ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മഴ മുന്നറിയിപ്പ്; സംസ്ഥാനത്തെ രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ടുള്ളത്. മറ്റ് ജില്ലകളിലൊന്നും മഴ മുന്നറിയിപ്പില്ല. കേരളം-കര്‍ണാടകം-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന്(05/09/2026)മല്‍സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം, മഴ കുറഞ്ഞതോടെ സംസ്ഥാനത്ത് ചൂട് കൂടിയിട്ടുണ്ട്. പല ജില്ലകളിലും താപനില 35-36°C വരെയാണ് താപനില. സാധാരണയെക്കാള്‍ 4.5°C വരെ കൂടുതലാണിത്. സംസ്ഥാനത്ത് യുവി ഇന്‍ഡക്‌സും ഉയരുകയാണ്. ഇടുക്കി ജില്ലയില്‍ യുവി ഇന്‍ഡക്‌സ് 11 രേഖപ്പെടുത്തി. ജില്ലയില്‍ റെഡ് അലേര്‍ട്ടിന് സമാന സാഹചര്യമാണ് നിലനില്‍ക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടിന് സമാന സാഹചര്യം തുടരുകയാണ്. നേരിട്ട് വെയിലില്‍ ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം.
ഈയിടെയുള്ള പോസ്റ്റുകൾ

മുഖ്യമന്ത്രിയുടെ പോസ്റ്റുകൾ നീക്കം ചെയ്ത സംഭവം; മെറ്റയ്ക്കും കേന്ദ്ര ഐടി മന്ത്രാലയത്തിനും കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്

  തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നിന്നുള്ള പോസ്റ്റുകൾ അപ്രത്യക്ഷമായ സംഭവത്തിൽ ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്. പോസ്റ്റുകൾ നീക്കം ചെയ്തതിനെതിരെ മെറ്റയ്ക്കും കേന്ദ്ര ഐടി മന്ത്രാലയത്തിനും മുഖ്യമന്ത്രിയുടെ ഓഫീസ് ഔദ്യോഗികമായി കത്തയച്ചു. മുഖ്യമന്ത്രിയുടെ ഐടി സെക്രട്ടറി രത്തൻ ഖേൽക്കർ ആണ് സർക്കാരിന് വേണ്ടി ഇരുവർക്കും കത്തയച്ചത്.

സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകും. വൈകുന്നേരം ആറു മണിക്കും അർധരാത്രി 12 മണിക്കും ഇടയിലുള്ള സമയത്തായിരിക്കും നിയന്ത്രണമുണ്ടാവുക. സംസ്ഥാനത്തെ വർധിച്ചുവരുന്ന വൈദ്യുതി ഉപഭോഗവും പുറത്തുനിന്നുള്ള വൈദ്യുതി ലഭ്യതയിലുണ്ടായ കുറവുമാണ് അപ്രതീക്ഷിതമായ ഈ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. പവർ എക്സ്ചേഞ്ചുകളിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്ത സാഹചര്യത്തിലാണ് അടിയന്തരമായി ഈ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നത്. സാധാരണയായി വൈകുന്നേരങ്ങളിലെ അധിക ആവശ്യം നേരിടാൻ സംസ്ഥാനം പവർ എക്സ്ചേഞ്ചുകളെയാണ് ആശ്രയിക്കാറുള്ളത്. എന്നാൽ നിലവിൽ അവിടെനിന്നും ആവശ്യാനുസരണം വൈദ്യുതി വാങ്ങാൻ സാധിക്കാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

പിഎം ശ്രീ പദ്ധതി: ഇതുവരെ പുതിയ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍

  തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ ഇതുവരെ പുതിയ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍. തീരുമാനം കൈക്കൊള്ളുമ്പോള്‍ എല്ലാവരെയും ഔദ്യോഗികമായി അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ലീഗ്, യുഡിഎഫ്, കെപിസിസി യോഗങ്ങളില്‍ നിന്ന് കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം.

