ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ലൈംഗിക അതിക്രമക്കേസ്: രഞ്ജിത്തിനെതിരേ തെളിവുണ്ടെന്ന് അന്വേഷണ സംഘം

  കൊച്ചി: ലൈംഗിക അതിക്രമകേസില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരേ തെളിവുകള്‍ ലഭിച്ചെന്ന് പ്രത്യേക അന്വേഷണസംഘം. കേസില്‍ അന്വേഷണം പൂര്‍ത്തിയായി. കുറ്റപത്രം ഉടന്‍ നല്‍കും. അതിജീവിതയെ രഞ്ജിത്ത് ഭീഷണിപ്പെടുത്തിയതായി വിവരമില്ല, കേസിന് മുന്‍പ് ചില ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടന്നതായി വിവരമുണ്ട്. ലൈംഗിക അതിക്രമത്തിന് തെളിവുണ്ടെന്ന് എസ്‌ഐടി കണ്ടെത്തി. രഞ്ജിത്തിനെ ബോബി കുര്യനും സഹസംവിധായക ശാലിനിയും ഒളിവില്‍ പോകാന്‍ സഹായിച്ചതിനും തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും അന്വേഷണസംഘം അറിയിച്ചു. കേസില്‍ എസ്ഐടി കൂടുതല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്തില്ല. കുറ്റപത്രം അന്തിമ ഘട്ടത്തിലാണെന്നാണ് സൂചന. അതിനിടെ രഞ്ജിത്ത് കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ജാമ്യ വ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ടാണ് രഞ്ജിത്ത് കോടതിയെ സമീപിക്കുക. ജില്ല വിട്ട് പുറത്ത് പോകാന്‍ അനുമതി അടക്കം കോടതിയില്‍ ഉന്നയിക്കും. ഹരജി നാളെ നല്‍കും.
ഈയിടെയുള്ള പോസ്റ്റുകൾ

കൊടുംചൂടിന് ശമനമാകുന്നു; എട്ട് ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത

  തിരുവന്തപുരം: സംസ്ഥാനത്ത് കൊടും ചൂടിന് ശമനമാകുന്നു. ചൊവ്വാഴ്ച മധ്യ, തെക്കന്‍ കേരളത്തില്‍ വ്യാപകമായി മഴപെയ്തു. വടക്കന്‍ കേരളത്തില്‍ ചൊവ്വാഴ്ച വൈകുന്നേരംവരെ മഴ കുറവായിരുന്നു. ആഴ്ചകളായി വിവിധ ജില്ലകളില്‍ നിലനിന്നിരുന്ന ഉയര്‍ന്ന താപനില മുന്നറിയിപ്പുകള്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പിന്‍വലിച്ചു. വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്താകെ മഴ കൂടുതല്‍ ശക്തമാകും. വിവിധ ദിവസങ്ങളിലായി എട്ട് ജില്ലകള്‍ക്ക് കനത്തമഴയ്ക്കുള്ള യെല്ലോ അലേര്‍ട്ട് നല്‍കി. വേനല്‍ മഴ സജീവമായതും ആന്ധ്രായ്ക്കും കര്‍ണാടയ്ക്ക് മുകളില്‍ സ്ഥിതി ചെയ്യുന്ന പ്രതി ചക്രവാതത്തിന്റെ സ്വാധീനം കുറയുന്നതുമാണ് ചൂട് കുറയാന്‍ കാരണമെന്നാണ് നിഗമനം.

സംസ്ഥാനത്ത് ഇന്ന് മുതൽ പവർ കട്ട്; ദിവസവും അരമണിക്കൂർ വൈദ്യുതി മുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന വൈദ്യുതി പ്രതിസന്ധിയെത്തുടർന്ന് ഇന്ന് മുതൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നു. ഇന്ന് ചേർന്ന കെഎസ്ഇബി കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. വൈകുന്നേരം ആറ് മണി മുതൽ രാത്രി 12 മണി വരെയുള്ള സമയത്തിനുള്ളിൽ, വിവിധ പ്രദേശങ്ങളിൽ മാറി മാറി അരമണിക്കൂർ വീതമാകും പവർ കട്ട് ഏർപ്പെടുത്തുക. നിലവിലെ വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനായി കേന്ദ്ര വിഹിതത്തിൽ നിന്ന് 200 മെഗാവാട്ട് വൈദ്യുതി ഇന്ന് മുതൽ ലഭ്യമായി തുടങ്ങും. ഇത് സംസ്ഥാനത്തെ നിലവിലെ പ്രതിസന്ധിക്ക് നേരിയ ആശ്വാസം നൽകുമെന്നാണ് കരുതപ്പെടുന്നത്. എങ്കിലും ആവശ്യകതയും വിതരണവും തമ്മിലുള്ള വലിയ വ്യത്യാസം നിലനിൽക്കുന്നതിനാലാണ് നിയന്ത്രണം അനിവാര്യമായി വന്നതെന്ന് കെഎസ്ഇബി അധികൃതർ വ്യക്തമാക്കി.

സംസ്ഥാനത്ത് ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

  തരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥവകുപ്പ്. നാളെ മുതല്‍ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച പത്തനംതിട്ടയിലും ഇടുക്കിയിലും വ്യാഴാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയര്‍ന്നേക്കാമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഈ ജില്ലകളില്‍ സാധാരണയെക്കാള്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുള്ളതിനാല്‍ , ജനങ്ങള്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവില്‍ ഇടുക്കി, വയനാട് ജില്ലകളില്‍ ഒഴികെ 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഉയര്‍ന്ന താപനിലാ മുന്നറിയിപ്പായ യെല്ലോ അലര്‍ട്ട് നിലനില്‍ക്കുകയാണ്.

