ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ദേളി–കുന്നുപാറ മുബഷിറിൻ്റെ മരണം: ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് ഏകദിന ഉപവാസം

 ദേളി–കുന്നുപാറ മുബഷിറിൻ്റെ മരണം: ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് ഏകദിന ഉപവാസം മേൽപ്പറമ്പ് :  2025 നവംബർ 11-ന് കാസർഗോഡ് സബ് ജയിലിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട ദേളി–കുന്നുപാറ സ്വദേശി മുബഷിറിൻ്റെ (29) മരണം കൊലപാതകമാണെന്ന് ആരോപിച്ച് സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഫെബ്രുവരി 7-ന് മേൽപ്പറമ്പിൽ തൃണമൂൽ കോൺഗ്രസ് (AITC) ഏകദിന ഉപവാസം സംഘടിപ്പിക്കുമെന്ന് പാർട്ടി കാസർഗോഡ് ജില്ലാ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ലഭ്യമായ രേഖകൾ, സഹതടവുകാരുടെ മൊഴികൾ, കുടുംബം നൽകിയ പരാതികൾ എന്നിവ പരിശോധിക്കുമ്പോൾ മുബഷിറിനെ ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ മൃഗീയ പീഡനങ്ങൾക്ക് വിധേയനാക്കി കൊലപ്പെടുത്തിയതാണെന്നതിലേക്കാണ് സംഭവങ്ങൾ വിരൽ ചൂണ്ടുന്നതെന്ന് നേതാക്കൾ ആരോപിച്ചു. ഏകദിന ഉപവാസം ഫെബ്രുവരി 7-ന് രാവിലെ 9 മണിക്ക് ആരംഭിക്കും. തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനർ പി.വി. അൻവർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ചീഫ് കോർഡിനേറ്റർ വി.എസ്. മനോജ് കുമാർ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന കോർഡിനേറ്റർ നിസാർ മേത്തർ അദ്ധ്യക്ഷത വഹിക്കും. സമാപന സമ്മേളനം വൈകിട്ട് 5 മണിക്ക് മുസ്ലിംലീഗ് ജില്ലാ പ്രസിഡൻ്റ് കല്ലട്ര മായിൻ ഹ...
ഈയിടെയുള്ള പോസ്റ്റുകൾ

ഇസ്‌ലാമാബാദില്‍ ചാവേര്‍ സ്‌ഫോടനം; 31 പേര്‍ കൊല്ലപ്പെട്ടു, 169 പേര്‍ക്ക് പരിക്ക്

  ഇസ്‌ലാമാബാദ്: പാക് തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ ചാവേറാക്രമണത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടു. 169 പേര്‍ക്ക് പരിക്കേറ്റു. ശിയാ പള്ളിയില്‍ ജുമുഅ നിസ്‌കാരത്തിനിടെയാണ് സ്‌ഫോടനമുണ്ടായത്. ഇസ്‌ലാമാബാദിലെ ഷെഹ്‌സാദ് ടൗണ്‍ മേഖലയിലെ തര്‍ലായി ഇമാംബര്‍ഗാഹിലാണ് സ്‌ഫോടനമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ഇസ്‌ലാമാബാദ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ സയ്യിദ് അലി നസീര്‍ റിസ്വിയും ഉള്‍പ്പെടും. സ്‌ഫോടനത്തിന്റെ കൃത്യമായ സ്വഭാവം വിലയിരുത്താനായില്ലെങ്കിലും ചാവേര്‍ സ്‌ഫോടനമാണെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. പരിക്കേറ്റവരെ പാകിസ്താന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്കും പോളിക്ലിനിക് ആശുപത്രിയിലേക്കും മാറ്റി. സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

