ചെന്നൈ: തമിഴ്നാട്ടില്‍ നടന് വിജയ് മുഖ്യമന്ത്രിയാകും. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള 118 എംഎല്‍എമാരുടെ പിന്തുണ ലഭിച്ചതോടെയാണ് സര്‍ക്കാര്‍ രൂപീകരണത്തിന് വഴി തെളിഞ്ഞത്. അവകാശവാദമുന്നയിച്ച് വിജയ് അല്പസമയത്തിനകം ഗവര്‍ണറെ കാണും. കോണ്‍ഗ്രസിനൊപ്പം ഇടത് പാര്‍ട്ടികളും വിസികെയും ടിവികെക്ക് പിന്തുണ നല്കി. കോണ്‍ഗ്രസില്‍ നിന്ന് അഞ്ച് എംഎല്‍എമാരും വിസികെ, സിപിഎം, സിപിഐ പാര്‍ട്ടികളില്‍ രണ്ട് പേര് വീതവും പിന്തുണ പ്രഖ്യാപിച്ചതോടെയാണ് കേവല ഭൂരിപക്ഷം മറികടന്നത്. 'ടിവികെ പാര്‍ട്ടി സിപിഐ, സിപിഐ(എം), വിസികെ എന്നിവയെ സമീപിച്ചു. ഞങ്ങളുടെ പാര്‍ട്ടി യോഗം ചേര്‍ന്നു. ജനാധിപത്യത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകുന്നത് സാധാരണമാണ്. തമിഴ്നാട്ടിലെ ജനങ്ങള്‍ ടിവികെയെ തിരഞ്ഞെടുത്തു. ജനാധിപത്യപരമായ രീതിയിലാണ് ഞങ്ങള്‍ തീരുമാനമെടുത്തത്.'സിപിഐ(എം)-മായി നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി വീരപാണ്ഡ്യന് പറഞ്ഞു.
തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾക്കിടെ വി.ഡി സതീശനെയും രമേശ് ചെന്നിത്തലയെയും ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചു. ഇന്ന് രാത്രി ഡൽഹിയിൽ എത്താനാണ് നിർദേശം. ദീപാ ദാസ് മുൻഷിയാണ് ഇരുവരേയും വിവരം അറിയിച്ചത്. അതേസമയം, കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ എംഎൽഎമാരുടെ പിന്തുണ രേഖപ്പെടുത്തിയ രേഖയുടെ ചിത്രം ന്യൂ ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ടു. എഐസിസി നിരീക്ഷകരുടെ കയ്യിലുണ്ടായിരുന്ന രേഖകളുടെ ചിത്രമാണ് പുറത്തുവിട്ടത്. മുഖ്യമന്ത്രി ചർച്ചയിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് കെ.സി വേണുഗോപാലിനെ പിന്തുണക്കുന്നുവെന്നാണ് ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ട രേഖകളിലുള്ളത്. ടി.സിദ്ദിഖ്, സന്ദീപ് വാര്യർ എന്നിവരുടെ പിന്തുണയും കെ.സിക്കാണെന്നാണ് വിവരം. സണ്ണി ജോസഫ് ഉൾപ്പെടെ കോൺഗ്രസിന്റെ 63 എംഎൽഎമാരിൽ 47 പേർ കൂടിക്കാഴ്ചയിൽ കെ.സി വേണുഗോപാലിന്റെ പേര് നിർദേശിച്ചതായും പാർട്ടി വൃത്തങ്ങളെ പ്രതിപാദിച്ച് പത്രം റിപ്പോർട്ട് ചെയ്തിരുന്നു