മില്‍മ പാല്‍ ലിറ്ററിന് നാലു രൂപ കൂടും

  തിരുവനന്തപുരം: സംസ്ഥാനത്ത് പാലിന്റെ വില വര്‍ധിപ്പിക്കാന്‍ മില്‍മയ്ക്ക് സര്‍ക്കാരിന്റെ അനുമതി. മില്‍മ നല്‍കിയ ശുപാര്‍ശയിലാണ് വില കൂട്ടാനുള്ള അനുമതി നല്‍കിയത്. ലീറ്ററിന് നാല് രൂപ മുതല്‍ ആറ് വരെ കൂട്ടണമെന്നായിരുന്നു മില്‍മയുടെ ശുപാര്‍ശ. ലിറ്ററിന് നാല് രൂപ വര്‍ധിക്കുമെന്നാണ് സൂചന. വിലവര്‍ധന നാളത്തെ (ബുധന്‍ ) മില്‍മ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് യോഗം അന്തിമമാക്കും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ വര്‍ധന നടപ്പാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയും തേടിയിട്ടുണ്ട്. മില്‍മയ്ക്ക് നേരിട്ട് പാല്‍വില കൂട്ടാനുള്ള അധികാരമുണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും സര്‍ക്കാരിന്റെ അനുമതിയോടെ മാത്രമേ വിലവര്‍ധന നടപ്പാക്കാനാവൂ എന്നായിരുന്നു ചെയര്‍മാന്റെ നിലപാട്. ആറ് മാസം മുന്‍പ് വില കൂട്ടാന്‍ മില്‍മ തീരുമാനിച്ചെങ്കിലും തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് സര്‍ക്കാര്‍ അുമതി നല്‍കിയിരുന്നില്ല. നാളത്തെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പാല്‍വില കൂട്ടാന്‍ മില്‍മ തീരുമാനിച്ചാല്‍ മേയ് ഒന്ന് മുതല്‍ വിലവര്‍ധന പ്രാബല്യത്തില്‍ വരും.

20,000 ഉദ്യോഗസ്ഥര്‍ക്ക് വോട്ട് ചെയ്യാനായില്ലെന്ന പരാതി അതീവ ഗുരുതരം'; തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

  കൊച്ചി: പോസ്റ്റല്‍ ബാലറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട ഹരജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ഇരുപതിനായിരം ഉദ്യോഗസ്ഥര്‍ക്ക് വോട്ട് ചെയ്യാനായില്ലെന്ന ആരോപണം അതീവഗുരുതരമാണെന്നും ജില്ലാ കലക്ടറേറ്റുകളില്‍ വോട്ട് ചെയ്യാനുള്ള അവസരം നല്‍കാമായിരുന്നില്ലേയെന്നും കോടതി ചോദിച്ചു. മതിയായ സൗകര്യം ഒരുക്കിയിരുന്നെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി സേവനം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് പോലും മതിയായ സൗകര്യം ഒരുക്കാനാവാത്തതിനെ ചോദ്യംചെയ്തുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ഇരുപതിനായിരം ഉദ്യോഗസ്ഥര്‍ക്ക് വോട്ട് ചെയ്യാനായില്ലെന്ന ആരോപണം അതീവഗുരുതരമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവസരത്തിനൊത്ത് ഉയരണമായിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി. എല്ലാ പൗരന്മാര്‍ക്കും വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കുകയെന്നത് കമ്മീഷന്റെ ഉത്തരവാദിത്തമാണെന്നും കണക്ക് ബോധ്യപ്പെടുത്തൂവെന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു.

ഹജ്ജാജികൾക്ക് മുസ്ലിം ലീഗ് മുളിയാർ പഞ്ചായത്ത് യാത്രയയപ്പു നൽകി

  ബോവിക്കാനം:മുളിയാർ പഞ്ചായത്ത് മുസ്ലിംലീഗ്  കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹജ്ജാജികൾക്ക് യാത്രയയപ്പുനൽകി. സൗപർണ്ണിക ഓഡിറ്റോറിയ ത്തിൽ നടന്ന പരിപാടിയിൽ ബോവിക്കാനം ജമാഅത്ത് ഖത്വീബ് അഷ്റഫ് ഇംദാദി ഉദ്ബോധനവും പ്രാർത്ഥനയും നടത്തി. പ്രസിഡണ്ട് ബിഎം. അബൂബക്കർ ഹാജി അദ്ധ്യക്ഷത വഹിച്ചു.  ജനറൽ സെക്രട്ടറി മൻസൂർ മല്ലത്ത് സ്വാഗതം പറഞ്ഞു.  ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെബി. മുഹമ്മദ് കുഞ്ഞി, ഷെരീഫ് കൊടവഞ്ചി, ഹനീഫ പൈക്കം, ബിഎം. അഷ്റഫ്, ബിസ്മില്ല മുഹമ്മദ് കുഞ്ഞി, ബികെ.ഹംസ ആലൂർ, അബ്ദുല്ല ഡെൽമ പ്രസംഗിച്ചു. റഷീദ് കൂട് നന്ദി പറഞ്ഞു.