ദീപക്കിന്റെ ആത്മഹത്യ; പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

  കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. പോലിസ് റിപോര്‍ട്ട് സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് നാളത്തേക്ക് മാറ്റിയത്. പോലിസിനോട് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. തുടര്‍ന്ന് ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റുകയായിരുന്നു. നേരത്തെ, ഷിംജിതയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. കഴിഞ്ഞ ദിവസം ഷിംജിതയെ പോലിസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ഇന്നലെ വൈകുന്നേരം അഞ്ചുമണി വരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തിരുന്നു. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ചോദ്യാവലി തയ്യാറാക്കിയായിരുന്നു ചോദ്യം ചെയ്യല്‍. പിന്നീട് കോടതിയില്‍ ഹാജരാക്കി ജയിലിലേക്ക് മാറ്റുകയായിരുന്നു

ആരുമായും സഖ്യത്തിനില്ല; ബംഗാളിലെ 294 സീറ്റുകളിലും കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും

  കൊൽക്കത്ത: സിപിഎം നയിക്കുന്ന ഇടതുമുന്നണിയുമായോ തൃണമൂൽ കോൺഗ്രസുമായോ സഖ്യത്തിനില്ലെന്നും പശ്ചിമ ബംഗാളിലെ 294 നിയമസഭാ മണ്ഡലങ്ങളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്നും കോൺഗ്രസ്. വ്യാഴാഴ്ച ന്യൂഡൽഹിയിൽ ചേർന്ന കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പശ്ചിമ ബംഗാളിൽ നിന്നുള്ള പാർട്ടി പ്രതിനിധികളായി നിലവിലെ സംസ്ഥാന കോൺഗ്രസ് പ്രസിഡന്‍റ് സുവാങ്കർ സർക്കാർ, മുൻ സംസ്ഥാന കോൺഗ്രസ് പ്രസിഡന്‍റും അഞ്ച് തവണ ലോക്‌സഭാംഗവുമായ അധീർ രഞ്ജൻ ചൗധരി, ബംഗാളിൽ നിന്നുള്ള ഏക കോൺഗ്രസ് ലോക്‌സഭാംഗം ഇഷാ ഖാൻ ചൗധരി എന്നിവരും യോഗത്തിൽ പങ്കെടുത്തു. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഡൽഹിയിലെ വസതിയിൽ നടന്ന യോഗത്തിന് ശേഷം, കോൺഗ്രസ് ജനറൽ സെക്രട്ടറിയും പശ്ചിമ ബംഗാളിന്‍റെ ചുമതലയുള്ള പാർട്ടിയുടെ ഇൻ-ചീഫ് ഗുലാം അഹമ്മദ് മിർ, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മറ്റ് രാഷ്ട്രീയ ശക്തികളുമായി സഖ്യമില്ലാതെ സ്വതന്ത്രമായി മത്സരിക്കാനുള്ള എഐസിസി തീരുമാനം പ്രഖ്യാപിച്ചു.

മുളിയാറിൽ അക്രമകാരിയായി നിലകൊണ്ട കാട്ട് പന്നിയെ വെടിവെച്ച് കൊന്നു

  മുളിയാർ ഗ്രാമ പഞ്ചായത്ത് പൊവ്വൽ ചാൽക്കരയിൽ ജനവാസ മേഘലയിൽ അക്രമകാരിയായി നിലയുറപ്പിച്ച കാട്ടുപന്നിയെ സീനിയർ ഷൂട്ടർ ബി.അബ്ദുൾ ഗഫൂറിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽടീം വെടി വെച്ച് കൊന്നു. തുടർന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ, പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി മുഹമ്മദ് കുഞ്ഞി, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സി.വി വിനോദ് കുമാർ വാർഡ്മെമ്പർആയിഷ, സെക്ഷൻ ഫോറസ്റ് ഓഫീസർ കെ.ബാബു എന്നിവർ സ്ഥലത്ത് എത്തുകയും ചെയ്തു. കൃഷിയിടങ്ങളിലും, ജനവാസ മേഖലകളിലും കാട്ട് പന്നിയെ കണ്ടാൽ ഉടൻ വെടി വെച്ച് വീഴ് ത്താൻ ഷൂട്ടർ ബി.അബ്ദുൾ ഗഫൂറിന് നിർദ്ദേശംനല്കിയതായി പ്രസിഡണ്ട് കെ.ബി.മുഹമ്മദ് കുഞ്ഞി അറിയിച്ചു. പൊതുപ്രവർത്തകരായ മസൂദ് ബോവിക്കാനം, എ.പി ഹസൈനാർ, അബ്ദുല്ല കുഞ്ഞി കുളത്തൂർ ,രവി ചെറ്റത്തോട്,എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പന്നിയുടെ ജഡം ശാസ്ത്രീയമായി സംസ്കരിച്ചു.

