്കണമെന്ന് നിർദേശിക്കുകയായിരുന്നു.