നേപ്പാളിലെ പ്രളയം; മരിച്ചവരുടെ എണ്ണം 1,344 ആയി

കാഠ്മണ്ഡു: നേപ്പാളില്‍ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം വീണ്ടും ഉയര്‍ന്നു. നേപ്പാള്‍ പോലിസിന്റെ കണക്കനുസരിച്ച് ഇതുവരെ 1,344 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ടിബറ്റിലും മുപ്പത്തിയൊന്ന് പേര്‍ മരിച്ചു. നിലവില്‍ 5,600ലധികം പേരെ കാണാനില്ലെന്നാണ് വിവരം. കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രാഥമിക സര്‍ക്കാര്‍ റിപോര്‍ട്ട് പ്രകാരം, 32,933 പേരെയാണ് പ്രളയം ബാധിച്ചത്. റോഡുകള്‍, പാലങ്ങള്‍, സ്‌കൂളുകള്‍, ആരോഗ്യകേന്ദ്രങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ക്കും വ്യാപക നാശനഷ്ടമുണ്ടായി. നാല് ആരോഗ്യകേന്ദ്രങ്ങള്‍ പൂര്‍ണമായും മൂന്ന് ആരോഗ്യകേന്ദ്രങ്ങള്‍ ഭാഗികമായും തകര്‍ന്നു. ഏകദേശം 55 കിലോമീറ്റര്‍ റോഡുകളും 37 വാഹനഗതാഗത പാലങ്ങളും 68 തൂക്കുപാലങ്ങളും പൂര്‍ണമായും തകര്‍ന്നതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. നിലവില്‍ നാശനഷ്ടത്തിന്റെ ഔദ്യോഗിക കണക്ക് പൂര്‍ത്തിയായിട്ടില്ല.

തൃശൂരില്‍ നിര്‍ത്തിയിട്ട ചരക്ക് ലോറിയില്‍ കാറിടിച്ച് എട്ടുപേര്‍ മരിച്ചു

തൃശൂര്‍: കയ്പമംഗലത്ത് നിര്‍ത്തിയിട്ട ചരക്ക് ലോറിയില്‍ കാറിടിച്ച് എട്ടുപേര്‍ മരിച്ചു. മരിച്ചവരില്‍ ഏഴ് പേരും ദിണ്ടിഗല്‍ പിഎസ്എന്‍എ എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളാണ്. വാഹനത്തിന്റെ ഡ്രൈവറും മരിച്ചു. അപകടത്തിന് പിന്നാലെ ലോറി ഡ്രൈവര്‍ രക്ഷപ്പെട്ടു. നിര്‍മ്മാണം നടക്കുന്ന ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിലാണ് കാറിടിച്ചത്. കയ്പമംഗലം പനമ്പിക്കുന്ന് സെന്ററില്‍ രാത്രി 12 മണിയോടെയായിരുന്നു അപകടം. ദേശിയപാത 66ല്‍ തൃശൂര്‍ പനമ്പിക്കുന്ന് സെന്ററില്‍ രാത്രി 11.42 ഓടെയാണ് അപകടമുണ്ടായത്. നിര്‍മ്മാണം പുരോഗമിക്കുന്ന ദേശീയപാതയില്‍, ഡിവൈഡറിനോട് ചേര്‍ന്ന് നിര്‍ത്തിയിട്ട ചരക്ക് ലോറിയുടെ പിന്നിലേക്ക് കാര്‍ ഇടിച്ചുകയറിയാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. സൂചനാ ബോര്‍ഡ് മറച്ചാണ് ലോറി നിര്‍ത്തിയിട്ടിരുന്നത്

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു, ദില്ലിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു; വിമാനത്താവളങ്ങളിലടക്കം വെള്ളം കയറി, 9 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

 ദില്ലി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. ഉത്തർപ്രദേശ്, ബിഹാർ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം. ഈ സാഹചര്യത്തിൽ ദില്ലിയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദില്ലി നഗര മേഖലയിൽ കനത്തമഴയ്ക്കൊപ്പം മിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ കാറ്റിലും മഴയിലും പ്രധാന റോഡുകളിലെ തെരുവ് വിളക്കുകൾ തകർന്നുവീണു. പ്രധാന റോഡുകളിൽ വെള്ളം കയറിയതോടെ പലയിടത്തും ഗതാഗത കുരുക്കും അനുഭവപ്പെട്ടു. കനത്ത മഴയെത്തുടർന്ന് ദില്ലി വിമാനത്താവളത്തിലെ ടെർമിനലിൽ വെള്ളം കയറി, 9 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. പല രാജ്യാന്തര സർവീസുകളെയും മഴ ബാധിച്ചു. ഉത്തർപ്രദേശിലും, ബീഹാറിലും കനത്തമഴയെത്തുടർന്ന് നിരവധിപ്പേരെ മാറ്റി പാർപ്പിച്ചു. പ്രളയ മുന്നറിയിപ്പിനെത്തുടർന്ന് സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദ്ദേശവും നൽകി.