ഇന്ത്യ-അമേരിക്ക വ്യാപാര കരാർ: റഷ്യയിൽ നിന്ന്‌ എണ്ണ വാങ്ങുന്നത് ഇന്ത്യ പൂർണ്ണമായും ഒഴിവാക്കില്ലെന്ന് റിപ്പോർട്ട്

  റഷ്യയിൽ നിന്ന്‌ എണ്ണ വാങ്ങുന്നത് ഇന്ത്യ പൂർണ്ണമായും ഒഴിവാക്കില്ലെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നു. കഴിഞ്ഞ രണ്ടു മാസത്തിൽ ഉപരോധം കാരണം ഇന്ത്യൻ കമ്പനികൾ റഷ്യൻ എണ്ണ വാങ്ങുന്നത് കുറഞ്ഞിട്ടുണ്ട്. എന്നാൽ പൂർണമായും റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുന്നത് ഊർജസുരക്ഷയെ ബാധിക്കുമെന്നാണ് ഉന്നതവൃത്തങ്ങൾ വിലയിരുത്തുന്നത്. ഇന്ത്യയും അമേരിക്കയും തമ്മിൽ ഒപ്പിട്ട വ്യാപാര കരാറിന്റെ ഭാഗമായി ഇന്ത്യ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കാൻ ധാരണയായെന്ന് നേരത്തെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ ഇന്ത്യക്ക് ഏത് രാജ്യത്ത് നിന്നും എണ്ണ വാങ്ങാൻ സ്വാതന്ത്ര്യമുണ്ടെന്നും, തങ്ങൾ മാത്രമല്ല ഇന്ത്യ എണ്ണ വാങ്ങുന്ന ഏക രാജ്യമെന്നും റഷ്യ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യ തങ്ങളുടെ ക്രൂഡ് ഓയിൽ സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുന്നത് പുതിയ കാര്യമല്ലെന്നായിരുന്നു റഷ്യൻ നിരീക്ഷണം. ഇന്ത്യയ്ക്ക് എണ്ണ നൽകുന്നത് തുടരും. ഇന്ത്യ ഇത് നിറുത്തുന്നതായി ഇതുവരെയും അറിയിച്ചില്ലെന്നും റഷ്യ ആവർത്തിച്ചു

ശബരിമല സ്വര്‍ണക്കൊള്ള; ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയിൽമോചിതനായി

  തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ജയില്‍മോചിതനായി. കട്ടിളപ്പാളി കേസിലും ജാമ്യം ലഭിച്ചതോടെയാണ് പോറ്റി പുറത്തിറങ്ങിയത്. കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് പോറ്റിക്ക് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചത്. തിരുവനന്തപുരത്തെ സ്‌പെഷ്യല്‍ സബ് ജയിലിലായിരുന്നു പോറ്റി. ഉപാധികളോടെയാണ് ഇയാള്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്. നേരത്തെ ദ്വാരപാലക ശില്‍പ കേസിലും കോടതി നേരത്തെ ജാമ്യം നല്‍കിയിരുന്നു. റിമാന്‍ഡിലായി 90 ദിവസം പൂര്‍ത്തിയായത് കാട്ടി ഉണ്ണികൃഷ്ണന്‍ പോറ്റി സമര്‍പ്പിച്ച ജാമ്യഹരജിയിലാണ് കൊല്ലം വിജിലന്‍സ് കോടതി വിധി പറഞ്ഞത്. കഴിഞ്ഞ ദിവസം ജാമ്യഹരജിയില്‍ വാദം പൂര്‍ത്തിയായിരുന്നു. 2025 നവംബര്‍ മൂന്നിനാണ് കട്ടിളപ്പാളി കേസില്‍ പോറ്റി അറസ്റ്റിലാകുന്നത്.